ഇക്കുറിയും രമേശ് ചെന്നിത്തലയുടെ പുതുവര്‍ഷം ആദിവാസികള്‍ക്കൊപ്പം; ഗാന്ധിഗ്രാമം പദ്ധതിയുടെ 16-ാം വര്‍ഷം

Update: 2025-12-28 06:32 GMT

തിരുവനന്തപുരം: രമേശ് ചെന്നിത്തല ഈ വര്‍ഷവും പുതുവത്സരം ആദിവാസികള്‍ക്കൊപ്പം ആഘോഷിക്കും. അദ്ദേഹത്തിന്റെ 16-ാം ഗാന്ധിഗ്രാമം പരിപാടിയുടെ ഭാഗമായാണ് ജനുവരി ഒന്നിന് ഗുരുവായൂര്‍ പുന്നയൂര്‍ പഞ്ചായത്തിലെ നായാടി എസ്സി കോളനിയില്‍ (അകലാട് മൂന്നൈനി) അദ്ദേഹം കോളനിവാസികള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി പുതുവത്സര ദിനം രമേശ് ചെന്നിത്തല ആദിവാസി ഗ്രാമങ്ങളില്‍ അവര്‍ക്കൊപ്പമാണ് ആഘോഷിച്ചു വരുന്നത്. ആദിവാസി-ദളിത് കോളനികളില്‍ അധിവസിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനും അവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലത്താണ് ആദിവാസി-ദളിത് വിഭാഗങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ഗാന്ധിഗ്രാമം പരിപാടി ആരംഭിച്ചത്. ആദ്യതവണ കോളനി വികസനത്തിനായി സര്‍ക്കാരിനെക്കൊണ്ട് ഒരു കോടി രൂപ വീതം അനുവദിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പിന്നീട് ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും പുതുവര്‍ഷം അവര്‍ക്കൊപ്പമാണ് അദ്ദേഹം ആഘോഷിച്ചത്.

പുതുവര്‍ഷ ദിനം രാവിലെ 9 മണിക്ക് പുന്നയൂരില്‍ എത്തുന്ന ചെന്നിത്തല പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും കോളനിവാസികള്‍ക്കൊപ്പം ഒത്തുചേരും. അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കിയും പരമ്പരാഗത കലാപരിപാടികള്‍ ആസ്വദിച്ചും വൈകുന്നേരത്തോടെ അദ്ദേഹം മടങ്ങും. 2011-ല്‍ കെ. കരുണാകരന്റെ മണ്ഡലമായ മാളയിലെ കുന്നത്തുകാട് കോളനിയില്‍ നിന്നാണ് ഗാന്ധിഗ്രാമം പരിപാടിക്ക് തുടക്കമിട്ടത്. കഴിഞ്ഞ വര്‍ഷം പത്തനംതിട്ട മുണ്ടപ്പള്ളി പട്ടികജാതി കോളനിയിലായിരുന്നു പരിപാടി. പദ്ധതിയുടെ പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി 2025 മാര്‍ച്ച് എട്ടിന് ദേശീയ തലത്തിലെ ദളിത് നേതാക്കളെ ഉള്‍പ്പെടുത്തി ഏകദിന കോണ്‍ക്ലേവ് സംഘടിപ്പിച്ചിരുന്നു.

Similar News