'സമൂഹമാധ്യമങ്ങളില്‍ ഭാര്യക്കും മകള്‍ക്കും എതിരെ പ്രചരണങ്ങള്‍ നടത്തരുത്'; മുന്‍ ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ നടന്‍ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം; കേസ് കെട്ടിച്ചമച്ചതാണെന്ന് വാദം

നടന്‍ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

Update: 2024-10-14 10:41 GMT

കൊച്ചി: മുന്‍ഭാര്യയേയും മകളേയും സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ നടന്‍ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ഇന്ന് പുലര്‍ച്ചെയാണ് നടന്‍ ബാലയെ എറണാകുളം കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.

സമൂഹമാധ്യമങ്ങളില്‍ ഭാര്യക്കും മകള്‍ക്കും എതിരായ പ്രചരണങ്ങള്‍ നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളുമായി സംസാരിക്കരുത് എന്നിവയാണ് പ്രധാന ജാമ്യ വ്യവസ്ഥകള്‍. കേസ് കെട്ടിച്ചമച്ചതാണെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ജാമ്യം നല്‍കണമെന്നുമാണ് ബാല കോടതിയില്‍ വാദിച്ചത്.

കടവന്ത്ര പൊലീസാണ് പാലാരിവട്ടത്തെ വീട്ടില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ ബാലയെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന മുന്‍ ഭാര്യയുടെ പരാതിയിലായിരുന്നു പൊലീസ് നടപടി. മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമര്‍ശങ്ങളാണ് പരാതിക്ക് ആധാരം. ബാല നീതി നിയമപ്രകാരവും ബാലയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ബാലയുടെ മാനേജര്‍ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണന്‍ എന്നിവരും കേസില്‍ പ്രതികളാണ്.

അതിനിടെ മൂന്ന് ആഴ്ചയായി താന്‍ മുന്‍ഭാര്യക്കും മകള്‍ക്കുമെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും എന്തിനാണ് അറസ്റ്റു ചെയ്തതെന്ന് മനസ്സിലാകുന്നില്ലെന്നും ബാല അറസ്റ്റിനു പിന്നാലെ പ്രതികരിച്ചിരുന്നു. പോലീസ് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു ബാലയുടെ പ്രതികരണം. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് നടനെതിരെ ചുമത്തിയിരുന്നത്.

സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിഎസി 354, മുന്‍ പങ്കാളിയുമായുള്ള കരാര്‍ ലംഘിച്ചതിനു ഐപിസി 406, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. കുടുംബപ്രശ്‌നങ്ങളില്‍ ചില പ്രതികരണങ്ങള്‍ ബാലയും മുന്‍ ഭാര്യയും സമൂഹമാധ്യമത്തില്‍ നടത്തിയിരുന്നു. മകളുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളും സമൂഹമാധ്യമത്തില്‍ ബാല നടത്തിയിരുന്നു.

കഴിഞ്ഞ ഏതാനും ദിവസമായി ബാലയും മുന്‍ ഭാര്യയും തമ്മിലുളള തര്‍ക്കം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ഇരുവരുടെയും മകള്‍ സമൂഹമാധ്യമത്തില്‍ പങ്കിട്ട വീഡിയോ ആണ് തര്‍ക്കങ്ങള്‍ക്ക് വഴിവച്ചത്. ബാലയെ കാണാനോ സംസാരിക്കാനോ താല്പര്യമില്ലെന്നായിരുന്നു മകള്‍ പറഞ്ഞത്. തന്റെ അമ്മയെ ഉപദ്രവിച്ചിരുന്നുവെന്നും മകള്‍ പറഞ്ഞു.

പിന്നാലെ കുഞ്ഞിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു. സമൂഹ മാധ്യമങ്ങളില്‍ ബാലയും പ്രതികരണങ്ങള്‍ പങ്കുവെച്ചു. തുടര്‍ന്ന് ബാലക്കെതിരെ മുന്‍ഭാര്യയും രംഗത്തെത്തി. ഈ പ്രശ്‌നങ്ങളാണ് ബാലയുടെ അറസ്റ്റിലേക്ക് എത്തിയത്. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട ബാലയും പരാതിക്കാരിയും 2010ലാണ് വിവാഹിതരായത്. പിന്നീട് 2019ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തിരുന്നു.

Tags:    

Similar News