വാഹനമോഷണ കേസുകളിലെ പ്രതി 26 വര്‍ഷത്തിനുശേഷം പിടിയില്‍; അറസ്റ്റിലായത് കന്യാകുമാരി ഭാഗത്തുള്ള എസ്റ്റേറ്റില്‍ ജോലിചെയ്തുവരവെ

വാഹനമോഷണ കേസുകളിലെ പ്രതി 26 വര്‍ഷത്തിനുശേഷം പിടിയില്‍

Update: 2025-06-26 04:03 GMT

പാലാ: നിരവധി വാഹനമോഷണ കേസുകളിലെ പ്രതി 26 വര്‍ഷത്തിനുശേഷം രാമപുരം പോലീസിന്റെ പിടിയില്‍. തിരുവനന്തപുരം പൊയ്കക്കട ഇന്‍തുങ്കല്‍ സുനില്‍കുമാര്‍ (48)ആണ് പിടിയിലായത്. 1999 മേയ് 30-ന് രാമപുരം ഏഴാച്ചേരി തെക്കെപറമ്പ് വീട്ടില്‍നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

കേസില്‍ പ്രതിയാകുമ്പോള്‍ സുനിലിന് 22 വയസ്സായിരുന്നു. രണ്ടാം പ്രതിയാണ്. ഒന്നും മൂന്നും പ്രതികളെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. സുനില്‍കുമാറിനെ പാലാ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാള്‍ പൊതു ചടങ്ങുകളില്‍ ഒന്നും പങ്കെടുക്കാതെ കഴിഞ്ഞുവരികയായിരുന്നു. ഒരുവര്‍ഷം മുന്‍പുവരെ പിരപ്പന്‍കോടായിരുന്നു താമസം. സ്വന്തമായി ഫോണ്‍ ഉപയോഗിക്കില്ല. മറ്റുള്ളവരുടെ ഫോണ്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. കന്യാകുമാരി ഭാഗത്തുള്ള എസ്റ്റേറ്റില്‍ ജോലിചെയ്തുവരികയായിരുന്നു. വട്ടപ്പാറയില്‍ വാടകവീട്ടില്‍നിന്നാണ് അറസ്റ്റുചെയ്തത്. ഇയാള്‍ സ്ഥിരമായി ഒരുസ്ഥലത്ത് താമസിച്ചിരുന്നില്ല. താമസസ്ഥലങ്ങളില്‍ പട്ടികളെ വളര്‍ത്തിയിരുന്നതിനാല്‍ ആര്‍ക്കും വീട്ടിലേക്ക് ചെല്ലാന്‍ പറ്റുമായിരുന്നില്ല. കല്ലമ്പലം, കിളിമാനൂര്‍, അഞ്ചല്‍, പാലാ പോലീസ് സ്റ്റേഷനുകളിലും പ്രതിയുടെ പേരില്‍ കേസുകളുണ്ട്. എസ്എച്ച്ഒ അഭിലാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News