'ഒരു പാട്ടിനെ പോലും ഉള്‍ക്കൊള്ളാന്‍ ഭരണകൂടത്തിന് കഴിയുന്നില്ല; പാരഡി ഗാനത്തിനെതിരെ കേസെടുത്ത സര്‍ക്കാര്‍ തീരുമാനം മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കുന്നത്'; വിമര്‍ശനവുമായി പി സി വിഷ്ണുനാഥ്

Update: 2025-12-17 16:48 GMT

തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി ഗാനത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സര്‍ക്കാര്‍ തീരുമാനം മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കുന്നതാണെന്ന് കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് പി സി വിഷ്ണുനാഥ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി പോരാട്ടം നടത്തുന്നുവെന്ന് വാദിക്കുന്ന സമയത്താണ് ഇത് നടക്കുന്നത്. ഒരു പാട്ടിനെ പോലും ഉള്‍ക്കൊള്ളാന്‍ ഒരു ഭരണകൂടത്തിന് കഴിയുന്നില്ല.

അയ്യപ്പന്റെ കട്ടളയും , ദ്വാരപാലക ശില്‍പവും കടത്തിയവര്‍ക്കാണ് ഈ പാട്ട് കേള്‍ക്കുമ്പോള്‍ വേദനയുണ്ടാകേണ്ടത്. അല്ലാതെ വിശ്വാസികള്‍ക്ക് വേദനയുണ്ടാകേണ്ട യാതൊരു കാര്യവും ഇല്ലെന്ന് പി സി വിഷ്ണുനാഥ് ട്വന്റി ഫോറിനോട് പറഞ്ഞു. പാരഡി ഗാനത്തിന്റെ രചയിതാവായിട്ടുള്ള കുഞ്ഞബ്ദുള്ളയുടെ സര്‍ഗ്ഗപരമായ പ്രതിഷേധമായിരുന്നു അത്. എന്നാല്‍ അത് പോലുമാണ് ഉള്‍ക്കൊള്ളാന്‍ കഴിയാതെ കേസെടുക്കുക എന്നുപറഞ്ഞാല്‍ മലയാളി സമൂഹത്തിന് മൊത്തത്തില്‍ നാണക്കേട് ഉണ്ടാകുന്നതാണെന്നും പി സി വിഷ്ണുനാഥ് വ്യക്തമാക്കി.

മതവികാരത്തെ വൃണപ്പെടുത്തുന്ന ഒന്നും തന്നെ പാരഡിയില്‍ ഇല്ല സ്വര്‍ണം മോഷ്ടിച്ചുവെന്ന് പറയുന്നത് സത്യമായ കാര്യമാണ്. അത് ചെയ്തവരാണിപ്പോള്‍ ജയിലില്‍ കിടക്കുന്നത്. ഈ വിഷയം വീണ്ടും വീണ്ടും ജനങ്ങളിലേക്ക് എത്തിച്ച് സര്‍ക്കാര്‍ തന്നെ സ്വയം നാണം കേടുകയാണെന്ന് പി സി വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.

കേസില്‍ ഗാനരചയിതാവ് ഉള്‍പ്പെടെ നാല് പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരെയാണ് സൈബര്‍ പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്.

Similar News