അര്‍ബുദം ബാധിച്ച് വയോധിക മരിച്ചു; കാണാനെത്തിയ കളിക്കൂട്ടുകാരി കുഴഞ്ഞ് വീണു മരിച്ചു: മരണത്തിലും ഒന്നിച്ചത് ഒരേ പേരിലും വീട്ടുപേരിലുമുള്ള രണ്ട് അമ്മമാര്‍

അര്‍ബുദം ബാധിച്ച് വയോധിക മരിച്ചു; കാണാനെത്തിയ കളിക്കൂട്ടുകാരി കുഴഞ്ഞ് വീണു മരിച്ചു

Update: 2025-11-26 02:11 GMT

എടപ്പാള്‍: അര്‍ബുദം ബാധിച്ച് വയോധിക മരിച്ചു. കുട്ടുകാരിയുടെ മരണ വിവരമറിഞ്ഞ് കാണാനെത്തിയ കളിക്കൂട്ടുകാരി കുഴഞ്ഞ് വീണു മരിച്ചു. എടപ്പാള്‍ തുയ്യം പ്രദേശത്താണ് നാട്ടുകാരെ ദുഖത്തിലാഴ്ത്തിയ രണ്ട് മരണങ്ങള്‍ നടന്നത്. ഒരേ പേരിലും വീട്ടുപേരിലുമുള്ള രണ്ട് കൂട്ടുകാരികളാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.

ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച എടപ്പാള്‍ തുയ്യം കരിപ്പാപ്പറമ്പില്‍ ദേവകി(75)യാണ് ഞായറാഴ്ച രാത്രിയോടെ മരിച്ചത്. അര്‍ബുദബാധയാണെന്ന സംശയത്തില്‍ നടത്തിയ വിശദപരിശോധനാഫലം അറിയും മുന്‍പായിരുന്നു മരണം. കൂട്ടുകാരിയുടെ മരണവിവരമറിഞ്ഞ് എത്തിയതായിരുന്നു അയല്‍വാസിയും ബന്ധുവും കളിക്കൂട്ടുകാരിയുമായ ദേവകി (ദേവു-74). കൂട്ടുകാരിയുടെ മരണത്തില്‍ മനംനൊന്ത് ഇരിക്കുമ്പോഴാണ് മൃതദേഹവുമായി ആംബുലന്‍സ് എത്തിയത്.

ഈ സമയം ദേവു രക്തം ഛര്‍ദിച്ച് തളര്‍ന്നുവീഴുകയായിരുന്നു. ഇവര്‍ തിങ്കളാഴ്ച ഉച്ചയോടെ തൃശ്ശൂരിലെ ആശുപത്രിയില്‍ മരിച്ചു. രണ്ടുദിവസം മുന്‍പ് പനിയുമായാണ് ദേവകിയെ എടപ്പാളിലെയും പിന്നീട് തൃശ്ശൂരിലെയും ആശുപത്രിയിലെത്തിച്ചത്. അര്‍ബുദ രോഗബാധ സ്ഥിരീകരിച്ചെങ്കിലും ദേവകി അറിഞ്ഞിരുന്നില്ല. ഇതിനിടെ രോഗം മൂര്‍ച്ഛിച്ച് അത്യാഹിതവിഭാഗത്തിലേക്കു മാറ്റുകയും മരിക്കുകയുമായിരുന്നു.

ഇരുവരുടെയും സംസ്‌കാരം പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിലാണു നടത്തിയത്. പരേതനായ പരമേശ്വരനാണ് ഞായറാഴ്ച മരിച്ച ദേവകിയുടെ ഭര്‍ത്താവ്. മക്കള്‍: ബീന, ഷീന, ഷിനോദ്, വിനോദ്. മരുമക്കള്‍: സുരേന്ദ്രന്‍, ദാസന്‍, സന്ധ്യ, നീതു.

Tags:    

Similar News