ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍; പരാതിയുമായി കുടുംബം

ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍; പരാതിയുമായി കുടുംബം

Update: 2025-06-24 01:19 GMT

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ രണ്ട് മാസത്തിലേറെയായി സൂക്ഷിച്ച മൃതദേഹം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി. ഏപ്രില്‍ 29 ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, മരിച്ച കൊട്ടാരക്കര സ്വദേശി സത്യന്‍ (50) ന്റെ മൃതദേഹമാണ് ജീര്‍ണിച്ചനിലയില്‍ ബന്ധുക്കള്‍ക്ക് കഴിഞ്ഞ ദിവസം കൈമാറിയത്. ഇതോടെ കുടുംബം പകാതി നല്‍കുക ആയിരുന്നു.

കൊട്ടാരക്കര ബസ് സ്റ്റാന്‍ഡിന് സമീപം കഴിഞ്ഞ ഏപ്രിലില്‍ അവശനിലയില്‍ കണ്ടെത്തിയ ആളാണ് സത്യന്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ 29ന് മരിച്ചു. ബന്ധുക്കളുമായി അകന്ന് കഴിഞ്ഞിരുന്ന സത്യന് ഒപ്പം കൂട്ടിരിപ്പുകാര്‍ ഇല്ലായിരുന്നു. മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. ആശുപത്രി അധികൃതര്‍ കൊട്ടാരക്കര പൊലീസിനെയും വിവരം അറിയിച്ചു.

രണ്ട് മാസം നീണ്ട പൊലീസ് അന്വേഷണത്തിലാണ് ബന്ധുക്കളെ കണ്ടെത്തിയത്. ഇവര്‍ 22ന് ആശുപത്രി മോര്‍ച്ചറിയില്‍ എത്തി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം ജീര്‍ണിച്ചതായി കണ്ടെത്തിയത്. മോര്‍ച്ചറി ജീവനക്കാര്‍ നല്‍കിയ പ്ലാസ്റ്റിക് കവറിലാണ് മൃതദേഹം കൊട്ടാരക്കരയിലേക്ക് കൊണ്ടു പോയത്. സംഭവത്തില്‍ കൊട്ടിയം വാര്‍ഡ് അംഗം സാജന്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി.

എന്നാല്‍ ആശുപത്രി മോര്‍ച്ചറി കോള്‍ഡ് സ്റ്റോറേജ് ആണെന്നും രണ്ടാഴ്ചയിലധികം മൃതദേഹം ജീര്‍ണിക്കാതെ ഇരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. മൃതദേഹം ജീര്‍ണിച്ചു തുടങ്ങുന്നതിന് മുന്‍പ് ഏറ്റെടുക്കാന്‍ ആരുമെത്തിയില്ലെങ്കില്‍ സംസ്‌കരിക്കാറുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News