രാവിലെ സ്കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിനി പാറമടയിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് സംശയം തോന്നി സമീപവാസികൾ നടത്തിയ പരിശോധനയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്
കൊച്ചി: സ്കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീടിന് സമീപത്തെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ. ശാസ്താംമുകൾ കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യ (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ ശാസ്താംമുകൾ ഭാഗത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.
സ്കൂൾ യൂണിഫോം ധരിച്ച നിലയിലായിരുന്നു മൃതദേഹം. പാറമടയുടെ കരയിൽ സ്കൂൾ ബാഗ് ഇരിക്കുന്നത് കണ്ടതിനെ തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ബാഗിനുള്ളിൽ ഉച്ചഭക്ഷണവും കരുതിയിരുന്നു. വിവരം ലഭിച്ചയുടൻ വാർഡ് മെമ്പർ ചോറ്റാനിക്കര പൊലീസിനെ അറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പതിവുപോലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ആദിത്യ വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി. മഹേഷ്-രമ്യ ദമ്പതികളുടെ ഏക മകളാണ് ആദിത്യ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.