ജയിലില്‍ നിന്ന് ഇറങ്ങിയ പിന്നാലെ പോലിസ് സ്‌റ്റേഷനിലെത്തി വിട പറഞ്ഞ് കള്ളന്‍; പിന്നാലെ ബൈക്ക് മോഷ്ടിച്ച് വീണ്ടും ജയിലിലേക്ക്

പോലിസ് സ്‌റ്റേഷനിലെത്തി വിട പറഞ്ഞ് കള്ളന്‍; പിന്നാലെ ബൈക്ക് മോഷ്ടിച്ച് വീണ്ടും ജയിലിലേക്ക്

Update: 2025-08-12 04:14 GMT

കണ്ണൂര്‍: ജയിലില്‍ നിന്ന് ഇറങ്ങിയ പിന്നാലെ പോലിസ് സ്‌റ്റേഷനിലെത്തി യാത്ര പറഞ്ഞു പോയ കള്ളന്‍ പിന്നാലെ ബൈക്ക് മോഷ്ടിച്ച് വീണ്ടും ജയിലിലേക്ക് പോയി. സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ കഴിഞ്ഞിറങ്ങിയ മോഷ്ടാവാണ് ജയിലില്‍ നിന്നും ഇറങ്ങിയതിന്റെ മൂന്നാം ദിവസം വീണ്ടും മോഷണക്കേസില്‍ ജയിലിലായത്. കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇറങ്ങിയ പ്രതി നേരെ പോലിസ് സ്‌റ്റേഷനിലെത്തി.

'സാറേ, ഞാന്‍ ജയിലില്‍നിന്ന് ഇറങ്ങിവരുന്ന വഴിയാണ്... നാട്ടിലേക്ക് പോകുന്നതിനിടെ നിങ്ങളെയൊക്കെ കാണാന്‍ വന്നതാ...' ഇങ്ങനെ പറഞ്ഞ ശേഷം ഇയാള്‍ പടിയിറങ്ങി പോയി പോകുംവഴി ബാറില്‍ കയറി മദ്യപിച്ചു. റോഡരികില്‍ കണ്ട ബൈക്ക് മോഷ്ടിച്ച് കടക്കുക ആയിരുന്നു. ഒടുവില്‍ പോലീസ് അന്വേഷണത്തില്‍ കുടുങ്ങി വീണ്ടും ജയിലിലേക്ക് എത്തി

18 കവര്‍ച്ചക്കേസുകളില്‍ പ്രതിയായ തൃശ്ശൂരിലെ ഒല്ലൂര്‍ മറത്താക്കര സ്വദേശി ചൂണ്ടയില്‍ വീട്ടില്‍ ബാബുരാജ് (45) ആണ് ആ വിചിത്ര മോഷ്ടാവ്. കര്‍ച്ചക്കേസുകളില്‍ രണ്ടുവര്‍ഷം ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ബാബുരാജ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. കഴിഞ്ഞദിവസം ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ബാബുരാജ് നഗരത്തിലെ ഒരു ബാറില്‍ കയറി മദ്യപിച്ചിറങ്ങി. രാത്രി വൈകിയത് കാരണം നാട്ടിലേക്കുള്ള ബസ് കിട്ടിയില്ല. നടന്നുപോകുന്നതിനിടെയാണ് എസ്എന്‍ പാര്‍ക്കിന് സമീപം നിര്‍ത്തിയിട്ട ബൈക്ക് ശ്രദ്ധയില്‍പ്പെട്ടത്.

ഇതോടെ ബൈക്ക് സ്റ്റാര്‍ട്ടാക്കി ഓടിച്ചുപോയി. കൊയിലാണ്ടി എത്തിയപ്പോള്‍ ഇന്ധനം തീര്‍ന്നു. ഇതോടെ ബൈക്ക് ഉപേക്ഷിച്ചു. പിന്നീട് ടാങ്കര്‍ ലോറിയില്‍ കയറി തൃശ്ശൂരിലേക്ക്. ബൈക്ക് ഉടമ ബാലുശ്ശേരി സ്വദേശിയും കണ്ണൂരിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനുമായ പി.കെ. സനൂജ് പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ബൈക്കുമായി കടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ മൂന്ന് സ്ഥലങ്ങളില്‍നിന്നായി പോലീസിന് ലഭിച്ചു.

ഒടുവില്‍ ബാബുരാജിനെ കൈയോടെ പൊക്കി. ജയിലില്‍നിന്ന് ഇറങ്ങിയതുമുതല്‍ ബൈക്ക് മോഷ്ടിച്ച് കടന്നുകളഞ്ഞതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസിനോട് വിശദീകരിച്ചു. പുറത്തിറങ്ങി മൂന്നുദിവസത്തിനുശേഷം വീണ്ടും ജയിലിലേക്ക്.

Tags:    

Similar News