ശബരിമല സ്വര്‍ണ്ണകൊള്ള കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി; കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലായിരിക്കെ മുഖ്യ പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍; മൂന്ന് മാസമായി ജയിലിലെന്ന് പോറ്റി

ശബരിമല സ്വര്‍ണ്ണകൊള്ള കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി

Update: 2026-01-14 10:53 GMT

കൊല്ലം: ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വര്‍ണം അപഹരിച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. കൊല്ലം വിജിലന്‍സ് കോടതിയാണ് പ്രതിക്കെതിരെയുള്ള രണ്ട് കേസുകളിലെയും ജാമ്യഹര്‍ജി തള്ളിയത്. രണ്ടാം തവണയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടതി ജാമ്യം നിഷേധിക്കുന്നത്.

കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലായിരിക്കെ മുഖ്യ പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കസ്റ്റഡി അന്വേഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് സാധ്യതയുണ്ടെന്നും പ്രത്യേക അന്വേഷണ സംഘത്തിനു (എസ്‌ഐടി) വേണ്ടി പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് വിജിലന്‍സ് കോടതി ജഡ്ജി ഡോ. സി എസ് മോഹിത് ജാമ്യം നിഷേധിച്ചത്.

അറസ്റ്റിലായി 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. കട്ടിളപ്പാളിയിലെ സ്വര്‍ണവും ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണ്ണവും അപഹരിച്ച കേസുകളില്‍ മുഖ്യപ്രതിയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി. ശബരിമല കേസുകളിലെ പ്രതികളായ കെ എസ് ബൈജു, എസ് ശ്രീകുമാര്‍, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നിവരുടെ ജുഡീഷ്യല്‍ റിമാന്‍ഡ് കാലാവധി 28 വരെ നീട്ടി. നാലുപേരെയും നേരിട്ട് എത്തിച്ചാണ് റിമാന്‍ഡ് നീട്ടിയത്.

ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 16ന് വാദം തുടരും. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യത്തിന് ശങ്കരദാസ് കോടതിയെ സമീപിച്ചത്. ശങ്കരദാസിനെ പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പാര്‍ട്ട് ഹാജരാക്കാന്‍ കൂടുതല്‍ സാവകാശം തേടിയ പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ചത്തേക്ക് വാദം മാറ്റിയത്.

Tags:    

Similar News