ജില്ലാ കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ട സംഭവം: എതിര്‍ദിശയില്‍ വന്ന കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്

Update: 2026-01-24 06:15 GMT

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കലക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ എതിര്‍ദിശയില്‍ വന്നിടിച്ച കാറിന്റെ ഡ്രൈവര്‍ക്കെതിരെ കേസ്. അശ്രദ്ധമായി വണ്ടി ഓടിച്ചതിനാണ് കോന്നി പൊലീസ് കേസെടുത്തത്.

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കോന്നി മാമൂടിന് സമീപത്തുവച്ചുണ്ടായ അപകടത്തിലാണ് കലക്ടര്‍ എസ് പ്രേംകൃഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റത്. വെള്ളി പകല്‍ 3.20ഓടെ ചിറ്റൂര്‍മുക്കിനും മാമൂടിനും ഇടയിലായിരുന്നു അപകടം. കലക്ടര്‍, ഗണ്‍മാന്‍ മനോജ്, ഡ്രൈവര്‍ കുഞ്ഞുമോന്‍ എന്നിവര്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പത്തനംതിട്ടയിലേക്ക് വരികയായിരുന്ന കലക്ടര്‍ സഞ്ചരിച്ച ഒൗദ്യോഗിക വാഹനം എതിരെ അമിതവേഗത്തില്‍ വന്ന ഇന്നോവ കാറിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച് മാറ്റിയപ്പോഴാണ് അപകടമുണ്ടായത്. എതിരെവന്ന കാറിലും ഡിവൈഡറിലുമിടിച്ച് കലക്ടറുടെ ഇന്നോവ കാര്‍ തലകീഴായി മറിഞ്ഞു. നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരുമെത്തി കാറിന്റെ ഡോര്‍ പൊളിച്ചാണ് കലക്ടറെയും കൂടെയുണ്ടായിരുന്നവരെയും പുറത്തിറക്കിയിത്.

എതിരെവന്ന കാര്‍ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചാണ് നിന്നത്. കൊല്ലം രണ്ടാംകുറ്റി സ്വദേശികളായി നിയാസ് (54), ഭാര്യ ഫാത്തിമ, മകള്‍ നിസ (മൂന്ന്), നിയാസിന്റെ അച്ഛന്‍ നിസാമുദീന്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരതരമല്ല. കലക്ടര്‍ക്ക് കണ്ണിന്റെ ഭാഗത്തും തലയിലും ശരീരഭാഗങ്ങളിലും പരിക്കുണ്ട്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണ്.

Similar News