'ക്രമീകരണത്തിൽ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും..!'; സ്കൂൾ സമയ മാറ്റത്തിൽ കടുംപിടുത്തം വിട്ട് സർക്കാർ; ആരും ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി; ഹൈക്കോടതി അംഗീകാരം ഉണ്ടെങ്കിൽ ഉത്തരവ് പിൻവലിക്കുമെന്നും മറുപടി; ഒടുവിൽ സമസ്ത അധ്യക്ഷന്റെ വിമർശനം ഏറ്റോ?; ആ സമയ മാറ്റത്തിൽ അയവ് വരുത്തുമ്പോൾ!
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ കലണ്ടറില്‍ പ്രവൃത്തിസമയം അരമണിക്കൂർ കൂട്ടുന്നതിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാവിലെയും വൈകിട്ടും 15 മിനിറ്റ് വർധിപ്പിക്കും.അടുത്ത ആഴ്ച മുതൽ ഇത് നിലവിൽ വരും.അക്കാദമിക്ക് കലണ്ടർ ഉടൻ തയാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതോടെ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു. ഇപ്പോഴിതാ, സർക്കാരിന്റെ ആ തീരുമാനത്തിൽ കുറച്ച് അയവ് വരുത്തിയിരിക്കുകയാണ്.
സ്കൂൾ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന് കടുംപിടുത്തമില്ലെന്ന് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. സമസ്തയുടെ വിമർശനത്തിന് പിന്നാലെയാണ് പ്രതികരണം. സമയ ക്രമീകരണത്തിൽ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തുമെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി.
ഹൈക്കോടതി അംഗീകാരം ഉണ്ടെങ്കിൽ സ്കൂൾ സമയം കൂട്ടിയ ഉത്തരവ് പിൻവലിക്കാം. ആർക്കും ബുദ്ധിമുട്ടില്ലാത്ത ക്രമീകരണം നടത്താൻ കഴിയും. ആരും ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും പരാതി ലഭിച്ചാൽ ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സ്കൂൾ സമയമാറ്റത്തിൽ വിമർശനവുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ രംഗത്തെത്തിയിരുന്നു. സ്കൂൾ സമയമാറ്റം മതപഠനം നടത്തുന്ന കുട്ടികളെ ബാധിക്കുമെന്നും ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്ത ചരിത്രം- കോഫി ടേബിൾ പുസ്തകത്തിൻ്റെ പ്രകാശന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.
സ്കൂൾ സമയമാറ്റത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ പത്ത് ലക്ഷത്തോളം മുസ്ലിം വിദ്യാർഥികൾ മതപഠനം നടത്തുന്ന മദ്രസകളെ ഈ തീരുമാനം സാരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.