ചുറ്റം മനുഷ്യ വിസര്‍ജ്യം; ഉറ്റവരെ നഷ്ടപ്പെട്ടതോടെ വിഷാദരോഗം ബാധിച്ച് അടച്ചുപൂട്ടിയ ഫ്ലാറ്റില്‍ 55കാരനായ മലയാളി ടെക്കി കഴിഞ്ഞത് മൂന്ന് വര്‍ഷം; അനൂപ് കുമാറിന് പുറം ലോകവുമായി ആകെ ബന്ധം വല്ലപ്പോഴും ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് മാത്രം; ഫ്ലാറ്റിലെ ദുരിതക്കാഴ്ച തുറന്നുപറഞ്ഞ് സാമൂഹിക പ്രവര്‍ത്തകര്‍

നവി മുംബൈ ഫ്‌ലാറ്റിലെ ദുരിതക്കാഴ്ച തുറന്നുപറഞ്ഞ് സാമൂഹിക പ്രവര്‍ത്തകര്‍

Update: 2025-06-30 10:19 GMT

നവി മുംബൈ: മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് വിഷാദരോഗം ബാധിച്ചതോടെ കഴിഞ്ഞ മൂന്ന് വര്‍ഷമായി പുറം ലോകവുമായി ബന്ധമില്ലാതെ തന്റെ ഫ്ലാറ്റില്‍ ദുരിതജീവിതം നയിച്ച മലയാളിയായ 55 കാരന് മോചനം. ഏകാന്തതയും വിഷാദവും ആശങ്കയും കൂടുകൂട്ടിയ ജീവിതവുമായി അനൂപ് കുമാര്‍ എന്ന മലയാളിയാണ് ഫ്‌ലാറ്റിനുള്ളിലെ വൃത്തിഹീനമായ ചുറ്റുപാടില്‍ ഇത്രയും കാലം കഴിച്ചുകൂട്ടിയത്.

മനുഷ്യ വിസര്‍ജ്ജ്യം നിറഞ്ഞ മുറിയില്‍ ഏകാന്ത വാസത്തിലായിരുന്ന അനുപ് കുമാര്‍ നായരെ സോഷ്യല്‍ ആന്‍ഡ് ഇവാഞ്ചലിക്കല്‍ അസോസിയേഷന്‍ ഫോര്‍ ലവ് (സീല്‍) സാമൂഹിക പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് രക്ഷിച്ചത്. വലപ്പോഴും ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നത് മാത്രമാണ് ടെക്കിയായ അനൂപ് കുമാറിന് പുറം ലോകവുമായി ഉണ്ടായിരുന്ന ഏകബന്ധം. അനുപ് കുമാറിനെ പന്‍വേലിലെ സീല്‍ ആശ്രമത്തിലേക്ക് മാറ്റി.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി തന്റെ ഫ്ലാറ്റില്‍ അനൂപ് കുമാര്‍ അടച്ചിരിക്കുകയായിരുന്നു. കമ്പ്യൂട്ടര്‍ പ്രോഗ്രാമറായി ജോലി ചെയ്തിരുന്ന നായര്‍ ജുയിനഗറിലെ ഫ്ലാറ്റില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മുംബൈയിലെ ടാറ്റ ഹോസ്പിറ്റലിലായിരുന്നു അച്ഛന്‍ വി പി കുട്ടി കൃഷ്ണന്‍ നായര്‍ ജോലി ചെയ്തിരുന്നത്. അമ്മ പൊന്നമ്മ നായര്‍ ഇന്ത്യന്‍ വ്യോമസേനയിലും (ടെലികമ്മ്യൂണിക്കേഷന്‍ ബ്രാഞ്ച്). ഇരുവരുടെയും മരണത്തോടെ അനുപ് കുമാര്‍ ഒറ്റപ്പെട്ടു പോകുകയായിരുന്നു. 20 വര്‍ഷം മുമ്പ് അനൂപിന്റെ മൂത്ത സഹോദരന്‍ ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ മാതാപിതാക്കള്‍ മരിച്ചതോടെ വിഷാദ രോഗത്തിന് അടിമയായ അനുപിന്റെ ജീവിതം ആ ഫ്ലാറ്റില്‍ ഒതുങ്ങി.

നവി മുംബൈയിലെ സെക്ടര്‍ 24ല്‍ ഘാര്‍കൂല്‍ സി.എച്ച്.എസിലുള്ള ഫ്‌ലാറ്റിലെത്തി ഇയാളെ തങ്ങളുടെ ആശ്രമത്തിലേക്ക് മാറ്റുകയായിരുന്നു. സന്നദ്ധ പ്രവര്‍ത്തകരെത്തുമ്പോള്‍ മലമൂത്ര വിസര്‍ജ്യങ്ങള്‍ നിറഞ്ഞ ഫ്‌ലാറ്റ് അസഹനീയമാംവിധം ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. ബലമായി വാതില്‍ തുറന്നാണ് സീല്‍ പ്രവര്‍ത്തകര്‍ ഫ്‌ലാറ്റിനുള്ളില്‍ പ്രവേശിപ്പിച്ചത്. താടിയും മുടിയുമൊക്കെ നീട്ടി വളര്‍ത്തിയ നിലയിലായിരുന്നു അനൂപ്. തന്റെ ഫ്ലാറ്റിന് പുറത്ത് പോകാന്‍ അനൂപ് വിസമ്മതിച്ചുവെന്ന് സീലിലെ പാസ്റ്റര്‍ കെ എം ഫിലിപ്പ് പറയുന്നു. വീട്ടിലെ മിക്ക ഫര്‍ണിച്ചറുകളും ആരോ എടുത്തുകൊണ്ടുപോയതായാണ് വിവരം. സ്വീകരണമുറിയില്‍ സൂക്ഷിച്ചിരിക്കുന്ന കസേരയില്‍ ഇരുന്നാണ് അനൂപ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉറങ്ങുക വരെ ചെയ്തിരുന്നതെന്നും ഫിലിപ്പ് പറയുന്നു.

അനൂപ് കുമാറിന്റെ ദുരിത ജീവിതത്തെക്കുറിച്ച് അതേ ഫ്ലാറ്റിലെ മ്റ്റ് താമസക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സീലിലെ സാമൂഹിക പ്രവര്‍ത്തകര്‍ സഹായവുമായി എത്തിയത്. അനൂപിനെ രക്ഷപ്പെടുത്തുമ്പോള്‍ കാലില്‍ അണുബാധ ഉണ്ടായിരുന്നുവെന്നും അതിന് അടിയന്തര വൈദ്യചികിത്സ നല്‍കിയെന്നും സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു. മാതാപിതാക്കളുടെ മരണശേഷം അദ്ദേഹത്തിന്റെ ചില ബന്ധുക്കള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു, പക്ഷേ ബന്ധുക്കളെ ആരെയും വിശ്വസിക്കാന്‍ അനൂപ് തയ്യാറായില്ല.

അനൂപ് വളരെ വിരളമായേ ഫ്‌ലാറ്റിന്റെ വാതില്‍ തുറക്കാറുണ്ടായിരുന്നുള്ളൂവെന്ന് തൊട്ടടുത്ത ഫ്‌ലാറ്റിലെ താമസക്കാരനായ വിജയ് ഷില്‍ബെ പറഞ്ഞു. 'അദ്ദേഹം മാലിന്യം പോലും പുറത്തുകളയില്ല. അതിനാല്‍ ഞങ്ങള്‍ സൊസൈറ്റി അംഗങ്ങള്‍ക്ക് ചിലപ്പോള്‍ അദ്ദേഹത്തിന്റെ മാലിന്യം പുറത്തുകളായാന്‍ പ്രേരിപ്പിക്കേണ്ടി വന്നു. മാതാപിതാക്കളുടെ സ്ഥിര നിക്ഷേപം അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റാനും ഞങ്ങള്‍ അദ്ദേഹത്തെ സഹായിച്ചു' അനൂപിന്റെ തൊട്ടടുത്ത അയല്‍ക്കാരനും, ഘര്‍കൂള്‍ സിഎച്ച്എസിന്റെ ചെയര്‍പേഴ്‌സണുമായ വിജയ് ഷിബെ പറഞ്ഞു.

'മാലിന്യം പുറത്തുകളയാറൊന്നുമില്ല. അതിനായി സൊസൈറ്റി അംഗങ്ങള്‍ പലകുറി പ്രേരിപ്പിച്ചിട്ടും ഫലമുണ്ടായില്ല. മാതാപിതാക്കളുടെ പേരില്‍ ബാങ്കിലുണ്ടായിരുന്ന സ്ഥിര നിക്ഷേപം അനൂപിന്റെ പേരിലേക്ക് മാറ്റാന്‍ ഞങ്ങള്‍ സഹായിച്ചിരുന്നു'- ഷില്‍ബെ വിശദീകരിച്ചു.

'ഒരാള്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോള്‍ ഏകാന്തതയും വൈകാരിക ക്ലേശവും അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ചിലര്‍ക്ക്, ഈ ദുഃഖം നിസ്സഹായത, നിരാശ, എന്നിവയുടെ തീവ്രമായ വികാരങ്ങളാല്‍ അടയാളപ്പെടുത്തുന്ന ഒരു വിഷാദ ഘട്ടത്തിലേക്ക് പരിണമിച്ചേക്കാം. വിഷാദം രൂക്ഷമാകുമ്പോള്‍, വ്യക്തികള്‍ സാമൂഹികമായി പിന്മാറാന്‍ തുടങ്ങിയേക്കാം, മസിന ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. പ്രിയങ്ക മഹാജന്‍ പറയുന്നു.

Tags:    

Similar News