ഒന്നര രണ്ടുമണിക്കൂര്‍ മാത്രമാണ് മദ്രസാ സമയം; സ്‌കൂള്‍ സമയമാറ്റം കുറച്ചു കൂടി നേരത്തെ ആക്കുമ്പോള്‍ അത് മദ്രസകളെ സാരമായി ബാധിക്കും; മുഖ്യമന്ത്രിയെ വേദിയില്‍ ഇരുത്തി സ്‌കൂള്‍ സമയ മാറ്റത്തെ തള്ളിപ്പറഞ്ഞ് ജിഫ്രി തങ്ങള്‍; മലപ്പുറം ഉയര്‍ത്തി പിണറായിയ്ക്ക് പ്രതിപക്ഷ നേതാവിന്റെ ഒളിയമ്പും; ഇനി അറിയേണ്ടത് സ്‌കൂള്‍ സമയ ക്രമത്തില്‍ തിരുത്തല്‍ വരുമോ എന്ന് മാത്രം
തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തില്‍ വിമര്‍ശനവുമായി സമസ്ത രംഗത്തു വരുമ്പോള്‍ വെട്ടിലാകുന്നത് സര്‍ക്കാര്‍. മതപഠനം നടത്തുന്ന കുട്ടികളെ ബാധിക്കും. ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സര്‍ക്കാരിന് ഇത് സംബന്ധിച്ച് നിവേദനം നല്‍കുമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും വൈകിട്ട് 15 മിനിറ്റും വര്‍ധിപ്പിച്ചുകൊണ്ടാണ് സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തുന്നത്. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ രാവിലെ 9.15ന് ക്ലാസ് തുടങ്ങി 4.15 അവസാനിക്കുന്ന രീതിയിലാണ് പുതിയ സമയക്രമം. ഇതിനെതിരെ സമസ്ത രംഗത്തു വരുമ്പോള്‍ തീരുമാനം പുനപരിശോധിക്കുമോ എന്നാണ് അറിയേണ്ടത്. ഇടതുപക്ഷ അധ്യാപക സംഘടന പോലും ഈ സമയക്രമത്തെ അംഗീകരിക്കുന്നില്ലെന്നതാണ് വസ്തുത. അതിനിടെയാണ് സമസ്താ നേതാവിന്റെ ആവശ്യം സര്‍ക്കാരിന് മുന്നിലേക്ക് എത്തുന്നത്.
സ്‌കൂള്‍ സമയമാറ്റം മത പഠനം നടത്തുന്ന കുട്ടികളെ ബാധിക്കും. ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സമസ്ത ചരിത്രം- കോഫി ടേബിള്‍ പുസ്തകത്തിന്റെ പ്രകാശന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയില്‍ ഇരുത്തിയാണ് തങ്ങളുടെ ആവശ്യമുന്നയിക്കല്‍. പ്രതിപക്ഷ നേതാവ് വിഡി സതീശനും വേദിയിലുണ്ടായിരുന്നു. ഒരു പെറ്റി കേസ് പോലും സമസ്തയുടെ പേരിലില്ല. തീവ്രവാദം, ഭീകരവാദം എന്ന് ആക്ഷേപിക്കുന്ന സംഘടനകള്‍ ഉണ്ട്. സമസ്ത ഒരു തുറന്ന പുസ്തകമാണ്. മതം ഉള്ളവരും ഇല്ലാത്തവരുമുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. വര്‍ഗീയ കലാപമോ അനൈക്യമുണ്ടാക്കനായുള്ള പ്രവര്‍ത്തനമോ സമസ്തയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സമസ്തയെ മുഖ്യമന്ത്രിയും പുകഴ്ത്തി. വിഡി സതീശന്‍ ചിലതു പറഞ്ഞത് മുഖ്യമന്ത്രിക്കുള്ള ഒളിയമ്പായി. ഇതേ വേദിയിലായിരുന്നു സമസ്ത സര്‍ക്കാരിനെ വെട്ടിലാക്കി ആവശ്യം ഉന്നയിച്ചത്.
സമസ്തയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ പിന്തുണ കൂടിയാണ് ലക്ഷ്യമിടുന്നത്. അടുത്ത കാലത്ത് പിണറായിയോട് അനുകൂല നിലപാടുകളാണ് സമസ്തയുടെ നേതൃത്വം എടുത്തത്. സമൂഹത്തിനു വെളിച്ചം നല്‍കാന്‍ കഴിയാത്ത സംഘടനകള്‍ക്കാണ് നിലനില്‍പ്പ് ഇല്ലാത്തതെന്നും സമസ്തയില്‍ വിയോജിപ്പ് രേഖപ്പെടുത്താന്‍ ഉള്ള ജനാധിപത്യയിടം ഉണ്ടെന്നും പിണറായി പറഞ്ഞു. ചുരുക്കം ചില രാഷ്ട്രീയ പാര്‍ട്ടികളില്‍ പോലും അത് കാണുന്നില്ല. തിരുത്തല്‍ വേണ്ടവ തിരുത്തി മുന്നേറാന്‍ ഇനിയും സമസ്തക്ക് കഴിയണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസമേഖലയില്‍ സമസ്തയുടെ പങ്ക് വലുതാണ്. ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കാെന്‍ ന്യൂനപക്ഷ വര്‍ഗ്ഗീയതക്ക് കഴിയില്ല. ഇരുട്ടിനെ നേരിടേണ്ടത് വെളിച്ചം കൊണ്ടാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം സമുദായത്തിന് എതിരല്ല. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും എതിരാണത്. സമസ്തയെന്തെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
ഇതിന് പിന്നാലെയായിരുന്നു സതീശന്‍ ചിലത് പറഞ്ഞത്. പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത ഉള്ള കാലത്ത് സമസ്തയുടെ സാന്നിധ്യം ആശ്വാസകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമസ്തയുടെ സാന്നിധ്യം ഇല്ലാത്ത കേരളത്തെ ചിന്തിക്കാന്‍ കഴിയില്ലെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. ഒരു സമൂഹത്തെ വിദ്യാഭ്യാസപരമായി മുന്നോട്ട് എത്തിക്കാന്‍ സമസ്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സമസ്ത പൊതു വിദ്യാഭ്യാസ രംഗത്ത് ഉണ്ടാക്കിയ മാറ്റം വലുതാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. ചിലര്‍ മലപ്പുറത്തെ കുറിച്ചും മലബാറിനെ കുറിച്ചും പലതും പറഞ്ഞിട്ടുണ്ടെന്നും ഈ സന്ദര്‍ഭത്തില്‍ അതിലൊന്നും താന്‍ അഭിപ്രായം പറയുന്നില്ലെന്നും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതെല്ലാം മുഖ്യമന്ത്രിക്കുള്ള ഒളിയമ്പായിരുന്നു.
ഇതിന് പിന്നാലെയായിരുന്നു അതേസമയം മുഖ്യമന്ത്രിയിരിക്കുന്ന വേദിയില്‍ സ്‌കൂള്‍ സമയമാറ്റത്തില്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ വിമര്‍ശനം ഉന്നയിച്ചത് ശ്രദ്ധേയമായി. സ്‌കൂള്‍ സമയമാറ്റം മത പഠനം നടത്തുന്ന കുട്ടികളെ ബാധിക്കും. ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ഇത് സംബന്ധിച്ചുള്ള നിവേദനവും സമസ്ത മുഖ്യമന്ത്രിക്ക് നല്‍കി. സമസ്തയുടെ പേരില്‍ ഒരു പെറ്റി കേസ് പോലുമില്ലെന്നും ജിഫ്രി തങ്ങള്‍ പ്രസംഗത്തില്‍ ചൂണ്ടികാട്ടി. തീവ്രവാദം, ഭീകരവാദം എന്ന് ആക്ഷേപിക്കുന്ന സംഘടനകള്‍ ഉണ്ട്. സമസ്ത ഒരു തുറന്ന പുസ്തകമാണ്. മതം ഉള്ളവരും ഇല്ലാത്തവരുമുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. വര്‍ഗീയ കലാപമോ അനൈക്യമുണ്ടാക്കനായുള്ള പ്രവര്‍ത്തനമോ സമസ്തയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.
സ്‌കൂള്‍ സമയമാറ്റം പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ മതപഠനത്തെ ബാധിക്കുമെന്ന് തങ്ങള്‍ പറയുന്നു. സ്‌കൂള്‍സമയത്തില്‍ അര മണിക്കൂര്‍ വര്‍ധിപ്പിക്കുമ്പോള്‍ പന്ത്രണ്ട് ലക്ഷം വിദ്യാര്‍ത്ഥികളുടെ മതപഠനത്തെ അത് ബാധിക്കുമെന്നും ഇത് മനസ്സിലാക്കണമെന്നും ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇക്കാര്യം ഓര്‍മ്മപ്പെടുത്തുകയാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പ്രഖ്യാപിച്ച ലഹരി വിരുദ്ധ കാംപയിനിന്റെ ഭാഗമായി സമാഹരിച്ച, 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജി പരിാപാടിയില്‍ വെച്ച് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.
സ്‌കൂള്‍ സമയമാറ്റം കൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് നേരത്തേ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ ആവശ്യപ്പെട്ടിരുന്നു. അടുത്ത ആഴ്ച്ച മുതല്‍ സ്‌കൂള്‍ പ്രവൃത്തി സമയത്തില്‍ അരമണിക്കൂര്‍ കൂടുതല്‍ എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് മദ്രസ സമയക്രമത്തെ സാരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തീരുമാനം അപക്വവും, അപ്രായോഗികവുമാണെന്നും, വിദ്യാര്‍ഥികളെയും, രക്ഷിതാക്കളെയും ഒരുപോലെ ബാധിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
സ്‌കൂള്‍ സമയമാറ്റം കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലുമെല്ലാം ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണ്. അടുത്ത ആഴ്ച മുതല്‍ രാവിലെ 15 മിനിട്ടും വൈകിട്ട് 15 മിനുട്ട് വര്‍ദ്ധിപ്പിച്ച് അരമണിക്കൂര്‍ കൂടുതല്‍ എടുക്കുന്നതാണ് പുതിയ സമ്പ്രദായം. തികച്ചും അപക്വവും അപ്രായോഗികവുമാണ് ഈ നീക്കം.
മിക്ക വിദ്യാര്‍ത്ഥികളും പൊതു ഗതാഗതങ്ങളെയാണ് അവലംബിക്കാറുള്ളത്. ഗ്രാമങ്ങളില്‍ നിന്ന് വിദൂര ദിക്കുകളില്‍ ഉള്ള ഹൈസ്‌കൂളുകളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍, അവര്‍ക്ക് വേണ്ടതെല്ലാം ഒരുക്കി കൊടുക്കേണ്ട രക്ഷിതാക്കള്‍, വീട്ടമ്മമാര്‍ ഇവരെയെല്ലാം ഇത് പ്രയാസകരമായി ബാധിക്കുന്നു. രാവിലെ ജോലിക്കും മറ്റും പോകുന്ന യാത്രക്കാര്‍ക്ക് പുറമേ വിദ്യാര്‍ത്ഥികള്‍ കൂടി ബസ്സില്‍ വരുമ്പോള്‍, അത് എല്ലാവരെയും പ്രയാസപ്പെടുത്തുന്നു. വൈകുന്നേരത്തെ അവസ്ഥയും ഏതാണ്ട് ഇങ്ങനെ തന്നെ. മിക്ക വിദ്യാര്‍ത്ഥികളും പൊതുഗതാഗതം ആണല്ലോ അവലംബിക്കുന്നത്.
അതിനുപുറമേ, കേരളത്തിലെ 10 ലക്ഷത്തോളം മുസ്ലിം വിദ്യാര്‍ത്ഥികള്‍ മതപഠനം നടത്തുന്ന മദ്രസകളെ കൂടി ഇത് സാരമായി ബാധിക്കുന്നുണ്ട്. രാവിലെ 8 വരെയാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മക്കയിടങ്ങളിലും മദ്രസകള്‍ സംവിധാനിച്ചിട്ടുള്ളത്. ഒന്നര രണ്ടുമണിക്കൂര്‍ മാത്രമാണ് മദ്രസാ സമയം. സ്‌കൂള്‍ സമയമാറ്റം കുറച്ചുകൂടി നേരത്തെ ആക്കുമ്പോള്‍ അത് മദ്രസകളെ സാരമായി ബാധിക്കുന്നു. നമ്മുടെ നാടിന്റെ ധാര്‍മികവും സാംസ്‌കാരികവുമായ വളര്‍ച്ചയുടെ കേന്ദ്രങ്ങളാണ് മദ്രസകള്‍. അവയെ സാരമായി ബാധിക്കുന്ന പരിഷ്‌കാരങ്ങള്‍ പൊതുസമൂഹത്തെ കൂടി അപകടപ്പെടുത്തുന്നതാണ്. മുമ്പും ഇത്തരം സമയമാറ്റ നീക്കങ്ങള്‍ ഉണ്ടായപ്പോള്‍ സമൂഹം ഇടപെട്ട് അത് തിരുത്തിച്ചതാണ്. എന്നിട്ടും സര്‍ക്കാര്‍ പുതിയ നീക്കങ്ങളുമായി മുന്നോട്ടു പോകുന്നത് നല്ല ലക്ഷണമല്ല. അതുകൊണ്ടുതന്നെ, സ്‌കൂള്‍ പഠനാരംഭം രാവിലെ നേരത്തെ ആക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തിര പിന്തിരിയണമെന്ന് ആവശ്യപ്പെടുന്നു.