പയ്യന്നൂര്‍ നഗരസഭയിലെ സി.പി.എം വിമത സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി; പുറത്തായത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പത്രിക നല്‍കിയ ബ്രാഞ്ച് സെക്രട്ടറി വൈശാഖ്

പയ്യന്നൂര്‍ നഗരസഭയിലെ സി.പി.എം വിമത സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

Update: 2025-11-20 17:34 GMT

കണ്ണൂര്‍: പയ്യന്നൂര്‍ ഏരിയയിലെ പയ്യന്നൂര്‍ നോര്‍ത്ത് ലോക്കലിലെ കാര നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖിനെ സംഘടന വിരുദ്ധ പ്രവര്‍ത്തനത്തിന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചതായി സിപിഎം കണ്ണൂര്‍ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

പയ്യന്നൂരില്‍ എല്‍.ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സി പി എം ബ്രാഞ്ച് സെക്രട്ടറി വ്യാഴാഴ്ച രാവിലെ മത്സരിക്കുന്നതിനായി പത്രിക നല്‍കിയിരുന്നു. പയ്യന്നൂര്‍ നഗരസഭയില്‍ 36-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെയാണ് ഡിവൈഎഫ്.ഐ. മുന്‍ ഭാരവാഹിയും സി പി എം ബ്രാഞ്ച് സെക്രട്ടറിയുമായ കാരയിലെ സി. വൈശാഖ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.

വ്യാഴാഴ്ച രാവിലെ 11.45മണി യോടെയാണ് പത്രിക സമര്‍പ്പിച്ചത്. നഗരസഭാ കാര്യാലയത്തിലേക്ക് പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയാണ് തിരഞ്ഞെടുപ്പ് വരണാധികാരിക്കുമുന്നില്‍ പത്രിക സമര്‍പ്പിച്ചത്. നേതൃത്വം കാണിച്ച കടുത്ത അവഗണനയാണ് റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് വൈശാഖിന്റെ വിശദീകരണം.

കേരള ബാങ്ക് പയ്യന്നൂര്‍ ശാഖയില്‍ ആറു വര്‍ഷത്തോളമായി താല്‍ക്കാലിക ജീവനക്കാരനാണ് വൈശാഖ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് എസ്സിലെ പി. ജയനെതിരെയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കാര36-ാം വാര്‍ഡില്‍ മത്സര രംഗത്തെത്തിയത്. ഇതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ പയ്യന്നൂര്‍ ഏരിയാ നേതുത്വം ശ്രമിച്ചിരുന്നുവെങ്കിലും മത്സര രംഗത്ത് വൈശാഖ് ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഏരിയാ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം അച്ചടക്ക നടപടി സ്വീകരിച്ചത്.

ഇതിനിടെ പയ്യന്നൂര്‍ മേഖലയിലെ വിഭാഗീയത വീണ്ടും പൊട്ടിപ്പുറപ്പെട്ടതില്‍ ജില്ലാ നേതൃത്വത്തിന് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പ്രാദേശികവിഷയങ്ങളാണ് വൈശാഖിന്റെ പുറത്താകലിന് വഴി തെളിയിച്ചത്. ഇയാള്‍ക്ക് പിന്‍തുണ പ്രഖ്യാപിച്ചു കൊണ്ട് സി.പി.എം അനുഭാവികളായ 60 ലേറെ പേര്‍ പയ്യന്നൂര്‍ ടൗണില്‍ പ്രകടനം നടത്തിയിരുന്നു.

Tags:    

Similar News