തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജുവിന്റെ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു; വാദം അടുത്ത മാസം രണ്ടിലേക്ക് മാറ്റി

Update: 2026-01-24 07:28 GMT

തിരുവനന്തപുരം: അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടി ലഹരിക്കേസ് പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രി ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നല്‍കിയ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുന്നത് അടുത്ത മാസം രണ്ടാം തീയതിയിലേക്ക് കോടതി മാറ്റിവെച്ചു.

നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച മൂന്ന് വര്‍ഷത്തെ തടവുശിക്ഷ ചോദ്യം ചെയ്തുകൊണ്ടാണ് ആന്റണി രാജു അപ്പീല്‍ നല്‍കിയത്. ഹര്‍ജി നിയമപരമായി നിലനില്‍ക്കുമെന്ന് നിരീക്ഷിച്ച കോടതി, പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി അപ്പീല്‍ ഫയലില്‍ സ്വീകരിക്കുകയായിരുന്നു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദങ്ങള്‍ അടുത്ത മാസം രണ്ടിന് കോടതി കേള്‍ക്കും.

ശിക്ഷാവിധിക്ക് പിന്നാലെ നിയമസഭാ അംഗത്വത്തില്‍ നിന്നും അയോഗ്യനാക്കപ്പെട്ട ആന്റണി രാജുവിന് ഈ അപ്പീലിലെ വിധി അത്യന്തം നിര്‍ണ്ണായകമാണ്. അപ്പീല്‍ കോടതി ശിക്ഷ സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്താല്‍ മാത്രമേ അദ്ദേഹത്തിന് നിയമസഭയിലേക്ക് തിരികെ എത്താന്‍ സാധിക്കൂ.

Similar News