ഇഗ്നോ ബിരുദത്തിന് തുല്യതാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല; ഹൈക്കോടതി

ഇഗ്നോ ബിരുദത്തിന് തുല്യതാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല; ഹൈക്കോടതി

Update: 2025-06-24 02:36 GMT

കൊച്ചി: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) ബിരുദങ്ങള്‍ക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. യുജിസി അംഗീകൃത കേന്ദ്രസര്‍വകലാശാലയാണ് ഇഗ്നോയെന്നും അതിനാല്‍ തുല്യതാസര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. മലപ്പുറം സ്വദേശിയായ അധ്യാപകന്‍ എസ്. ഹരിശങ്കര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ഡി.കെ. സിങ്ങിന്റെ ഉത്തരവ്. എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി സെറ്റ് പരീക്ഷ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറാകാത്തതിനെയാണ് ഹര്‍ജിയില്‍ ചോദ്യംചെയ്തത്.

ഇഗ്നോയില്‍നിന്ന് ബിരുദാനന്തരബിരുദം നേടിയ ഹര്‍ജിക്കാരന്‍ 2007 മുതല്‍ പ്രൈമറി സ്‌കൂളില്‍ ജോലിചെയ്യുകയാണ്. 2021-ല്‍ ഗാന്ധിയന്‍ സ്റ്റഡീസില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകനാകാനുള്ള സെറ്റ് പരീക്ഷാ യോഗ്യതയും നേടി. എന്നാല്‍, ഇഗ്നോയുടെ പിജി സര്‍ട്ടിഫിക്കറ്റിന് സംസ്ഥാനസര്‍വകലാശാലകളുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നുകാണിച്ച് എല്‍ബിഎസ് സെന്റര്‍ സെറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. ഹര്‍ജിക്കാരന് സെറ്റ് സര്‍ട്ടിഫിക്കറ്റ് ഉടന്‍ നല്‍കാനും കോടതി നിര്‍ദേശിച്ചു.

Tags:    

Similar News