താത്കാലിക വി സി നിയമനത്തിലെ സുപ്രീംകോടതി ഇടപെടല്‍ സ്വാഗതാര്‍ഹമെന്ന് മന്ത്രി പി രാജീവ്

താത്കാലിക വി സി നിയമനത്തിലെ സുപ്രീംകോടതി ഇടപെടല്‍ സ്വാഗതാര്‍ഹമെന്ന് മന്ത്രി പി രാജീവ്

Update: 2025-08-13 12:28 GMT

തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താത്കാലിക വി സി നിയമനത്തില്‍ സര്‍ക്കാര്‍ നിലപാട് ശരിയായിരുന്നുവെന്ന് സുപ്രീംകോടതി ഇടപെടലിലൂടെ വ്യക്തമായെന്നും കോടതിയുടെ ഇടപെടല്‍ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പി രാജീവ്. സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട് എന്നുള്ളതാണ് കോടതി ഇടപെടലിലൂടെ വ്യക്തമായത്. ചാന്‍സിലര്‍ക്ക് കേരളത്തിലെ അക്കാദമി സമൂഹത്തില്‍ നിന്ന് ഒരാളെ എങ്ങനെ കണ്ടെത്താനാകും. അതുകൊണ്ടാണ് സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കണമെന്ന് സുപ്രീംകോടതി പറയുന്നത് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളിലെ വി സി നിയമനത്തിലെ സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കത്തിനാണ് സുപ്രീംകോടതി സമവായം കണ്ടെത്തിയത്. വി സി നിയമനത്തിലെ പ്രധാന തര്‍ക്ക വിഷയമായ സെര്‍ച്ച് കമ്മിറ്റി രൂപീകരണം സുപ്രീംകോടതി ഏറ്റെടുത്തു. സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിനായി നാലു പേരുകള്‍ വീതം നല്‍കാന്‍ സംസ്ഥാനത്തോടും ഗവര്‍ണറോടും കോടതി നിര്‍ദേശിച്ചു. ഇരുവരും നല്‍കുന്ന പേരുകളില്‍ നിന്നായിരിക്കും സെര്‍ച്ച് കമ്മിറ്റി സുപ്രീംകോടതി രൂപീകരിക്കുക. അഞ്ച് അംഗ സെര്‍ച്ച് കമ്മിറ്റിയില്‍ ഒരു അംഗം യുജിസി നോമിനി ആയിരിക്കും. പേരുകള്‍ നാളെ നല്‍കാമെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു.

Similar News