എഡിജിപിക്കു ക്ലീന്‍ചിറ്റു നല്‍കി വിജിലന്‍സ് എസ് പി ഷിബു പാപ്പച്ചന്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളി; എക്‌സൈസ് കമ്മീഷണര്‍ കസേരയിലുള്ള മുതിര്‍ന്ന ഐപിഎസുകാരന് വന്‍ തിരിച്ചടി; അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തുടരന്വേഷണം അനിവാര്യതയാകും; പോലീസില്‍ നിന്നും പുറത്തായ മുഖ്യമന്ത്രിയുടെ അതിവിശ്വസ്തന് ഊരാക്കുടുക്ക്

Update: 2025-08-14 07:19 GMT

തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എക്സൈസ് കമ്മീഷണര്‍ എം ആര്‍ അജിത് കുമാറിന് തിരിച്ചടി.. കേസില്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ട് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. ഇതോടെ കേസ് എടുക്കേണ്ട സാഹചര്യമുണ്ടാകും. അഭിഭാഷകനായ നാഗരാജ് സമര്‍പ്പിച്ച ഹര്‍ജി നിയമപരമായി നിലനില്‍ക്കുകയില്ലെന്നും, ഹര്‍ജിക്കാരന്‍ ആരോപണങ്ങളല്ലാതെ ഒരു രേഖയും സമര്‍പ്പിച്ചിട്ടില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. എഡിജിപി എം ആര്‍ അജിത് കുമാര്‍ ഭാര്യാ സഹോദരനുമായി ചേര്‍ന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുളള ഭൂമി തിരുവനന്തപുരം കവടിയാറില്‍ വാങ്ങി ആഡംബര കെട്ടിടം നിര്‍മിക്കുന്നതില്‍ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് തള്ളുന്നത്.

എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വിജിലന്‍സ് അന്വേഷിച്ച അനധികൃത സ്വത്ത് സമ്പാദന കേസിന്റെ കേസ് ഡയറിയും അന്വേഷണ റിപ്പോര്‍ട്ടിന്റെ ഒറിജിനല്‍ പകര്‍പ്പും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് കൂടാതെ അന്വേഷണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ്, സാക്ഷിമൊഴികള്‍ എന്നിവയും വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. കോടതി മുറിയില്‍ വച്ച് ഇതില്‍ പരിശോധന നടത്തിയ ശേഷം ഹര്‍ജിക്കാരനോട് മറുപടി അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഹര്‍ജിക്കാരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ വിജിലന്‍സ് നിലവില്‍ നടത്തിയ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കോടതിക്ക് നേരിട്ടു പരിശോധിക്കുന്നതിനാണ് കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശിച്ചത്. എഡിജിപിക്കു ക്ലീന്‍ചിറ്റു നല്‍കി വിജിലന്‍സ് എസ്.പി. ഷിബു പാപ്പച്ചന്‍ നേരത്തേ കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ട് പകര്‍പ്പ് മാത്രമാണെന്നും ആരും സാക്ഷ്യപ്പെടുത്താത്തതുകൊണ്ടു തിരിമറി സംശയിക്കുന്നതായും ഹര്‍ജിക്കാരനായ നാഗരാജ് വാദിച്ചിരുന്നു. ഹര്‍ജിക്കാരന്റെ സംശയം മാറുന്നതിനാണ് യഥാര്‍ഥ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്.

എഡിജിപിയുടെ കീഴില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയതുകൊണ്ടാണ് ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് ഹര്‍ജിക്കാരന്റെ വാദം. പട്ടം സബ് റജിസ്റ്റാര്‍ ഓഫിസ് പരിധിയില്‍ ഉള്ള ഭൂമി 33 ലക്ഷം രൂപയ്ക്ക് വാങ്ങിയതും കവടിയാറില്‍ 31 ലക്ഷം രൂപയ്ക്ക് ഫ്‌ലാറ്റ് വാങ്ങി 65 ലക്ഷം രൂപയ്ക്ക് മറിച്ചു വിറ്റതു സംബന്ധിച്ചുമുള്ള ആരോപണങ്ങള്‍ അന്വേഷിച്ചില്ലെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. എം.ആര്‍.അജിത്കുമാര്‍ ഭാര്യാസഹോദരനുമായി ചേര്‍ന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുളള ഭൂമി തിരുവനന്തപുരം കവടിയാറില്‍ വാങ്ങി ആഡംബര കെട്ടിടം നിര്‍മിക്കുന്നതില്‍ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി എഡിജിപിയെ വഴിവിട്ട് സഹായിക്കുന്നതായും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ക്ലീന്‍ ചിറ്റ് അന്വേഷണ റിപ്പോര്‍ട്ട് തള്ളുന്നത് എന്നതാണ് ശ്രദ്ധേയം. അജിത് കുമാറിന്റെ ഡിജിപി പദ പ്രെമോഷനെ അടക്കം ഇത് ബാധിക്കാനും സാധ്യതയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായ പോലീസ് ഉദ്യോഗസ്ഥനായി കണക്കാക്കുന്ന വ്യക്തി കൂടിയാണ് അജിത് കുമാര്‍.

Tags:    

Similar News