യുവനടിയുടെ ബലാത്സംഗ പരാതി; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും: ആരോപണം അടിസ്ഥാന രഹിതമെന്ന് താരം: ശക്തമായ തെളിവുകളും സാക്ഷിമൊഴികളുമെന്ന് അന്വേഷണ സംഘം

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

Update: 2024-09-24 02:03 GMT

കൊച്ചി: യുവനടിയുടെ ബലാത്സംഗ പരാതിയില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പീഡന കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് താരം ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിയില്‍ കഴമ്പില്ലെന്ന് സിദ്ദിഖ് പറയുമ്പോള്‍ ശക്തമായ തെളിവുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്തായാലും ഇന്നത്തെ ദിവസം സിദ്ദിഖിന് നിര്‍ണായകമാകും.

വര്‍ഷങ്ങള്‍ക്ക് മുമ്പും ഇതേ നടി സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ യുവതി അന്ന് ഉന്നയിച്ച ആരോപണങ്ങളില്‍ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ലെന്നും അപമാനിക്കുകയാണ് ലക്ഷ്യമെന്നും സിദ്ദിഖ് ഹൈക്കോടതിയില്‍ നിലപാട് എടുത്തിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനനരഹിതമാണെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും സിദ്ദിഖ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു.

അതേസമയം സിദ്ദിഖിനെതിരെ നടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. യുവതിയുടെ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി വരുന്നതിന് പിന്നാലെ തുടര്‍നടപടികളും കുറ്റപത്രവും നല്‍കാനാണ് തീരുമാനം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ആണ് സിദ്ദീഖിനെതിരെ ലൈംഗിക അതിക്രമക്കേസ് ഉയര്‍ന്നു വന്നത്. 2016 ജനുവരി 28നാണ് സംഭവം നടക്കുന്നതെന്നായിരുന്നു യുവനടിയുടെ ആരോപണം. നിള തീയേറ്ററില്‍ സിനിമാ പ്രിവ്യൂ കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി, ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. ഒന്നരമാസം നീണ്ട അന്വേഷണത്തിനിടെ പരാതിക്കാരിയുടെ മൊഴി ശരിവെക്കന്ന തരത്തിലുള്ള തെളിവുകളാണ് പ്രത്യേകസംഘത്തിന് ലഭിച്ചത്.

അതേസമയം പരാതിക്കാരിക്കെതിരെ ലൈംഗിക ആരോപണ കേസുമായി ഇവരുടെ ബന്ധുവായ യുവതിയും രംഗത്ത് എത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകും മുന്നേ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് സുഹൃത്തുക്കള്‍ക്ക് കാഴ്ച വയ്ക്കാന്‍ നട ശ്രമിച്ചെന്നാണ് ബന്ധുവായ സ്ത്രീ ആരോപിക്കുന്നത്.

Tags:    

Similar News