സ്വകാര്യ ആശുപത്രിയില്‍ വീട്ടുടമ പരിചയപ്പെട്ടു; വീട് അടച്ചിട്ടിരിക്കുന്നത് ഒഴിവാക്കാന്‍ രണ്ടു മാസത്തെ കരാറില്‍ താമസം തുടങ്ങി; വീടൊഴിയാന്‍ ബാക്കിയുണ്ടായിരുന്നത് ദിവസങ്ങള്‍; പുത്തനുടുപ്പും കൂളിങ് ഗ്ലാസും; ഉറങ്ങുന്നതുപോലെ കുരുന്നുകള്‍; വടുതലയിലെ കൂട്ടമരണത്തില്‍ വിങ്ങലടക്കാനാവാതെ നാട്; വീടൊഴിയാനിരിക്കെ ദാരുണാന്ത്യം

Update: 2026-03-22 04:44 GMT

കൊച്ചി: വടുതലയിലെ ഗ്രീന്‍ ഗാര്‍ഡനിലെ ആ വാടകവീട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെ കണ്ട കാഴ്ചകള്‍ പോലീസിനെയും നാട്ടുകാരെയും ഒരുപോലെ തളര്‍ത്തുന്നതായിരുന്നു. മുറികളിലെ കട്ടിലുകളില്‍ പുതുവസ്ത്രങ്ങള്‍ ധരിപ്പിച്ചാണ് കുഞ്ഞുങ്ങളെ കിടത്തിയിരുന്നത്. രണ്ടു വയസ്സുകാരിയായ അക്ഷിതയുടെ കണ്ണുകളില്‍ കൂളിങ് ഗ്ലാസ് വെച്ചിരുന്നു. ദേഹത്ത് ചുവന്ന നിറത്തിലുള്ള കുഞ്ഞുടുപ്പും വിരിച്ചിരുന്നു. മറ്റൊരു മുറിയില്‍ ഷെര്‍വാണി വേഷത്തില്‍ 14 വയസ്സുകാരന്‍ കാര്‍ണിവന്‍ തറയില്‍ വിരിച്ച ഷാളില്‍ ഉറങ്ങുന്നതുപോലെ കിടക്കുന്നു. അമ്മ അശ്വതിയും അമ്മൂമ്മ ശ്രീകുമാരിയും മറ്റൊരു മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.

ഫെബ്രുവരിയിലാണ് അശ്വതിയും കുടുംബവും വടുതലയിലെ ഈ വീടിന്റെ താഴത്തെ നില വാടകയ്ക്കെടുത്തത്. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് വീട്ടുടമ അശ്വതിയെ പരിചയപ്പെടുന്നത്. വീട് അടച്ചിട്ടിരിക്കുന്നത് ഒഴിവാക്കാന്‍ രണ്ടു മാസത്തെ കരാറിലാണ് ഇവര്‍ക്ക് താമസിക്കാന്‍ നല്‍കിയത്. മാര്‍ച്ച് 20-ന് ഇവര്‍ വീടൊഴിയേണ്ടതായിരുന്നു. കരാര്‍ പ്രകാരമുള്ള പണം ഇവര്‍ മുന്‍കൂട്ടി നല്‍കിയിരുന്നു. എന്നാല്‍ വീടൊഴിയേണ്ട ദിവസത്തിന് തൊട്ടുപിന്നാലെയാണ് നാടിനെ നടുക്കിയ കൂട്ടമരണം സംഭവിച്ചത്.

രണ്ടുമാസമായി ഇവിടെ താമസിച്ചിരുന്നെങ്കിലും അയല്‍വാസികളുമായി അശ്വതിയോ കുടുംബമോ യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. വല്ലപ്പോഴും ടാക്‌സിയില്‍ പുറത്തുപോകുന്നതും വരുന്നതും മാത്രമാണ് അയല്‍ക്കാര്‍ കണ്ടിട്ടുള്ളത്. വ്യാഴാഴ്ച വീട്ടുടമയുടെ ജ്യേഷ്ഠന്‍ അശ്വതിയെ കണ്ടപ്പോള്‍ പിറ്റേന്ന് തന്നെ വീടൊഴിയുമെന്ന് അവര്‍ അറിയിച്ചിരുന്നു. ശനിയാഴ്ച രാവിലെ വീടൊഴിയുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ വീട്ടുടമയുടെ ബന്ധുക്കള്‍ എത്തിയപ്പോഴാണ് ദാരുണമായ സംഭവം പുറംലോകമറിഞ്ഞത്.

ഭര്‍ത്താവിന്റെ മരണവും അതിനുശേഷമുണ്ടായ കുടുംബപ്രശ്‌നങ്ങളുമാണ് അശ്വതിയെയും കുടുംബത്തെയും മാനസികമായി തളര്‍ത്തിയതെന്നാണ് പ്രാഥമിക നിഗമനം. വീടിനുള്ളില്‍ നിന്ന് വിവിധ തരത്തിലുള്ള മരുന്നുകളും കുട്ടികള്‍ക്ക് നല്‍കിയ പാനീയത്തിന്റെ അവശിഷ്ടങ്ങളും പോലീസ് കണ്ടെടുത്തു. കുഞ്ഞുങ്ങള്‍ക്ക് പാനീയത്തില്‍ മരുന്ന് കലര്‍ത്തി നല്‍കി ഉറക്കിയ ശേഷം അശ്വതിയും മാതാവും ജീവനൊടുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. കുട്ടികളെ അന്ത്യയാത്രയ്ക്കായി അണിയിച്ചൊരുക്കിയ രീതി ഇവരുടെ മാനസികാവസ്ഥയുടെ ആഴം വ്യക്തമാക്കുന്നു.

സമീപത്തെ മറ്റൊരു വീട്ടില്‍ പെയിന്റിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ അശ്വതി വീടൊഴിയുന്ന മുറയ്ക്ക് ആ വീട്ടുകാര്‍ ഇങ്ങോട്ട് മാറാന്‍ തീരുമാനിച്ചിരുന്നു. അതിനായി അവര്‍ കാര്‍ ഈ വീടിന്റെ മുറ്റത്ത് മാറ്റിയിട്ടിരുന്നു. ഈ മാറ്റങ്ങളെല്ലാം നടക്കാനിരിക്കെയാണ് ആരെയും അറിയിക്കാതെ അഞ്ചുപേരും യാത്രയായത്. മരണത്തിന് മുന്‍പ് ഇവര്‍ അനുഭവിച്ച ഏകാന്തതയും സംഘര്‍ഷങ്ങളും പോലീസിന്റെ അന്വേഷണ പരിധിയിലുണ്ട്.

Tags:    

Similar News