വിവാഹബന്ധം വേര്‍പ്പെടുത്തിയ ഭാര്യ ഭര്‍ത്താവിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; ഉത്തരവിട്ട് കുടുംബ കോടതി

വിവാഹബന്ധം വേര്‍പ്പെടുത്തിയ ഭാര്യ ഭര്‍ത്താവിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

Update: 2026-02-12 03:28 GMT

കണ്ണൂര്‍: വിവാഹബന്ധം വേര്‍പ്പെടുത്തിയ ഭാര്യ ഭര്‍ത്താവിന് നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ നല്‍കണം. മുസ്ലിം നിയമപ്രകാരം ഖുല്‍-അ ചെയ്ത് വിവാഹബന്ധം വേര്‍പ്പെടുത്തിയ ഭാര്യ ഭര്‍ത്താവിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കണമെന്നും വിവാഹസമയത്ത് ഭര്‍ത്താവ് നല്‍കിയ സ്വര്‍ണാഭരണങ്ങളോ അല്ലെങ്കില്‍ അതിന്റെ വിലയോ തിരിച്ചുനല്‍കണമെന്നും കണ്ണൂര്‍ കുടുംബകോടതി ഉത്തരവിട്ടു. ചാല സ്വദേശി നല്‍കിയ കേസിലാണ് കുടുംബ കോടതി ജഡ്ജി ആര്‍.എല്‍. ബൈജു ഉത്തരവിട്ടത്.

മഹര്‍ ഉള്‍പ്പെടെ 75.524 ഗ്രാം സ്വര്‍ണമോ അല്ലെങ്കില്‍ 7,22,212 രൂപയോ നല്‍കണമെന്നാണ് ഉത്തരവ്. 2022 ജൂണ്‍ 17-ന് ആണ് ഹര്‍ജിക്കാരന്‍ പാപ്പിനിശ്ശേരി സ്വദേശിനിയായ യുവതിയെ വിവാഹംചെയ്തത്. വിവാഹസമയത്ത് ന്യൂസീലന്‍ഡില്‍ ജോലിചെയ്യുകയായിരുന്നു ഹര്‍ജിക്കാരനായ യുവാവ്. വിവാഹശേഷം ഭാര്യയെ മുന്‍ധാരണ പ്രകാരം ന്യൂസീലന്‍ഡിലേക്ക് കൊണ്ടുപോകാന്‍ എല്ലാ ഒരുക്കങ്ങളും ചെയ്ത് വിമാന ടിക്കറ്റുകള്‍ ഉള്‍പ്പെടെ എടുത്തശേഷം ഭാര്യ അവിടേക്ക് പോകാന്‍ വിസമ്മതിച്ചു.

ഇതോടെ യുവാവ് പ്രതിസന്ധിയിലായി.പിന്നീട് ഖുല്‍-അ നിയമപ്രകാരം വിവാഹബന്ധം വേര്‍പ്പെടുത്തിയതായി അറിയിക്കുകയായിരുന്നു എന്നാണ് പരാതി. വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷം എതിര്‍കക്ഷിയായ ഭാര്യ മറ്റൊരാളെ വിവാഹം ചെയ്തു. തുടര്‍ന്നാണ് കുടുംബകോടതിയില്‍ കേസ് നല്‍കിയത്. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. പി.പി. മുബശ്ശിറലി ഹാജരായി.

Tags:    

Similar News