പത്തനംതിട്ടയില്‍ എസ്പിയും പോലീസ് അസോസിയേഷനും തമ്മിലുള്ള പോര് മുറുകുന്നു; ജില്ലാ സ്പെഷല്‍ ബ്രാഞ്ചില്‍ നിന്ന് ഏഴു പേരെ വിവിധ സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റി; പ്രതികാര നടപടി പോക്സോ അട്ടിമറി-കസ്റ്റഡി പീഡന വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ

Update: 2025-06-11 16:52 GMT

പത്തനംതിട്ട: ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാറും പോലീസ് അസോസിയേഷനും തമ്മില്‍ പോരു മുറുകുന്നു. ജില്ലാ സ്പെഷല്‍ ബ്രാഞ്ചില്‍ നിന്ന് ഏഴു പോലീസുകാരെ വിവിധ സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റി. ഹൈക്കോടതി അഭിഭാഷകന്റെ പോക്സോ കേസ് അട്ടിമറി, കോയിപ്രം കസ്റ്റഡി പീഡനം തുടങ്ങിയ വാര്‍ത്തകള്‍ പുറത്തു വന്നതിന്റെ പ്രതികാരനടപടിയാണിതെന്ന് പറയുന്നു.

പോലീസ് അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡന്റ് വി. പ്രദീപ്, നിലവിലെ ജില്ലാ കമ്മറ്റിയംഗം പി.കെ. മനു എന്നിവരടക്കമാണ് ഏഴു പേരെ മാറ്റിയിട്ടുള്ളത്. പ്രദീപിനെ അടൂരിലേക്കും മനുവിനെ പെരുമ്പെട്ടിയിലേക്കുമാണ് മാറ്റിയിരിക്കുന്നത്. ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഓഫീസില്‍ ജോലി ചെയ്തിരുന്ന പോലീസുകാര്‍ക്കാണ് മാറ്റം.

അഡീഷണല്‍ എസ്.പി കോയിപ്രം കസ്റ്റഡി മര്‍ദനത്തിന്റെ ഫയലുമായി മന്ത്രി വി.എന്‍. വാസവന്റെ ഓഫീസിലേക്ക് പോയെന്ന വാര്‍ത്ത വന്നതിന് പിന്നാലെ പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വിജയകാന്ത് അടക്കം അഞ്ചു പേരെ അഡീഷണല്‍ എസ്.പി ഓഫീസില്‍ നിന്ന് ഡിസ്ട്രിക്ട് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് മടക്കിയിരുന്നു. ഇതിന്റെ പേരില്‍ അസോസിയേഷനും എസ്പിയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്നതിന്റെ വക്കിലെത്തിയിരുന്നു. പ്രശ്നം വഷളാകുന്നതിനിടെയാണ് ഇന്ന് ഇത്രയും പേരെ സ്ഥലം മാറ്റിയത്.

കോയിപ്രത്തെ കസ്റ്റഡി പീഡനം, ഹൈക്കോടതി അഭിഭാഷകന്റെ പോക്സോ അട്ടിമറി തുടങ്ങിയ വാര്‍ത്തകളെല്ലാം ചോര്‍ന്നതിന്റെ പേരിലാണ് കൂട്ടസ്ഥലം മാറ്റമെന്ന് പറയപ്പെടുന്നു. ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഓഫീസില്‍ നിന്നും മറ്റുമാണ് ഇത് ചോര്‍ന്നത് എന്ന സംശയത്തിലാണ് പ്രതികാര നടപടി. പോക്സോ കേസ് അട്ടിമറിക്ക് ശ്രമിച്ച വനിതാ എസ്.ഐയ്ക്കെതിരായ പരാതി എസ്.പി പൂഴ്ത്തിയതും മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തയായിരുന്നു. പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന നേതാവ് കൂടിയായ എസ്.ഐ ഷെമിമോളെ ഈ വിഷയത്തില്‍ എസ്.പി സംരക്ഷിക്കുന്നത് വിവാദമായിട്ടുണ്ട്.

നിലവില്‍ ഒരു സ്ഥലത്ത് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയെന്ന പേരിലാണ് ഏഴു പേരെയും മാറ്റിയിരിക്കുന്നത്. എന്നാല്‍, ഇതിനേക്കാള്‍ കൂടുതല്‍ കാലം ഒരേ സ്ഥലത്ത് ജോലിയില്‍ തുടരുന്നവരെ മാറ്റാന്‍ തയാറായിട്ടില്ല.

Tags:    

Similar News