മോഷ്ടിച്ച ഓട്ടോറിക്ഷമായെത്തി പള്ളിയിൽ മോഷണശ്രമം; ഇന്ധനം നിറച്ച ശേഷം കാശ് നൽകാതെ പമ്പിൽ നിന്നും കടന്നു; ഒടുവിൽ പത്തനംതിട്ടയിൽ ഓട്ടോയിൽ കാമുകിയോടൊപ്പം കറങ്ങവെ പ്രതി പിടിയിൽ

Update: 2025-06-06 11:34 GMT

പത്തനംതിട്ട: മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് മോഷ്ടിച്ച ഓട്ടോയുമായി കടന്നുകളഞ്ഞയാളെ പോലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ. കുറ്റിപ്പുറം സ്വദേശി അനന്തകൃഷ്ണനെയാണ് പോലീസ് പിടികൂടിയത്. മോഷ്ടിച്ച ഓട്ടോയുമായി കാമുകിയ്‌ക്കൊപ്പം പത്തനംതിട്ടയിലെത്തി യാത്ര ചെയ്യുമ്പോഴാണ് ഇയാൾ അറസറ്റിലായത്. പത്തനംതിട്ടയില്‍ പള്ളിയിൽ നടന്നൊരു ഒരു മോഷണശ്രമവുമായി ബന്ധപ്പെട്ട അന്വേഷണമാണ് അനന്തകൃഷ്ണനിലെത്തിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായകമായത്.

മെയ് മാസം 30 ന് വാഴമുട്ടം സെന്റ് ബഹനാന്‍ പള്ളിയിലെ കുരിശടിയുടെ ചില്ല് തകര്‍ത്ത നിലയില്‍ കാണപ്പെട്ടു. മോഷണശ്രമത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി പരിശോധിച്ചപ്പോള്‍ ഓട്ടോറിക്ഷയില്‍ വന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെത്തിയ ഓട്ടോറിക്ഷ മോഷണം പോയതാണെന് തിരിച്ചറിയുന്നത്.

മെയ് 28 നാണ് ഓട്ടോറിക്ഷ മോഷണം പോകുന്നത്. ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരുന്ന പറമ്പിന്റെ പരിസരത്ത് ഇയാളെ ചിലര്‍ കണ്ടിരുന്നു. ഓട്ടോയുമായി രക്ഷപ്പെടുന്ന അവസരത്തില്‍ ഡീസല്‍ നിറയ്ക്കാന്‍ കയറുകയും പണം കൊടുക്കാതെ കടന്നുകളയുകയും ചെയ്തു. വ്യത്യസ്ത സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലും പ്രതി ഒരാളെന്ന് പോലീസിന് മനസ്സിലായി. പിന്നാലെ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. പത്തനംതിട്ടയില്‍ നടത്തിയ തിരച്ചലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു. മോഷ്ടിച്ച ഓട്ടോറിക്ഷയിൽ കാമുകിയുമായി സഞ്ചാരികവേയാണ് പ്രതി പിടിയിലായത്. 

Tags:    

Similar News