സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസത്തേക്ക് കൂടി മഴ; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; നാല് ഡാമുകളില്‍ റെഡ് അലേര്‍ട്ട്; 177 ദുരിതാശ്വാസ ക്യാമ്പുകള്‍

Update: 2025-06-01 00:25 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും അതിസൂക്ഷ്മ ജാഗ്രത നിര്‍ദ്ദേശങ്ങളും പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ട ശക്തമായ മഴയും ഇടിയും പ്രതീക്ഷിക്കാവുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

മഴക്കെടുതിയില്‍ കഴിഞ്ഞ ദിവസം അഞ്ച് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായ രണ്ടുപേരെ കണ്ടെത്താന്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. മലയോര മേഖലയിലെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ തുടങ്ങിയ അപകടസാധ്യതകള്‍ കണക്കിലെടുത്ത് അതീവ ജാഗ്രത നിര്‍ദ്ദേശിക്കുന്നു. തീരപ്രദേശങ്ങളില്‍ തിരമാലയും കടലാക്രമണവും സാദ്ധ്യതയായതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്തെ നാല് ഡാമുകളില്‍ ജലനിരപ്പ് അപകടനില അതിക്രമിച്ചതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലെ ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, പൊന്മുടി ഡാമുകളും പത്തനംതിട്ടയിലെ മൂഴിയാര്‍ ഡാമുമാണ് റെഡ് അലര്‍ട്ടിലായത്. കോഴിക്കോട് കുറ്റ്യാടി ഡാമില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ ബ്ലൂ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ മുന്‍കരുതലിന്റെ ഭാഗമായി വെള്ളം തുറന്നുവിടുന്ന നിലയിലാണ്.

തുടര്‍ച്ചയായ മഴയും പ്രളയസാധ്യതയും കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി നിലവില്‍ 177 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 2087 കുടുംബങ്ങളില്‍പ്പെട്ട 6945 പേരെയാണ് ഇപ്പോഴുവരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ നിലവിലുണ്ടായിരിക്കുന്നത് കോട്ടയത്ത് 58 ക്യാമ്പുകള്‍. അപകടസാധ്യതകളെ തുടര്‍ന്ന് എല്ലാ വിഭാഗം ജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:    

Similar News