കിഴക്കമ്പലം-പോഞ്ഞാശേരി പിഡബ്ല്യുഡി റോഡ് കഴിഞ്ഞ നാലുവര്‍ഷമായി കുണ്ടും കുഴിയും; റോഡ് നന്നാക്കാത്തത് പഴി ട്വന്റ് 20 പഞ്ചായത്തിന്റെ ചുമലില്‍ ഇടാനുള്ള ഗൂഢനീക്കം; ഞായറാഴ്ച വൈകിട്ട് അയ്യായിരത്തിലേറെ പേരുടെ പ്രതിഷേധ മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ ട്വന്റി 20

ട്വന്റി20പ്രതിഷേധ മനുഷ്യച്ചങ്ങല തീര്‍ക്കും

Update: 2025-07-26 14:12 GMT

കൊച്ചി: കിഴക്കമ്പലം പോഞ്ഞാശ്ശേരി റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് ട്വന്റി20പ്രതിഷേധ മനുഷ്യച്ചങ്ങല തീര്‍ക്കും. കഴിഞ്ഞ നാലുവര്‍ഷക്കാലമായി കുണ്ടും കുഴിയുമായി കിടക്കുന്ന കിഴക്കമ്പലം പോഞ്ഞാശ്ശേരി പിഡബ്ല്യുഡി റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഞായറാഴ്ച (27-07-2025) വൈകിട്ട് നാലുമണിക്ക് മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്.

കിഴക്കമ്പലം ജംഗ്ഷനില്‍ നിന്നും തുടങ്ങി തൈക്കാവ് വരെ നീളുന്ന മൂന്നര കിലോമീറ്റര്‍ ദൂരത്തില്‍ തീര്‍ക്കുന്ന മനുഷ്യ ചങ്ങലയില്‍ 5000ത്തിലേറെ പേര്‍ പങ്കെടുക്കും എന്ന് ട്വന്റി20 ഭാരവാഹികള്‍ അറിയിച്ചു.

പെരുമ്പാവൂരില്‍ നിന്നും കിഴക്കമ്പലം വഴി കടന്നുപോകുന്ന ഈ റോഡ് എറണാകുളം, തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള പ്രധാന വഴിയാണ്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ ആണ് ഈ റോഡിനെ ആശ്രയിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ന് ഈ റോഡ് യാതൊരു രീതിയിലും സഞ്ചാരയോഗ്യം അല്ലാതായ സാഹചര്യത്തിലാണ് ട്വന്റി20യുടെ നേതൃത്വത്തില്‍ പ്രതിഷേധ മനുഷ്യചങ്ങല ഒരുക്കുന്നത്.

പൂര്‍ണ്ണമായും പിഡബ്ല്യുഡിയുടെ ഉടമസ്ഥതയിലുള്ള കിഴക്കമ്പലം പോഞ്ഞാശ്ശേരി റോഡ് നന്നാക്കാത്തതിന്റെ പിന്നില്‍ കുന്നത്തുനാട് എം.എല്‍.എയുടെ ചില സാമ്പത്തിക സ്വാര്‍ത്ഥ താല്‍പര്യങ്ങളാണ് എന്ന് ട്വന്റി20 ആരോപിച്ചു. റോഡ് നന്നാക്കാതെ ഇങ്ങനെ കിടന്നാല്‍ ട്വന്റി20 പഞ്ചായത്തിന്റെ ഭരണ ദൂഷ്യം ആണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന ഗൂഢലക്ഷ്യം കൂടി എംഎല്‍എയ്ക്ക് ഇതിന്റെ പിന്നില്‍ ഉണ്ട്.

ഉടനടി റോഡ് നന്നാക്കാനുള്ള നടപടികള്‍ സ്വീകരിച്ച് സഞ്ചാരയോഗ്യം ആക്കിയില്ല എങ്കില്‍ വരും ദിവസങ്ങളില്‍ ഇതിലും ശക്തിയാര്‍ന്ന സമരമുറകള്‍ നേരിടേണ്ടി വരുമെന്നും ട്വന്റി20 അറിയിച്ചു.

Tags:    

Similar News