ട്രെയിനിലെ മോശം ഭക്ഷണം; ഏറ്റവും കൂടുതല്‍ പരാതി ഉയര്‍ന്ന പത്ത് ട്രെയിനുകളില്‍ എട്ടിലും ഭക്ഷണം വിളമ്പുന്നത് ബ്രന്ദാവന്‍ ഫുഡ് പ്രോഡക്ട്

ട്രെയിനിലെ മോശം ഭക്ഷണം; കൂടുതല്‍ പരാതി ഉയര്‍ന്ന പത്ത് ട്രെയിനുകളില്‍ എട്ടിലും ഭക്ഷണം വിളമ്പുന്നത് ബ്രന്ദാവന്‍

Update: 2025-06-27 01:04 GMT

തിരുവനന്തപുരം: ദക്ഷിണ റെയില്‍വേയില്‍ മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളിലെ മോശം ഭക്ഷണം സംബന്ധിച്ച് ഏറ്റവും കൂടുതല്‍ പരാതികള്‍ വന്നത് 10 ട്രെയിനുകളിലാണ്. ഇതില്‍ എട്ടിലും വിവാദ കമ്പനിയായ ബ്രന്ദാവന്‍ ഫുഡ് പ്രോഡക്ടിസിനാണ് കേറ്ററിങ് കരാര്‍. ഒരു ട്രെയിനില്‍ ഇതേ കമ്പനിയുടെ ബെനാമി കമ്പനിയായ സത്യം കേറ്ററേഴ്‌സിനാണു കരാര്‍.

ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയ ആദ്യ 10 എണ്ണത്തില്‍ കേരളത്തില്‍ നിന്നുളള നാല് ട്രെയിനുകളും ഇടം പിടിച്ചിട്ടുണ്ട്. തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള, എറണാകുളം-നിസാമുദ്ദീന്‍ മംഗള, തിരുവനന്തപുരം-മുംബൈ നേത്രാവതി, കന്യാകുമാരി-പുണെ ജയന്തി എന്നിവയാണിവ. കേരളത്തിലെ വന്ദേഭാരത് ട്രെയിനുകളില്‍ മോശം ഭക്ഷണം വിതരണം ചെയ്തുവെന്ന പരാതി കേട്ട കമ്പനിയാണ് ബ്രന്ദാവന്‍. ദക്ഷിണ റെയില്‍വേയില്‍ 110 ട്രെയിനുകളിലാണ് ഐആര്‍സിടിസി കേറ്ററിങ് കരാര്‍ നല്‍കിയിട്ടുള്ളത്. ഇതില്‍ 32 എണ്ണവും ലഭിച്ചത് ബ്രന്ദാവനു തന്നെയാണ്.

2024 ജനുവരി മുതല്‍ 2025 ഏപ്രില്‍ വരെയുള്ള പരാതികളുടെ കണക്കാണു വിവരാവകാശ മറുപടിയില്‍ ഐആര്‍സിടിസി നല്‍കിയത്. 2024ല്‍ കൊടുത്ത കരാറുകളുടെ കാലാവധി തീരണമെങ്കില്‍ 2029 വരെ കാത്തിരിക്കണം. അഞ്ചില്‍ കൂടുതല്‍ പരാതി ലഭിച്ചാല്‍ നടപടി എടുക്കാമെങ്കിലും അതിനു തുനിയാതെ പിഴയീടാക്കല്‍ മാത്രമാണ് ഐആര്‍സിടിസി ചെയ്യുന്നത്. ഇതിനാല്‍ തന്നെ കരാര്‍ കമ്പനികള്‍ പിഴയടച്ച ശേഷം വീണ്ടും മോശം ഭക്ഷണം നല്‍കുന്നുവെന്നാണ് ആക്ഷേപം.

Tags:    

Similar News