കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ശക്തമായ തിരമാലയില്‍പ്പെട്ടു; മൂന്ന് ദിവസം മുമ്പ് കടലില്‍ കാണാതായ 12കാരന്റെ മൃതദേഹം കണ്ടെത്തി

കടലില്‍ കാണാതായ 12കാരന്റെ മൃതദേഹം കണ്ടെത്തി

Update: 2025-11-03 00:39 GMT

തിരുവനന്തപുരം: കടലില്‍ കുളിക്കാനിറങ്ങി ശക്തമായ തിരയില്‍പ്പെട്ട് കാണാതായ 12 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. വിഴിഞ്ഞത്തിന് സമീപം കുട്ടിയെ കാണാതായ പ്രദേശത്തിന് സമീപത്തായി കടലില്‍ ഒഴുകി നടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. അടിമലത്തുറ അമ്പലത്തുംമൂല സെന്റ് ആന്റണീസ് കുരിശടിക്ക് സമീപം റോസി ഹൗസില്‍ പത്രോസിന്റെയും ഡയാനയുടെയും മകന്‍ ജോബിളി (12) ന്റെ മൃതദേഹമാണ് മത്സ്യ തൊഴിലാളികള്‍ കണ്ടെത്തിയത്.

അടിമലത്തുറ ലൂയിസ് മെമ്മോറിയല്‍ യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ ജോബിളിനെ 31ന് വൈകിട്ട് 4.30 ഓടെയായിരുന്നു കാണാതായത്. സ്‌കൂള്‍ വിട്ടുവന്ന ശേഷം സുഹൃത്തുമൊന്നിച്ചി കടലില്‍ കുളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. സ്‌കളില്‍ നിന്നും എത്തിയതിന് പിന്നാലെ ബന്ധുവായ പതിനൊന്ന് കാരനൊപ്പം കടല്‍ക്കരയില്‍ എത്തിയ ജോബിള്‍ വസ്ത്രങ്ങളും ചെരുപ്പും കരയില്‍ ഊരിവച്ച് കടലില്‍ കുളിക്കാനിറങ്ങുകയായിരുന്നു. ജോബിള്‍ കുളിക്കുന്നതിനിടെ ശക്തമായ തിരയില്‍പ്പെട്ടു.

ഇത് കണ്ട് കരയില്‍നിന്ന കുട്ടി നാട്ടുകാരെയും ബന്ധുക്കളെയും വിരമറിയിച്ചു. വിവരമറിഞ്ഞ് വിഴിഞ്ഞം പൊലീസും കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും മത്സ്യ തൊഴിലാളികളുമുപ്പെടെ മൂന്നു ദിവസമായി തിരച്ചില്‍ നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് ഇന്നലെ ഉച്ചയോടെ മത്സ്യത്തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്. ഇതോടെ തെരച്ചില്‍ നടത്തിയിരുന്ന കോസ്റ്റല്‍പൊലീസിനെ വിവരം അറിയിച്ച് കരയിലേക്കെത്തിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലേക്ക് മാറ്റി. റോസി,ജോജി എന്നിവരാണ് സഹോദരങ്ങള്‍.

Tags:    

Similar News