അഞ്ച് മലയാളി യുവാക്കളെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി; അന്വേഷണത്തിനിടെ യുവാക്കള്‍ തമിഴ്‌നാട് പൊലീസിന്റെ പിടിയിലെന്ന് സൂചന; പിടിയിലായത് നാലരക്കോടിയുടെ സ്വര്‍ണം തട്ടിയെന്ന കേസില്‍

Update: 2025-10-27 15:04 GMT

കൂറ്റനാട്: അഞ്ച് മലയാളി യുവാക്കളെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയ പൊലീസ് അവരെ കണ്ടെത്തിയത് തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയില്‍. കൊല്ലം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നും കാണാതായ യുവാക്കളാണ് നാലരക്കോടിയുടെ സ്വര്‍ണ്ണ ഉരുപ്പടികള്‍ തട്ടിയെടുത്തെന്ന കേസില്‍ തമിഴ്‌നാട്ടില്‍ അറസ്റ്റിലായതായി വിവരം ലഭിച്ചത്. കാഞ്ചിപുരത്ത് കൊറിയര്‍ സര്‍വിസ് നടത്തുന്ന സ്ഥാപന ഉടമയുടെ പരാതിയിലാണ് അറസ്റ്റ്.

പാലക്കാട് പെരിങ്ങോട് മതുപുള്ളി സ്വദേശി പി.വി കുഞ്ഞുമുഹമ്മദ് (31), പാലക്കാട് മുണ്ടൂര്‍ സ്വദേശി സന്തോഷ് (42), തൃശ്ശൂര്‍ കോടാലി സ്വദേശി ജയന്‍ (46), കൊല്ലം സ്വദേശികളായ റിഷാദ് (27), സുജിലാല്‍ (36) എന്നിവരെയാണ് കണ്ടത്തിയത്. ചാലിശ്ശേരി, പൊന്നാനി, ചാവക്കാട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്നും ഏതാനും ദിവസമായി ഇവരെ കാണാനില്ലന്ന് ബന്ധുക്കള്‍ അതത് പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടയിലാണ് യുവാക്കളെ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് നിന്ന് സ്വര്‍ണ്ണം തട്ടിയെടുത്ത കേസില്‍ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തതായി വിവരം ലഭിച്ചത്. കൃഷ്ണഗിരി പൊന്നാഴിക്കര പൊലീസാണ് ഇവരെ അറസ്റ്റു ചെയ്തത്.

Similar News