വിനോദസഞ്ചാര കേന്ദ്രത്തില്‍ എത്താറായെന്ന് മെസേജ്; മണിക്കൂറുകള്‍ക്ക് ശേഷം അറിഞ്ഞത് അപകടവിവരം; കെനിയയില്‍ മരിച്ചതില്‍ 18 മാസം പ്രായമായ കുഞ്ഞും എട്ട് വയസുള്ള കുട്ടിയും; ദുരന്തവാര്‍ത്തയറിഞ്ഞ് പൊട്ടിക്കരഞ്ഞ് ബന്ധുക്കള്‍; മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുന്നു

Update: 2025-06-10 17:37 GMT

ന്യൂഡല്‍ഹി: കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളില്‍ 18 മാസം പ്രായമായ കുഞ്ഞും എട്ട് വയസ് പ്രായമുള്ള കുട്ടിയും. പാലക്കാട് കോങ്ങാട് മണ്ണൂര്‍ പുത്തന്‍പുര രാധാകൃഷ്ണന്റെ മകള്‍ റിയ ആന്‍ (41), മകള്‍ ടൈറ (എട്ട്), തിരുവല്ല സ്വദേശിനിയായ ഗീത ഷോജി ഐസക് (58), തൃശൂര്‍ വെങ്കിടങ്ങ് സ്വദേശി ജസ്ന കുറ്റിക്കാട്ടുചാലില്‍ (29), മകള്‍ റൂഹി മെഹ്റിന്‍ എന്നിവരാണ് മരിച്ചത്. മരണവിവരമറിഞ്ഞ് വീട്ടിലേക്ക് എത്തുന്ന പ്രദേശവാസികള്‍ക്കും ഇവരുടെ ബന്ധുക്കള്‍ക്കും നൊമ്പരം അടക്കാനാകുന്നില്ല. പലരും പൊട്ടിക്കരഞ്ഞു. മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.

അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. ജസ്നയുടെ ഭര്‍ത്താവ് വെങ്കിടങ്ങ് തൊയക്കാവ് മാടക്കായില്‍ ഹനീഫയുടെ മകന്‍ മുഹമ്മദാണ് പരിക്കേറ്റ് ആശുപത്രിയിലാണ്. ദീര്‍ഘകാലമായി കുടുംബം ഖത്തറിലാണ് താമസം. യാത്രാസംഘത്തില്‍ പതിനാല് മലയാളികളാണ് ഉണ്ടായിരുന്നത്. പാലക്കാട്, തൃശൂര്‍ സ്വദേശികള്‍ക്കാണ് പരുക്കേറ്റത്. വിനോദയാത്ര സംഘടിപ്പിച്ച ട്രാവല്‍സിലെ ജീവനക്കാരനായ ജോയല്‍, അദ്ദേഹത്തിന്റെ മകന്‍ ദ്രാവിഡ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ആറു വര്‍ഷം മുമ്പാണ് റിയ കുടുംബത്തോടെ ഖത്തറിലേക്കു പോയത്. വിമാനത്താവളത്തിലെ മെയിന്റനന്‍സ് കമ്പനിയിലായിരുന്നു ജോലി. ഭര്‍ത്താവ് ജോയല്‍ ഒരു ട്രാവല്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു.ഖത്തറില്‍നിന്ന് ബലിപെരുന്നാള്‍ അവധി ആഘോഷിക്കാനായി കെനിയയിലേക്ക് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടമുണ്ടായത്.

കെനിയയിലേക്കുള്ള വിനോദയാത്ര കഴിഞ്ഞ് ഇന്നു തിരികെ ഖത്തറിലേക്കു മടങ്ങാനിരിക്കെയാണ് അപകടം സംഭവിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട് ആറരയോടെ ആയിരുന്നു അപകടം. ഇതിനുമുമ്പ് വൈകിട്ട് 3 മണിക്ക് റിയ വീട്ടുകാര്‍ക്ക് മെസേജ് അയച്ചിരുന്നു. വിനോദസഞ്ചാര കേന്ദ്രത്തിലേക്കു തിരിച്ചുവെന്നും എത്താറായി എന്നുമായിരുന്നു മൊബൈല്‍ സന്ദേശം.

അസ്മ ഇക്ബാല്‍ ഇബ്രാഹിം,അബ്ദുല്ല ഖി റിസ്വാന്‍,അല്‍മാസ് ഇക്ബാല്‍,വിജയലക്ഷ്മി, നിധിശ്രീ,ഗീതജോഷി ഐസക്ക്, ഷോജിഐസക്ക്,ആബേല്‍ ഉമ്മന്‍ ഐസക്ക്,ബിബിന്‍ ബാബു, നസ്രിന്‍ അബാനു,സാദിയ അന്‍ജുംഖഫീല്‍അഹമ്മദ്,മനോജ്കുമാര്‍, ശുതി,അനന്ത,ജയലക്ഷ്മി,മുഹമ്മദ്, ട്രാവിസ് നോയല്‍,സാജില്‍, റിനി,ആസിഫ് മുഹമ്മദ്, അഥിനാന്‍മുഹമ്മദ്,അമാന്‍ മുഹമ്മദ്എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍.ഇവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരുടെ നില ഗുരുതരമാണ്. മരിച്ച റിയയുടെ ഭര്‍ത്താവ് ജോയല്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

കനത്ത മഴയില്‍ ഇറക്കത്തില്‍ വച്ച് ബസിന്റെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്കു മറിയുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഒരു ഉരുളക്കിഴങ്ങ് തോട്ടത്തിലേക്കാണ് ബസ് മറിഞ്ഞത്. കെനിയയിലെ ഓളോ ജൊറോക്-നകൂറു റോഡില്‍ ഗിച്ചാഖ മേഖലയിലായിരുന്നു അപകടം.

അപകടത്തില്‍ ആറുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റവരെല്ലാം ന്യാഹുരുരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ന്യാന്‍ധരുവ കൗണ്ടി കമ്മീഷണര്‍ അബ്ദ്‌ലിസാക് ജര്‍ദേസ കെനിയന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുത്തനെ ഇറക്കത്തിലുള്ള വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. ബസ് പലതവണ മലക്കംമറിഞ്ഞാണ് താഴ്ചയിലേക്കു പതിച്ചത്.

മസായി മാരാ നാഷണല്‍ പാര്‍ക്കില്‍ നിന്ന് ന്യാഹുരൂരുവിലേക്കും അവിടെ നിന്ന് നാകുരുവിലേക്കുമുള്ള യാത്രയിലായിരുന്നു വിനോദസഞ്ചാരികള്‍. തിങ്കളാഴ്ച രാത്രി ന്യാഹുരുരുവിലെ റിസോര്‍ട്ടില്‍ തങ്ങാനായിരുന്നു ഇവരുടെ പദ്ധതി. ഖത്തറില്‍ നിന്നും പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഈ മാസം ആറിനാണ് സംഘം കെനിയയിലേക്ക് യാത്ര തിരിച്ചത്. ഇന്ന് ഖത്തറിലേക്കു മടങ്ങാനായിരുന്നു തീരുമാനം. അതിനിടെയാണ് ഏവരെയും നടുക്കി ബസ് അപകടമുണ്ടായത്.

Similar News