ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് കാമുകി; തര്‍ക്കത്തിനിടയില്‍ നാല്‍പ്പതുകാരിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്
കല്യാണം കഴിക്കണമെന്ന് സമ്മർദം; നാൽപ്പതുകാരിയെ കാമുകൻ കുത്തി കൊലപ്പെടുത്തി
ബെംഗളൂരു: നാല്‍പ്പതുവയസ്സുകാരിയായ കാമുകിയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും ഭാര്യയും മക്കളുമുള്ള കാമുകനോട് തന്നെ വിവാഹം കഴിക്കണമെന്ന് സ്ത്രീ വാശിപിടിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. നോര്‍ത്ത് ബെംഗളൂരുവിലെ കെ ജി ഹള്ളിയില്‍ പിള്ളന ഗാര്‍ഡന് സമീപം വെള്ളിയാഴ്ചയാണ് സംഭവം.
വിവാഹമോചിതയായ ഈ സ്ത്രീ നാളുകളായ 43 വയസ്സുകാരനും വിവാഹിതനുമായ പ്രതിയുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഇടയ്ക്കിടെ രഹസ്യമായി കണ്ടുമുട്ടിയിരുന്നു. എന്നാല്‍ പ്രതിയോട് ഭാര്യയെ ഉപേക്ഷിച്ച് തന്നെ കല്യാണം കഴിക്കാന്‍ സ്ത്രീ നിരന്തരമായി നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഇയാള്‍ ഭാര്യയെ ഉപേക്ഷിച്ച് കാമുകിയെ വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി.
വെള്ളിയാഴ്ച പ്രതി സ്ത്രീയെ പിള്ളന ഗാര്‍ഡനിലേക്ക് ക്ഷണിക്കുകയു ഇരുവരും തമ്മില്‍ സംസാരിക്കുകയും ചെയ്തു. സംസാരിക്കുന്നതിനിടയില്‍ സ്ത്രീ വിവാഹ വിഷയം എടുത്തിട്ടതോടെ തര്‍ക്കമുണ്ടാകുകയും ഇയാള്‍ കത്തി ഉപയോഗിച്ച് സ്ത്രീയെ കുത്തുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. കേസ് റജിസ്റ്റര്‍ ചെയ്ത് തുടര്‍ അന്വേഷണം ആരംഭിച്ചു.