തിരുവനന്തപുരം മെട്രോ യാഥാര്‍ത്ഥ്യമാക്കാന്‍ അതിവേഗ നടപടികള്‍; അലൈന്‍മെന്റിന് അംഗീകാരം നല്‍കാന്‍ ചീഫ് സെക്രട്ടറി തല സമിതി; സര്‍ക്കാര്‍ പരിഗണിക്കുന്നത് സിറ്റി മുഴുവന്‍ വ്യാപിക്കുന്ന മൂന്ന് ഇടനാഴികള്‍; കേന്ദ്ര സര്‍ക്കാര്‍ അനുമതി വേഗത്തിലാക്കാന്‍ തരൂര്‍ ഇടപെടലും സര്‍ക്കാര്‍ പ്രതീക്ഷയില്‍; തലസ്ഥാന മെട്രോ 2025ല്‍ തുടങ്ങുമോ?

Update: 2025-06-11 14:02 GMT

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ അലൈന്‍മെന്റ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സമിതി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുകയും നിര്‍ദ്ദേശം സമര്‍പ്പിക്കുകയും ചെയ്യും. റവന്യൂ, ധനകാര്യം, തദ്ദേശസ്വയംഭരണം, ട്രാന്‍സ്പോര്‍ട്ട് വകുപ്പ് സെക്രട്ടറിമാര്‍ അടങ്ങുന്നതായിരിക്കും സമിതി. തിരുവനന്തപുരത്തിന്റെ എംപി തരൂരാണ്. കേന്ദ്ര സര്‍ക്കാരുമായി നല്ല ബന്ധം തരൂരിനുണ്ട്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്തെ മെട്രോയ്ക്ക് അതിവഗ അനുമതികള്‍ കിട്ടുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ.

തിരുവനന്തപുരം മെട്രോ പദ്ധതി ചര്‍ച്ചചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി യോഗം നടന്നതായി ശശി തരൂര്‍ എംപി അറിയിച്ചിരുന്നു. ക്രിയാത്മകമായിരുന്ന യോഗമായിരുന്നുവെന്നും താന്‍ എംപിയായ കാലം മുതല്‍തന്നെ ആവശ്യപ്പെട്ടിരുന്ന പദ്ധതിയായിരുന്നു മെട്രോ എന്നും തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മെട്രോപദ്ധതിയുടെ രൂപരേഖയും തരൂര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. തന്റെ ചില നിര്‍ദ്ദേശങ്ങളെക്കുറിച്ച് കൂടിയാലോചിക്കുന്നതിനായി ബന്ധപ്പെട്ടവര്‍ ഉള്‍പ്പെടുന്ന ഒരു ഉപദേശക സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചതോടെ ചര്‍ച്ച വളരെ ഫലവത്തായി അവസാനിച്ചുവെന്നും തരൂര്‍ കുറിച്ചു. ശരിയായ സമീപനത്തിലൂടെ, തിരുവനന്തപുരത്തെ 21-ാം നൂറ്റാണ്ടിന് അനുയോജ്യമായ ഒരു തലസ്ഥാന നഗരമാക്കി മാറ്റാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും തരൂര്‍ വ്യക്തമാക്കി.

തരൂര്‍ പങ്കുവെച്ച കുറിപ്പിലെ ആള്‍ട്ടര്‍നേറ്റ് അലൈന്‍മെന്റ് -6ല്‍ പറയുന്നതുപ്രകാരം ആദ്യ ഇടനാഴി കഴക്കൂട്ടം മുതല്‍ പാപ്പനംകോട് വരേയാണ്. ഇതില്‍ ഉള്ളൂര്‍ മുതല്‍ കരമന വരെ 10 കിലോമീറ്റര്‍ സമ്പൂര്‍ണ ഭൂഗര്‍ഭ പാതയായിരിക്കും. 6775 കോടി രൂപയാണ് ഇതിന് ചെലവ്. രണ്ടാം ഇടനാഴി കഴക്കൂട്ടം മുതല്‍ കിള്ളിപ്പാലം വരേ ആയിരിക്കും. കഴക്കൂട്ടം മുതല്‍ ആക്കുളം വരെ 6.5 കിലോമീറ്ററും ഈഞ്ചക്കല്‍ മുതല്‍ കിള്ളിപ്പാലം വരേയും ഭൂഗര്‍ഭപാതയായിരിക്കും. 5775 കോടിയാണ് നിര്‍മ്മാണ ചെലവ്. മൂന്നാം ഇടനാഴി പാളയം മുതല്‍ സിവില്‍ സ്റ്റേഷന്‍ വരേ ആയിരിക്കും. ഇതില്‍ ആറ് കിലോമീറ്റ വരെ ഭൂഗര്‍ഭപാതയായിരിക്കും. 2700 കോടിയായിരിക്കും ഇതിന്റെ നിര്‍മ്മാണ ചിലവ്. മ്യൂസിയം, വെള്ളയമ്പലം, കവടിയാര്‍, പേരൂര്‍ക്കട, സിവില്‍ സ്റ്റേഷന്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ അലൈന്‍മെന്റ്.

തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ യാഥാര്‍ഥ്യമാക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിനായുള്ള പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. 2031 ആകുമ്പോഴേക്ക് കേരളത്തിലെ ജനസംഖ്യയില്‍ 70 ശതമാനം ആളുകളും നഗരങ്ങളിലേക്ക് ചേക്കേറുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നഗരവല്‍ക്കരണത്തെയും സാമ്പത്തിക വളര്‍ച്ചയെയും സമന്വയിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ കൊണ്ടുവരാനാണ് നീക്കം. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിനായി മെട്രൊപൊളീറ്റന്‍ പ്ലാനിങ് കമ്മിറ്റികള്‍ കൊണ്ടുവരാനും ആലോചനയുണ്ട്.

തിരുവനന്തപുരം മെട്രോ പദ്ധതിയുടെ അന്തിമ അലൈന്‍മെന്റ് ഉടന്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ഇതിനകം നിരവധി അലൈന്‍മെന്റ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്‌റയാണ് വ്യക്തമാക്കിയത്. 'ഡല്‍ഹി മെട്രോ റെയില്‍ ലിമിറ്റഡ് തയ്യാറാക്കിയ നിര്‍ദ്ദേശങ്ങളും സര്‍ക്കാരിന്റെ കൈയിലുണ്ട്. അതെല്ലാം പൂര്‍ണമായും സാങ്കേതിക അടിസ്ഥാനത്തിലാണ്. സര്‍ക്കാര്‍ അവയെല്ലാം വിശകലനം ചെയ്ത് ഏറ്റവും യോജിക്കുന്നത് തിരഞ്ഞെടുക്കും.

സര്‍ക്കാര്‍ അലൈന്‍മെന്റ് അംഗീകരിച്ചുകഴിഞ്ഞാല്‍ അത് കേന്ദ്രത്തിന് സമര്‍പ്പിക്കും.ടെക്‌നോപാര്‍ക്കിനടുത്ത്, കഴക്കൂട്ടത്തുനിന്നാരംഭിച്ച് കിഴക്കേകോട്ടവരെ പോകുന്ന അലൈന്‍മെന്റാണ് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ താത്പര്യമെടുക്കുന്നത്. മറ്റ് അലൈന്‍മെന്റുകളും പരിഗണിക്കുന്നുണ്ട്. 42 കിലോമീറ്റര്‍ പാതയാണ് തലസ്ഥാനത്തെ മെട്രോ റെയില്‍ പദ്ധതിയില്‍ ഉള്‍പ്പെടുക എന്നാണ് അറിയുന്നത്. 37 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

Tags:    

Similar News