പൂച്ചയെ രക്ഷിക്കാന്‍ ഓട്ടോ വെട്ടിച്ചു; എതിരെവന്ന സ്വകാര്യ ബസില്‍ ഇടിച്ചു മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

പൂച്ചയെ രക്ഷിക്കാൻ ഓട്ടോ വെട്ടിച്ചു; ബസിനടിയിൽപെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

Update: 2026-03-10 03:10 GMT

ചേര്‍പ്പ്: വട്ടംചാടിയ കാട്ടുപൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് എതിരെ വന്ന സ്വകാര്യ ബസില്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍് ദാരുണമായി മരിച്ചു. ബസിന്റെ ചക്രത്തിനടിയില്‍ തല കുടുങ്ങിക്കിടന്ന ഓട്ടോ ഡ്രൈവറെ ഒരു മണിക്കൂറിലേറെ സമയമെടുത്താണു പുറത്തെടുക്കാനായത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ പുതുക്കാട് രാപ്പാള്‍ നമ്പിയത്ത് വീട്ടില്‍ സുധന്റെയും ഓമനയുടെയും മകന്‍ സൂരജാണ് (48) മരിച്ചത്.

സ്വകാര്യ ബസിലെ ജീവനക്കാരനായ സൂരജ് ബസ് ഓട്ടം കഴിഞ്ഞ് സ്വന്തം ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ രാത്രി 8.45ന് പാലയ്ക്കല്‍ അങ്ങാടി കയറ്റത്തിന് സമീപമായിരുന്നു അപകടം. ലൗലൈറ്റ് എന്ന സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്നു മരിച്ച സൂരജ്. ഓട്ടോ പാലയ്ക്കലില്‍ എത്തിയപ്പോള്‍ പെട്ടെന്ന് കാട്ടുപൂച്ച ഓട്ടോയ്ക്ക് വട്ടം ചാടി. പൂച്ചയുടെ ദേഹത്ത് തട്ടാതിരിക്കാന്‍ ഓട്ടോ വെട്ടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട് എതിരെ വന്ന ഭുവനേശ്വരി അമ്മ എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് വീണ സൂരജ് ബസിനടിയില്‍പ്പെട്ടു. സൂരജിന്റെ തല ബസിനടിയില്‍ അമര്‍ന്നിരുന്നതിനാല്‍ പുറത്തേക്ക് എടുക്കാന്‍ സാധിക്കാതെ ഒരു മണിക്കൂറിലേറെ ബസിനടിയില്‍ കുടുങ്ങിക്കിടന്നു.

തുടര്‍ന്ന് അഗ്‌നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും പൊലീസും ചേര്‍ന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ബസ് ഉയര്‍ത്തിയാണ് സൂരജിനെ പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. ഒന്നര മണിക്കൂറോളം തൃശൂര്‍-ഇരിങ്ങാലക്കുട റൂട്ടില്‍ വാഹനഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. സൂരജിന്റെ മൃതദേഹം പുറത്തേക്കെടുത്തപ്പോള്‍ ഓട്ടോയ്ക്ക് വട്ടം ചാടിയ പൂച്ച പരുക്കുകളോടെ ബസിനടിയില്‍ കിടക്കുന്നുണ്ടായിരുന്നു. ബിന്ദുവാണ് സൂരജിന്റെ ഭാര്യ. മക്കള്‍: ആരോമല്‍, ആര്‍ച്ച.

Tags:    

Similar News