മദ്യക്കുപ്പികള്‍ തിരികെ ഔട്ട്‌ലെറ്റില്‍ നല്‍കിയാല്‍ 20 രൂപ നല്‍കും; ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും; വില നല്‍കുക തിരികെ നല്‍കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ക്ക്; പുതിയ പ്രഖ്യാപനവുമായി മന്ത്രി എം ബി രാജേഷ്

മദ്യക്കുപ്പികള്‍ തിരികെ ഔട്ട്‌ലെറ്റില്‍ നല്‍കിയാല്‍ 20 രൂപ നല്‍കും

Update: 2025-07-31 11:03 GMT

തിരുവനന്തപുരം: മദ്യക്കുപ്പികള്‍ റീസൈക്കിള്‍ ചെയ്യാന്‍ പദ്ധതിയുമായി കേരളം. മദ്യക്കുപ്പികള്‍ തിരികെ ഔട്ട്‌ലെറ്റില്‍ നല്‍കിയാല്‍ 20 രൂപ നല്‍കുന്ന പദ്ധതിക്ക് തുടക്കമിടും. ജനുവരി മുതല്‍ പദ്ധതി പ്രാബല്യത്തിലെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മദ്യം വാങ്ങുമ്പോള്‍ 20 രൂപ ഡെപ്പോസിറ്റായി ആദ്യം വാങ്ങും. അത് തിരികെ നല്‍കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ക്കാണ് 20 രൂപ നല്‍കുക.

വാങ്ങിയ ഔട്ട്‌ലെറ്റുകളില്‍ തിരികെ നല്‍കിയാല്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ പണം തിരികെ കിട്ടുക. ഡെപ്പോസിറ്റ് 20 രൂപ ഈടാക്കുന്നത് സെപ്റ്റംബര്‍ മുതല്‍. 20 രൂപ ഡെപ്പോസിറ്റ് വാങ്ങുന്നത് എല്ലാ കുപ്പികള്‍ക്കും ബാധകം. ക്യു ആര്‍ കോഡ് പരിശോധിച്ചു കുപ്പികള്‍ തിരിച്ചെടുക്കും. ബെവ്കോ 70 കോടി മദ്യക്കുപ്പിയാണ് ഒരു വര്‍ഷം വിറ്റഴിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രീമിയം കാറ്റഗറി(800 രൂപയ്ക്ക്) മുകളിലുള്ള ബോട്ടിലുകള്‍ ഗ്ലാസ് ബോട്ടില്‍ ആക്കി മാറ്റും. പ്ലാസ്റ്റിക് ബോട്ടിലുകള്‍ തിരിച്ചെടുക്കാനുള്ള നടപടി ഉണ്ടാകും.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒരു സൂപ്പര്‍ പ്രീമിയം കൗണ്ടര്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സൂപ്പര്‍ പ്രീമിയം കൗണ്ടറില്‍ 900 രൂപയ്ക്ക് മുകളിലുള്ള മദ്യം മാത്രമായിരിക്കും ലഭ്യമാക്കുക. മദ്യം ഓണ്‍ലൈന്‍ ഡെലിവറി ചെയ്യുന്നത്തും ആലോചനയിലാണ്. നിലവില്‍ കേരളം ആ നിലയിലേക്ക് പാകപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News