സപ്ലൈകോ സിഗ്‌നേച്ചര്‍ മാര്‍ട്ടുകള്‍ എല്ലാ ജില്ലകളിലേക്കും; സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമെ നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറവില്‍ ലഭിക്കും

Update: 2026-01-23 09:35 GMT

കൊച്ചി: കോര്‍പ്പറേറ്റ് റീട്ടെയില്‍ വില്പനശാലകളോട് കിടപിടിക്കുന്ന അത്യാധുനിക സൗകര്യങ്ങളുമായി സപ്ലൈകോയുടെ 'സിഗ്‌നേച്ചര്‍ മാര്‍ട്ട്' ഈ വര്‍ഷം എല്ലാ ജില്ലകളിലും നിലവില്‍ വരും. ഉപഭോക്താക്കള്‍ക്ക് ആധുനിക രീതിയിലുള്ള ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്നതിനൊപ്പം പ്രമുഖ കോര്‍പ്പറേറ്റ് റീട്ടെയില്‍ ശൃംഖലകള്‍ നല്‍കുന്നതിന് സമാനമായ സേവനങ്ങള്‍ സര്‍ക്കാര്‍ വിപണിയിലൂടെ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമെ നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാകുമെന്നതും സിഗ്‌നേച്ചര്‍ മാര്‍ട്ടുകളുടെ പ്രത്യേകതയാണ്. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങലും റഫ്രിജറേറ്റഡ് ഉല്‍പ്പന്നങ്ങളും മാര്‍ട്ടുകളില്‍ ലഭ്യമാകും. സപ്ലൈകോയുടെ തിരഞ്ഞെടുത്ത സൂപ്പര്‍മാര്‍ക്കറ്റുകള്‍ സ്വകാര്യ പങ്കാളിത്തത്തോടെ നവീകരിച്ചാണ് സിഗ്‌നേച്ചര്‍ മാര്‍ട്ടുകളാക്കി മാറ്റുന്നത്.

കോട്ടയത്തും എറണാകുളത്തുമാണ് ഉടന്‍തന്നെ സിഗ്‌നേച്ചര്‍ മാര്‍ട്ടുകള്‍ പ്രവര്‍ത്തനമാരംഭിക്കുക. കോട്ടയത്ത് തിരുനക്കര മൈതാനത്തിന് എതിര്‍വശത്തുള്ള സപ്ലൈകോ ഹൈപ്പര്‍മാര്‍ക്കറ്റും എറണാകുളം കടവന്ത്ര ഗാന്ധിനഗറിലെ സപ്ലൈകോ കേന്ദ്ര കാര്യാലയത്തോട് ചേര്‍ന്നുള്ള ഹൈപ്പര്‍മാര്‍ക്കറ്റുമാണ് പദ്ധതിയുടെ ഭാഗമാകുന്നത്. ഇതില്‍ കോട്ടയത്തെ മാര്‍ട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്.

പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാനത്തെ ആദ്യ സിഗ്‌നേച്ചര്‍ മാര്‍ട്ട് തലശ്ശേരിയില്‍ ജനുവരി 10ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തിരുന്നു. തലശ്ശേരി നഗരത്തിലെ സപ്ലൈകോ ഹൈപ്പര്‍മാര്‍ക്കറ്റാണ് ഇത്തരത്തില്‍ സിഗ്‌നേച്ചര്‍ മാര്‍ട്ടായി മാറിയത്. ഗ്ലോബല്‍ ഇന്നവേറ്റീവ് ടെക്‌നോളജീസ് ഡിസൈന്‍ ചെയ്ത തലശ്ശേരിയിലെ സിഗ്‌നേച്ചര്‍ മാര്‍ട്ട് സപ്ലൈകോ യാഥാര്‍ത്ഥ്യമാക്കിയത് ടീം തായിയുമായി സഹകരിച്ചാണ്.

Similar News