സമരം ചെയ്തിട്ടും രക്ഷയില്ല; കാസർഗോഡ് സമരപ്പന്തലില്‍ ക്വാറി ഉടമ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു; നില അതീവ ഗുരുതരമെന്ന് റിപ്പോർട്ടുകൾ
കാസര്‍ഗോഡ്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തുകയായിരുന്ന ക്വാറി ഉടമ സമരപ്പന്തലില്‍ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. കാസർഗോഡ് ആണ് സംഭവം നടന്നത്. മടിക്കൈ മലപ്പച്ചേരിയിലെ ഗോപാലകൃഷ്ണനാണ് (59) സമരപ്പന്തലില്‍ ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഗോപാലകൃഷ്ണന് വിഷം കഴിച്ച വിവരം ഒപ്പം ഉണ്ടിയിരുന്നവർ ആദ്യം അറിയുകയായിരുന്നു. ഉടനെ തന്നെ നുള്ളിപ്പാടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരിന്നു. ഇപ്പോൾ ഗോപാലകൃഷ്ണന്റെ നില ഗുരുതരമായി തുടരുകയാണ്.
നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് അദ്ദേഹം സമരം നടത്തിയത്. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ന്യായമായ പിഴ ചുമത്തി ഉടന്‍ വിട്ടുനല്‍കുക, ഉദ്യോഗസ്ഥരുടെ അമിതമായ കടന്നുകയറ്റം അവസാനിപ്പിക്കുക, അശാസ്ത്രീയമായി ചുമത്തിയ പിഴ അദാലത്ത് നടത്തി പരിഹരിക്കുക, പട്ടയ ഭൂമിക്ക് പെര്‍മിറ്റ് അനുവദിക്കുക, വാഹനത്തില്‍ കയറ്റിയ സാധനങ്ങള്‍ പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് അദ്ദേഹം ചെങ്കല്‍ ഉത്പാദക ഉടമസ്ഥ ക്ഷേമസംഘം ജില്ലാ കമ്മിറ്റി കാസര്‍ഗോഡ് വിദ്യാനഗറില്‍ റിലേ നിരാഹാരസമരം തുടങ്ങിയത്.
സമരം നടത്തിവന്ന ഗോപാലകൃഷ്ണന് ഉള്‍പ്പെടുന്ന നീലേശ്വരം ഏരിയാ കമ്മിറ്റിയാണ് ചൊവ്വാഴ്ച മുതൽ നിരാഹാര സമരം തുടങ്ങിയത്. സമരം അഞ്ചുദിവസം പിന്നിട്ടിട്ടും ജില്ലാ കളക്ടര്‍ ചര്‍ച്ചയ്ക്കു വിളിക്കാത്തതില്‍ അദ്ദേഹം വലിയ നിരാശയിൽ ആയിരിന്നുവെന്ന് ഒപ്പം ഉണ്ടായിരുന്നവർ പറഞ്ഞു.