തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ കഴിഞ്ഞ് മടങ്ങിയ കെ എസ് യു നേതാക്കളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു; സംഭവം പയ്യന്നൂര്‍ മാതമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍; പരിക്കേറ്റ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍

കെ.എസ് യു നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റു

Update: 2025-08-07 17:33 GMT

പയ്യന്നൂര്‍ : മാതമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെ.എസ്.യു യൂണിിറ്റ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന ജില്ലാ നേതാക്കളെ എസ്.എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. കെ. എസ്. യു കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവനീത് ഷാജി, പയ്യന്നൂര്‍ കോളേജ് കെ. എസ്. യു യൂണിറ്റ് പ്രസിഡന്റ് ചാള്‍സ് സണ്ണിക്കുമാണ് മര്‍ദ്ദനമേറ്റത്. പരുക്കുകളോടെ കെ എസ് യു നേതാക്കളെ പയ്യന്നൂര്‍ പ്രിയദര്‍ശിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുണ്ടകളെ വളര്‍ത്തുകയും അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന സംഘടനയായി എസ് എഫ് ഐ അധഃപതിച്ചുവെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ ആരോപിച്ചു. മാതമംഗലം സ്‌കൂളിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കഴിഞ്ഞ് തിരികെ പോവുകയായിരുന്ന കെ എസ് യു ജില്ലാ സെക്രട്ടറി നവനീത് ഷാജിയെയും കെ എസ് യു പയ്യന്നൂര്‍ കോളേജ് യൂണിറ്റ് പ്രസിഡന്റ് ചാള്‍സ് സണ്ണിയെയും പുറത്ത് നിന്നും സംഘടിച്ചെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മാരകായുധങ്ങളും മിഷ്യന്‍ കല്ലുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസത്തില്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ പല വിദ്യാലയങ്ങളിലും നടക്കുകയാണ്. ഇത്തരം രീതിയില്‍ ജനാധിപത്യത്തെ അട്ടിമറിച്ച് എസ് എഫ് ഐ നടത്തുന്ന നീക്കങ്ങള്‍ തോല്‍വി സമ്മതിച്ചതിന് തുല്യമാണെന്നും എസ് എഫ് ഐ യുടെ അക്രമത്തെ എന്ത് വില കൊടുത്തും ചെറുത്ത് തോല്‍പ്പിക്കുമെന്നും എം സി അതുല്‍ പറഞ്ഞു.

മാതമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കെ.എസ്.യു യൂണിറ്റ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ നേതാക്കളെ എസ്.എഫ്.ഐക്കാരും പുറമേ നിന്നുള്ള ഡിവൈഎഫ്ഐ ക്രിമിനലുകളും ആക്രമിച്ച സംഭവത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പ്രതിഷേധിച്ചു. കെ.എസ്.യു ജില്ലാ സെക്രട്ടറി നവനീത് ഷാജിയേയും പയ്യന്നൂര്‍ കോളേജ് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് ചാള്‍സ് സണ്ണിയേയും പോലീസ് നോക്കി നില്‍ക്കേയാണ് വളഞ്ഞു വെച്ചാക്രമിച്ചത്.

സ്ഥലത്തെത്തിയ പോലീസ് സംഘത്തെ പോലും ഭീഷണിപ്പെടുത്തിയാണ് കെ.എസ്.യു നേതാക്കളെ അക്രമിച്ചത്. കാമ്പസുകളില്‍ മറ്റു സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന ഫാസിസ്റ്റ് നിലപാടാണ് എസ്.എഫ്.ഐ സ്വീകരിക്കുന്നത്. എസ്.എഫ്.ഐക്ക് ആധിപത്യമുണ്ടായിരുന്ന കാമ്പസുകളില്‍ ജനാധിപത്യവിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ ആകൃഷ്ടരാകുന്നതില്‍ വിറളി പിടിച്ചാണ് എസ്.എഫ്.ഐ ഇത്തരത്തില്‍ അക്രമമഴിച്ചു വിടുന്നത്. വിദ്യാലയങ്ങളിലും കലാലയങ്ങളിലും സംഘര്‍ഷം വിളിച്ചു വരുത്തുന്ന നിലപാടില്‍ നിന്ന് എസ്.എഫ്.ഐ പിന്മാറണം. അക്രമികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകണമെന്നും അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

Similar News