സ്‌കൂട്ടറിന്റെ ഹാൻഡിലിൽ പിടിക്കവേ നല്ല തണുപ്പ് അനുഭവപ്പെട്ടു; ഇറങ്ങി നോക്കിയപ്പോൾ ഒരു അതിഥി; കുതറിമാറി യുവതി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ നിന്നും പെരുമ്പാമ്പിനെ കണ്ടെത്തി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതി പെട്ടെന്ന് ഭയന്ന് സ്കൂട്ടർ സൈഡാക്കി. പിന്നാലെ നടത്തിയ തിരച്ചിലിൽ ഹാൻഡിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത് പെരുമ്പാമ്പിനെ. കണ്ണൂർ എടക്കാനം സ്വദേശിനി രമിതാ സജീവൻ സഞ്ചരിച്ച ഇരുചക്ര വാഹനത്തിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.
സ്കൂട്ടിയുടെ മുൻഭാഗത്ത് വൈസറിൽ നിന്നാണ് യുവതി പാമ്പിനെ കണ്ടത്. ഇരിട്ടി അശോകൻസ് ഡെന്റൽ ക്ലിനിക് ജീവനക്കാരിയായ രമിത സ്കൂട്ടിയിൽ ബുധനാഴ്ച്ച സന്ധ്യയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. വള്ളിയാട് ഭാഗത്ത് വച്ച് വാഹനത്തിന്റെ ഹെഡ് ലൈറ്റ് നോബിൽ നിന്ന് അനക്കവും കയ്യിൽ തണുപ്പും അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ശ്രദ്ധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്.
ഇതോടെ യാത്രക്കാരി പേടിച്ചെങ്കിലും വാഹനത്തെ നിയന്ത്രിച്ച് നിർത്തുകയായിരുന്നു. ഇതിനാൽ വാഹനം മറ്റ് അപകടങ്ങളിൽ പെട്ടില്ല. വിവരം അറിയിച്ചതനുസരിച്ച് സമീപത്തുള്ള വ്യാപാരിയുടെ നേതൃത്വത്തിൽ നാട്ടുകാർ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പുറത്ത് ചാടിച്ചത്.