ശിവഗിരി മഠത്തിന് മംഗളൂരുവിലോ ഉഡുപ്പിയിലോ അഞ്ച് ഏക്കര്‍ ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

Update: 2025-12-03 16:21 GMT

മംഗളൂരു: കര്‍ണാടകയില്‍ വര്‍ക്കല ശിവഗിരി മഠം ശാഖ തുടങ്ങുന്നതിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മഠം നിര്‍ദേശിക്കുന്ന പ്രകാരം മംഗളൂരുവിലോ ഉഡുപ്പിയിലോ ഭൂമി ലഭ്യമാക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. മഠം ആവശ്യപ്പെടുന്നതുപോലെ അനുയോജ്യമായ ഭൂമി തിരിച്ചറിയാന്‍ ബി.കെ. ഹരിപ്രസാദിനെയും മറ്റ് നേതാക്കളെയും ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മംഗളൂരു സര്‍വകലാശാലയില്‍ ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ചരിത്രപരമായ സംവാദത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍, ഗുരുവിന്റെ മഹാസമാധിയുടെ ശതാബ്ദി, സര്‍വമത സമ്മേളനം, യതിപൂജ പരിപാടി എന്നിവ ഉള്‍ക്കൊള്ളുന്ന ''ശതമാനന്ദ പ്രസ്ഥാനം'' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി, നിയമസഭാ സ്പീക്കര്‍ യു.ടി ഖാദര്‍, ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര, മന്ത്രിമാരായ ദിനേശ് ഗുണ്ടു റാവു, സമീര്‍ അഹമ്മദ് ഖാന്‍, സതീഷ് ജാര്‍ക്കിഹോളി, മുന്‍ കേന്ദ്രമന്ത്രി ബി. ജനാര്‍ദ്ദന പൂജാരി, ശിവഗിരി മഠത്തിലെ ജ്ഞാനതീര്‍ത്ഥ സ്വാമിജി, ബി.കെ. ഹരിപ്രസാദ്, മറ്റ് നിരവധി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

Similar News