പട്ടാപ്പകല്‍ വീട്ടുമുറ്റത്തെത്തിയ പുലി കോഴിയെ പിടിച്ചു; തൊട്ടടുത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പട്ടാപ്പകൽ വീട്ടുമുറ്റത്ത് പുലി; രണ്ട് വയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കാസര്‍കോട്: ബോവിക്കാനത്ത് പട്ടാപ്പകല്‍ പുലിയിറങ്ങി. വീട്ടുമുറ്റത്തുനിന്ന കോഴിയെ പിടിച്ചെടുത്ത് പുലി ഓടി മറഞ്ഞു. തൊട്ടടുത്ത് കളിക്കുകയായിരുന്ന രണ്ടു വയസ്സുകാരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എത്തിയ അമ്മ പുലിയെ കണ്ട് ഭയന്നു പോയെങ്കിലും കുട്ടിയെ എടുത്ത് അകത്തേക്ക് ഓടുകയായിരുന്നു. അപ്പോഴേക്കും പുലി കോഴിയുമായി മറഞ്ഞു.
മുറ്റത്തിരുന്ന് കളിച്ച കുട്ടിയുടെ അഞ്ച് മീറ്റര്‍ അടുത്തുവരെ പുലിയെത്തി. കുട്ടിയാനത്തെ എം.ശിവപ്രസാദിന്റെ വീട്ടുമുറ്റത്താണ് ഇന്നലെ രാവിലെ പത്തരയോടെ പുലിയുടെ ആക്രമണമുണ്ടായത്. ഇദ്ദേഹത്തിന്റെ തോട്ടത്തിലെ തൊഴിലാളി കുംബഡാജെ മൗവ്വാറിലെ അശോകനും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. അശോകന്‍ പണിക്കു പോയിരുന്നു. ഭാര്യ കാവ്യയും മകന്‍ 2 വയസ്സുള്ള ആയുഷുമാണു വീട്ടിലുണ്ടായിരുന്നത്.
പുലി എത്തിയ സമയം കാവ്യ വീടിനുള്ളില്‍ ആയിരുന്നു. വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന ആയുഷ് പേടിച്ചു കരയുന്നതുകേട്ട് ഓടി വന്നപ്പോഴാണ് കുഞ്ഞിന് അധികം അകലെ അല്ലാതെ പുലി നില്‍ക്കുന്നത് കാവ്യ കാണുന്നത്. ആദ്യം പേടിച്ചു നിന്നുപോയ കാവ്യ ഉടന്‍ മുറ്റത്തിറങ്ങി കുട്ടിയെ എടുത്തു വീടിനുള്ളില്‍ കയറി. പേടിച്ചു പോയ ഇരുവരും നിലവിളിച്ചു. ഈ സമയം അവിടെയുണ്ടായിരുന്ന കോഴിയെയും പിടിച്ചു പുലി കാട്ടിലേക്കു മറഞ്ഞു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചെളിയില്‍ പതിഞ്ഞ കാല്‍പാടുകള്‍ കണ്ടു പുലിയാണെന്നു സ്ഥിരീകരിച്ചു. പുലിയുടെ രോമങ്ങളും ഈ പ്രദേശത്ത് നിന്നും കണ്ടെത്തി.