മഴയ്ക്ക് പിന്നാലെ കുതിച്ചുയര്‍ന്ന് പച്ചക്കറി വിലയും; ദക്ഷിണ കര്‍ണാടകയിലെ പച്ചക്കറി പാടങ്ങളില്‍ കനത്തമഴയില്‍ സംഭവിച്ച ഉദ്പാദന ഇടിവാണ് വിലക്കയറ്റത്തിനിടയാക്കിയത്; നാടന്‍ പച്ചക്കറി വില ഇനിയും ഉയരാനാണ് സാധ്യത

Update: 2025-07-24 03:48 GMT

കാഞ്ഞങ്ങാട്: കനത്ത മഴയെ തുടര്‍ന്ന് പച്ചക്കറിവില കുത്തനെ ഉയര്‍ന്നതോടെ ഉപഭോക്താക്കള്‍ കടുത്ത ആശങ്കയിലാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ കുറച്ച് വിലയ്ക്ക് ലഭിച്ചിരുന്ന പല പച്ചക്കറികളും ഇരട്ടിയിലേറെ വിലയില്‍ എത്തി. ഇത് വരെ കിലോയ്ക്ക് 20 രൂപ മാത്രം ഉണ്ടായിരുന്ന വെള്ളരി ഇപ്പോള്‍ 45 രൂപയിലെത്തി. അടുത്ത ദിവസത്തില്‍ മാത്രം അഞ്ച് രൂപയോളം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കക്കിരിയിലും അതേ കുതിപ്പാണ്. 25 രൂപയിലായിരുന്ന വില 50 രൂപയായി.

തക്കാളിയുടെ വിലയുടെ കുതിപ്പാണ് ഏറ്റവും ശ്രദ്ധേയമായത്. ഒരാഴ്ച മുമ്പ് 18-20 രൂപയില്‍ വില്‍ക്കപ്പെട്ട തക്കാളി ഇപ്പോള്‍ 35 രൂപയാണ്. ചേനയും കയ്പയും യഥാക്രമം 80, 75 രൂപവരെ ഉയര്‍ന്നു. വഴുതനയും വെണ്ടയും കയറിയിട്ടുള്ളവര്‍ഷകാല പച്ചക്കറികള്‍ ആണ്. ഇപ്പോള്‍ വഴുതന 50 രൂപയും വെണ്ട 60 രൂപയുമായി വ്യാപാരത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.

മുരിങ്ങക്കായയും കറിക്കായയും മാത്രമാണ് താത്കാലിക ആശ്വാസം നല്‍കുന്നത്. മുരിങ്ങക്കായ വില 50 രൂപയും കറിക്കായ വില 30-40 രൂപയ്ക്കുമിടയിലും നിലകൊള്ളുന്നു. ഇലക്കറികളില്‍ ചീരയുടെ ലഭ്യത കുറവാണ്. കിഴങ്ങുവര്‍ഗങ്ങളില്‍ ഉരുളകിഴങ്ങ് (35), കപ്പ (30), മധുരക്കിഴങ്ങ് (35) എന്നിവയുടെ വിലയില്‍ വലിയ മാറ്റമില്ല. മണ്ണില്‍ ചുറ്റപ്പെട്ട ചക്കക്കാലം അവസാനിച്ചതോടെ വീട്ടമ്മമാര്‍ പപ്പായയിലേക്കും മറ്റു പച്ചക്കറികളിലേക്കുമാണ് തിരിയുന്നത്.

ദക്ഷിണ കര്‍ണാടകത്തിലെ പച്ചക്കറി പറമ്പുകളില്‍ കനത്ത മഴയില്‍ സംഭവിച്ച ഉല്‍പാദന ഇടിവാണ് വിലക്കയറ്റത്തിന്റേയും കുറവായ ലഭ്യതയുടെയും പ്രധാന കാരണം. മേഖലയില്‍ വെള്ളരിയും കക്കിരിയും ഉള്‍പ്പെടെയുള്ള നാടന്‍ കൃഷികള്‍ മഴയില്‍ പൂര്‍ണമായും നഷ്ടപ്പെട്ടു. വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കുന്നത് അടുത്ത ദിവസം വില ഇനിയും ഉയര്‍ന്നേക്കാമെന്നതാണ്. ഇടവിട്ടുള്ള മഴയും ഇടവേളകളില്‍ ചൂടുമുള്ള കാലാവസ്ഥ മാത്രമാണ് പച്ചക്കറി കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഇത്തവണ മഴ തുടക്കത്തില്‍ വന്നതോടെ പച്ചക്കറികള്‍ക്ക് ആവശ്യമായ വളര്‍ച്ചാസാഹചര്യങ്ങള്‍ ലഭിച്ചില്ല.

Tags:    

Similar News