വെടിവെച്ച ശേഷം വാലില്‍ തീ കൊളുത്തി; കാട്ടാനയെ ജീവനോടെ തീ കൊളുത്തിക്കൊന്ന മൂന്ന് പേര്‍ അറസ്റ്റില്‍

കാട്ടാനയെ ജീവനോടെ തീ കൊളുത്തിക്കൊന്ന മൂന്ന് പേര്‍ അറസ്റ്റില്‍

Update: 2025-12-20 01:20 GMT

കൊളംബോ: ശ്രീലങ്കയില്‍ കാട്ടാനയെ ജീവനോടെ തീ കൊളുത്തിക്കൊന്ന മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു. ശ്രീലങ്കയിലാണ് സംഭവം. 42നും 50നും ഇടയില്‍ പ്രായമുള്ള മൂന്ന് പേരെയാണ് പൊലീസ് അനുരാധാപുരയില്‍ അറസ്റ്റ് ചെയ്തത്. കൊളംബോയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് ക്രൂരത നടന്നത്. ആനയുടെ വാലില്‍ യുവാക്കള്‍ തീ കൊളുത്തുന്നതും അതിന് മുന്‍പ് വെടിവച്ച് പരിക്കേല്‍പ്പിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഇതോടെയാണ് മൂവരും അറസ്റ്റിലായത്.

പോലിസ് പിടിയിലായ യുവാക്കളെ ഡിസംബര്‍ 24 വരെ റിമാന്‍ഡ് ചെയ്തു. പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയെ രക്ഷിക്കാന്‍ വെറ്റിനറി വിദഗ്ധര്‍ ശ്രമം നടത്തിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റ ആന ചരിഞ്ഞു. ശ്രീലങ്കയില്‍ ആനകളെ കൊല്ലുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. ശ്രീലങ്കന്‍ നിയമ പ്രകാരം സംരക്ഷിത ജീവിയാണ് കാട്ടാന.

ലഭ്യമാകുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ 2025ല്‍ മാത്രം ശ്രീലങ്കയില്‍ 397 ആനകള്‍ കൊല്ലപ്പെട്ടു. 2024-ല്‍ ഇത് 386 ആയിരുന്നു. 2024-ല്‍ ഏകദേശം 154 ആളുകള്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 2023-ല്‍ ഇത് 176 ആയിരുന്നു. ശ്രീലങ്കയുടെ വനവിസ്തൃതി വലിയ രീതിയില്‍ കുറഞ്ഞത് ഇവിടെ മനുഷ്യ മൃഗ സംഘര്‍ഷം രൂക്ഷമാക്കിയതില്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. വനത്തിനുള്ളില്‍ ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനാല്‍ കാട്ടാനകള്‍ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നതും പതിവായിരിക്കുകയാണ്.

Tags:    

Similar News