യുവതി വീട്ടില്‍ പ്രസവിച്ചു; കുഞ്ഞിന്റെ കഴുത്തില്‍ കുടുങ്ങിയ പൊക്കിള്‍ക്കൊടി വേര്‍പെടുത്തി രക്ഷകനായി ആംബുലന്‍സ് ഡ്രൈവര്‍

കുഞ്ഞിന്‍റെ കഴുത്തിൽ കുടുങ്ങിക്കിടന്ന പൊക്കിൾക്കൊടി നീക്കി രക്ഷകനായി ആംബുലൻസ് ഡ്രൈവർ

Update: 2026-02-20 03:27 GMT

കൊല്ലം: വീട്ടില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ കൊടി ചുറ്റി. മൂന്നായി ചുറ്റിയ പൊക്കിള്‍ കൊടി വേര്‍പെടുത്തി രക്ഷകനായി ആംബുലന്‍സ് ഡ്രൈവര്‍. യുവതിക്ക് പ്രസവ വേദനയെ തുടര്‍ന്നാണ് ആംബുലന്‍സ് വിളിച്ചത്. എന്നാല്‍ ആംബുലന്‍സ് വീട്ടിലെത്തും മുന്നേ യുവതി പ്രസവിച്ചു. കുഞ്ഞിന്റെ കഴുത്തില്‍ പൊക്കള്‍ കൊടി ചുറ്റിയ നിലയിലായിരുന്നു. ഇതോടെ വീട്ടുകാര്‍ ഭയചകിതരായി. പൊക്കിള്‍ കൊടി ചുറ്റിയ നിലയില്‍ കുഞ്ഞിനെ കണ്ട ആംബുലന്‍സ് ഡ്രൈവര്‍ ഉടന്‍ തന്നെ അത് നീക്കം ചെയ്തു.

വാളത്തുംഗല്‍ അമ്പുവടക്കതില്‍ രാഹുല്‍ ഭവനില്‍ 28 കാരന്‍ ആര്‍. രാഹുല്‍ ആണ് നവജാത ശിശുവിന് രക്ഷകനായത്. കഴിഞ്ഞ ജനുവരി 22നു വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ഇരവിപുരം കുന്നത്തുകാവ് സ്വദേശി അഞ്ജുവാണ് വീട്ടില്‍ പ്രസവിച്ചത്. അമ്മയെയും കുഞ്ഞിനെയും ഇങ്ങനെ വാഹനത്തിലേക്കു മാറ്റുന്നത് അപകടമാകുമെന്നു തോന്നിയതോടെ രാഹുല്‍ കുഞ്ഞിന്റെ കഴുത്തില്‍ ചുറ്റിക്കിടന്ന പൊക്കിള്‍ കൊടി സാവധാനം അഴിച്ചു മാറ്റുകയായിരുന്നു.

ഉടന്‍ തന്നെ കൊല്ലം ഗവ.വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്നു ഡോക്ടര്‍മാര്‍ പൊക്കിള്‍കൊടി വേര്‍പെടുത്തിയതോടെയാണ് അമ്മയും കുഞ്ഞും സുരക്ഷിതരായത്. കുഞ്ഞിന് ആരാധ്യന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്താനായതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് രാഹുല്‍. മുന്‍പും സമാനമായ സംഭവങ്ങള്‍ രാഹുലിന്റെ ആംബുലന്‍സില്‍ ഉണ്ടായിട്ടുണ്ട്.

മോട്ടര്‍ വാഹന വകുപ്പും വിവിധ ആശുപത്രികളും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് 6 മാസം കൂടുമ്പോള്‍ നല്‍കുന്ന പ്രാഥമിക ചികിത്സാ ക്ലാസുകളും അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകളുമാണ് രാഹുലിന് സഹായകമായത്. ജില്ലാ ശിശുക്ഷേമസമിതി രാഹുലിനെ അനുമോദിച്ചു. ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് പൊന്നാട അണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചു.

Tags:    

Similar News