തിരുവനന്തപുരത്ത് യുവതി കിണറ്റില്‍ ചാടി ജീവനൊടുക്കി; രക്ഷിക്കാന്‍ പിന്നാലെ ചാടിയ സഹോദരന് ഗുരുതര പരിക്ക്

യുവതി കിണറ്റില്‍ ചാടി ജീവനൊടുക്കി

Update: 2025-11-04 01:23 GMT

തിരുവനന്തപുരം: കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിഴിഞ്ഞം കരിച്ചയില്‍ യുവതി കിണറ്റില്‍ ചാടി ജീവനൊടുക്കി. പുല്ലുവിള കരിച്ചല്‍ കല്ലുവിള ശാരദാ സദനത്തില്‍ അര്‍ച്ചനേന്ദ്ര (26) യാണ് മരിച്ചത്. അര്‍ച്ചനേന്ദ്രയെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ സഹോദരന്‍ ഭുവനേന്ദ്ര(22)നും കിണറ്റില്‍ വീണിരുന്നു. ഇയാളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ച്ചനേന്ദ്ര സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം. അര്‍ച്ചനേന്ദ്രയും ഭര്‍ത്താവും ചേര്‍ന്ന് പൂവാറില്‍ അക്ഷയ കേന്ദ്രം നടത്തി വരികയായിരുന്നു. നൂറടിയോളം താഴ്ചയുള്ള കിണറ്റിലാണ് യുവതി ചാടിയത്. ഫയര്‍ഫോഴ്‌സ് എത്തുമ്പോള്‍ കിണറ്റിനുള്ളിലെ കാഴ്ചകള്‍ ഒന്നും കാണാന്‍ കഴിയാത്ത സ്ഥിതിയായിരുന്നെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കിണറ്റില്‍ ഇറങ്ങിയപ്പോഴാണ് അവസാന വളയത്തില്‍ പിടിച്ചു കിടക്കുന്ന ഭുവേന്ദ്രയെ കണ്ടതും രക്ഷിച്ചതും. പിന്നീട് രണ്ടാമത് ഇറങ്ങിയാണ് അര്‍ച്ചനേന്ദ്രയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. സഹോദരനെ രക്ഷപെടുത്തിയപ്പോള്‍ ബോധമുണ്ടായിരുന്നെന്നും കാലിന് പരുക്കേറ്റ് അവശനിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags:    

Similar News