സിപിഐയുടെ മുന്‍ മന്ത്രിയെ 'നക്കി നായരാക്കിയതിന്' മന്ത്രി രാജന്‍ നല്‍കിയത് വെറും 50 ദിവസത്തെ സസ്‌പെന്‍ഷന്‍ ശിക്ഷ; രഞ്ജിതയെ അപമാനിച്ച അഹങ്കാരം വിനയാകും; കളക്ടറുടെ റിപ്പോര്‍ട്ടില്‍ പിരിച്ചുവിടല്‍ ഉറപ്പ്; പവിത്രന് വീണ്ടും സര്‍വ്വീസില്‍ കയറണമെങ്കില്‍ കോടതി കയറേണ്ടി വരും

Update: 2025-06-14 01:40 GMT

കാസര്‍ഗോഡ്: അഹമ്മദാബാദിലെ വിമാനദുരന്തത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിത ജി. നായര്‍ക്കു നേരേ അശ്ലീലപരാമര്‍ശം നടത്തുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്ത വെള്ളരിക്കുണ്ട് താലൂക്ക് ജൂണിയര്‍ സൂപ്രണ്ട് എ. പവിത്രനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടും. കളക്ടറുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കും. പവിത്രനെ കഴിഞ്ഞ ദിവസം ജോലി സ്ഥലത്ത് നിന്നും പോലീസ് അറസ്റ്റു ചെയ്തിരുന്നു. അപ്പോള്‍ അയാള്‍ മദ്യപിച്ചിരുന്നു. പവി ആനന്ദാശ്രമം എന്ന പ്രൊഫൈലില്‍ നിന്നാണ് പവിത്രന്‍ രഞ്ജിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയത്. കമന്റില്‍ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്ന വാക്കുകളും ഉണ്ടായിരുന്നു. വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു. ജാതീയമായി അധിക്ഷേപിച്ചാണ് പവിത്രന്‍ ആദ്യം രഞ്ജിതയ്ക്കെതിരേയുള്ള പോസ്റ്റ് പങ്കുവച്ചത്.

പിന്നാലെ കുറിച്ച കമന്റില്‍ അശ്ലീലച്ചുവയുള്ള വാക്കുകളുമുണ്ടായിരുന്നു. സംഭവം വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ചു. പവിത്രനെതിരെ ഒട്ടേറെപ്പേര്‍ മുഖ്യമന്ത്രിക്ക് ഓണ്‍ലൈനായി പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാളെ സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഉത്തരവിറക്കിയത്. പവിത്രനെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. റവന്യൂ മന്ത്രി കെ രാജനെ മുഖ്യമന്ത്രി സംഭവത്തിന്റെ ഗൗരവം അറിയിച്ചു. ഇതോടെയാണ് കാസര്‍കോട്ടെ ജോയിന്റ് കൗണ്‍സില്‍ നേതാവായ പവിത്രനെ സസ്‌പെന്റ ്‌ചെയ്തത്. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നുവെന്നും റവന്യുമന്ത്രി കെ. രാജന്‍ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. നിരവധി മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിയിട്ടും നടപടികള്‍ക്ക് വിധേയനായിട്ടും നിരന്തരമായി റവന്യു വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തി ഉണ്ടാക്കുന്ന പ്രവൃത്തികള്‍ ആവര്‍ത്തിക്കുന്നതിനാല്‍ സര്‍വീസില്‍നിന്നു പിരിച്ചുവിടല്‍ അടക്കമുള്ള കര്‍ശനമായ നിയമനടപടികള്‍ക്ക് ജില്ലാ കളക്ടര്‍ സര്‍ക്കാരിലേക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇതോടെ ആര്‍ക്കും പവിത്രനെ രക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയും വന്നു. ശക്തമായ നടപടി എടുക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. പിരിച്ചു വിട്ടാല്‍ പിന്നെ കോടതി നടപടികളിലൂടെ മാത്രമേ പവിത്രന് സര്‍വ്വീസില്‍ കയറാന്‍ കഴിയൂവെന്നതാണ് യാഥാര്‍ത്ഥ്യം.

സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റുകളും കമന്റുകളും ഇടുന്നത് പവിത്രന്റെ ശീലമാണ്. 2023 ഓഗസ്റ്റില്‍ നെല്ലിക്കാട്ട് ശ്രീമദ് പരമശിവ വിശ്വകര്‍മ ക്ഷേത്രം പ്രസിഡന്റ് സമൂഹമാധ്യമത്തിലൂടെയുള്ള അപകീര്‍ത്തി പ്രചാരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ പവത്രന് എഡിഎം താക്കീത് നല്‍കിയിരുന്നു. 2024 ഫെബ്രുവരിയില്‍ സാമൂഹ്യമാധ്യമത്തില്‍ അപകീര്‍ത്തപ്പെടുത്തിയെന്ന് കാണിച്ച് വി. ഭുവനചന്ദ്രന്‍ സമര്‍പ്പിച്ച പരാതിയിലും സമൂഹ മാധ്യമത്തില്‍ കമന്റുകളോ പോസ്റ്റുകളോ ഇടുമ്പേള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് കാണിച്ച് കര്‍ശന താക്കീത് നല്‍കിയിരുന്നു. തുടര്‍ന്നാണ് മുന്‍ മന്ത്രിയും കാഞ്ഞങ്ങാട് എംഎല്‍എയുമായ ഇ. ചന്ദ്രശേഖരനെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ച് പോസ്റ്റിട്ടത്. എല്ലാ പരിധിയും വിട്ടതായിരുന്നു ഈ കമന്റ്.

കാസര്‍കോട്ടെ മുതിര്‍ന്ന സിപിഐ നേതാവാണ് ചന്ദ്രശേഖരന്‍. സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലില്‍ സീനിയറായ തന്നെ തഴഞ്ഞ് പ്രധാന സ്ഥാനങ്ങളില്‍ ഇ. ചന്ദ്രശേഖരന്റെ താത്പര്യപ്രകാരം നായര്‍ സമുദായാംഗങ്ങളെ നിയമിച്ചെന്നായിരുന്നു അന്നു പവിത്രന്റെ ആരോപണം. ഇതേത്തുടര്‍ന്ന് അച്ചടക്കനടപടിയുടെ ഭാഗമായി പവിത്രനെ സര്‍വീസില്‍നിന്നു 2024 സെപ്റ്റംബര്‍ 18ന് സസ്പെന്‍ഡ് ചെയ്യുകയും പിന്നീട് നടപടികള്‍ പൂര്‍ത്തിയാക്കി ലഘുശിക്ഷയായ സെന്‍ഷ്വര്‍ നല്‍കി നടപടി തീര്‍പ്പാക്കുകയും 2024 നവംബര്‍ ഏഴിന് സര്‍വീസില്‍ പുനഃപ്രവേശിക്കുകയും ചെയ്തിരുന്നു. അതായത് ജോയിന്റ് കൗണ്‍സില്‍ നേതാവെന്ന നിലയില്‍ അതിവേഗം തിരിച്ചെത്തി. 50 ദിവസം മാത്രമാണ് ഗൗരവ കുറ്റം ചെയ്തിട്ടും പവിത്രന് സര്‍വ്വീസില്‍ പുറത്ത് നില്‍ക്കേണ്ടി വന്നത്. പഴയ തസ്തികയില്‍ തന്നെ തിരിച്ചെത്താനുമായി. സിപിഐ സര്‍വ്വീസ് സംഘടനയിലെ കരുത്തനെന്ന് ഇതോടെ എല്ലാ ജീവനക്കാര്‍ക്കും സന്ദേശം നല്‍കാനും പവിത്രനായി. പക്ഷേ ഇനിയത് നടക്കില്ല. സമുദായ സംഘടനകള്‍ അടക്കം പവിത്രനെതിരെ രംഗത്തുണ്ട്.

വിമാനദുരന്തത്തില്‍ അനുശോചിച്ച് ഒരാള്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് അടിയിലാണ് ഇദ്ദേഹം അധിക്ഷേപകരമായ കമന്റിട്ടത്. സര്‍ക്കാര്‍ ജോലിയില്‍നിന്ന് അവധിയെടുത്ത് വിദേശത്തേക്ക് പോയതുകൊണ്ടാണ് അപകടത്തില്‍ രഞ്ജിത മരിക്കാനിടയായതെന്നാണ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചൊരു പോസ്റ്റില്‍ അദ്ദേഹം കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. രഞ്ജിതയുടെ പടത്തിന് ആദരാഞ്ജലികള്‍ എന്നെഴുതി പങ്കുവച്ച മറ്റൊരു പോസ്റ്റില്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ എന്നും കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News