തനിക്ക് പോകാന്‍ പോലീസിന്റെ ട്രാക്ടര്‍ വേണമെന്നത് പത്തനംതിട്ട എസ് പിക്ക് എഡിജിപി നല്‍കിയ നിര്‍ദേശം; ശനിയാഴ്ച വൈകീട്ട് ഏഴോടെ പമ്പ ലെയ്സണ്‍ ഇക്കാര്യം പമ്പ സ്റ്റേഷനെ അറിയിച്ചു; എട്ടു മണിയോടെ ട്രാക്ടര്‍ എത്തി; ആ വണ്ടിയില്‍ കയറിയത് എഡിജിപിയും ഗണ്‍മാനും പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറും; മടക്കത്തില്‍ വന്നത് ആദ്യ രണ്ടു പേര്‍ മാത്രം; ശബരിമല ട്രാക്ടര്‍ യാത്രയില്‍ ചതിച്ചത് 'സിസിടിവി'!
ശബരിമല: നിയമം ലംഘിച്ച് എഡിജിപി എം.ആര്‍. അജിത്കുമാര്‍ ശബരിമലയിലേക്ക് ട്രാക്ടര്‍യാത്ര ചെയ്തതിന് പിന്നിലെ വസ്തുത പുറത്ത്. ശനിയാഴ്ച വൈകീട്ട് ഏഴോടെയാണ് പമ്പയില്‍ ലെയ്സണ്‍ ഓഫീസറായ പോലീസ് ഉദ്യോസ്ഥന്‍ മുകളില്‍നിന്നുള്ള നിര്‍ദേശം പമ്പ സ്റ്റേഷനില്‍ അറിയിച്ചത്. തനിക്ക് പോകാന്‍ പോലീസിന്റെ ട്രാക്ടര്‍ തയ്യാറാക്കണമെന്ന് എഡിജിപി പത്തനംതിട്ട എസ്പിക്ക് നല്‍കിയ നിര്‍ദേശമാണ് താഴേക്കെത്തിയത്. അതുപ്രകാരം രാത്രി എട്ടുമണിയോടെ ഡ്രൈവര്‍ ട്രാക്ടറുമായി എത്തി. എഡിജിപി, തിരുവനന്തപുരത്തുനിന്ന് അദ്ദേഹത്തിനൊപ്പമെത്തിയ ഗണ്‍മാന്‍, പമ്പയില്‍ ജില്ലാ പോലീസ് എഡിജിപിക്കുവേണ്ടി പ്രത്യേകമായി നിയോഗിച്ചിരുന്ന പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറായ സിപിഒ എന്നിവരാണ് ട്രാക്ടറില്‍ കയറിയത്. അതാണ് ആ ട്രാക്ടറില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍. സീറ്റില്‍ എഡിജിപിയും ഗണ്‍മാനും ഇരുന്നു. ട്രാക്ടറിന്റെ പിന്നില്‍ ചരക്കുകൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന സ്ഥലത്തായിരുന്നു പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറുടെ യാത്ര.
തിരുവല്ല പോലീസ് സ്റ്റേഷനിലെ ഡ്രൈവറായ വിവേക് കുമാറിനാണ് മേലുദ്യോഗസ്ഥരുടെ വാക്കാലുള്ള നിര്‍േദശം അനുസരിച്ച് ട്രാക്ടറുമായി എത്തിയത്. പമ്പ പോലീസ് തയ്യാറാക്കിയ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പേരറിയാത്ത ഡ്രൈവര്‍ എന്നാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ ഡ്രൈവര്‍ വിവേകായിരുന്നു. ട്രാക്ടര്‍ ഓടിക്കാന്‍ പ്രത്യേക ലൈസന്‍സ് വേണം. വിവേകിന് അതുണ്ടോ എന്നതും ഇനി അന്വേഷണ വിധേയമാകും. സ്വാമി അയ്യപ്പന്‍ റോഡില്‍ ആദ്യത്തെ വളവുമുതല്‍ സിസിടിവികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യാത്ര ഇവിടെനിന്ന് തുടങ്ങിയത്. എന്നാല്‍, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്ന് എഫ്‌ഐആറില്‍ പറയുന്നുണ്ട്. സന്നിധാനത്ത് ചെരിപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് മൂവരും ട്രാക്ടറില്‍നിന്ന് ഇറങ്ങിനടന്നു. പിന്നീടങ്ങോട്ട് എല്ലായിടത്തും സിസിടിവിയുണ്ട്. 13-ന് നവഗ്രഹപ്രതിഷ്ഠ തൊഴുതശേഷം എഡിജിപിയും ഗണ്‍മാനും മാത്രം മടങ്ങി. അതുകൊണ്ടാണ് രണ്ടു പേരാണ് ട്രാക്ടറില്‍ തിരിച്ചുള്ള മടക്കത്തിലുള്ളതെന്ന് എഫ് ഐ ആര്‍ പറയുന്നത്. പോലീസ് മേധാവിയുടെ പേരിലുള്ളതാണ് ആ ട്രാക്ടര്‍. നമ്പര്‍ സഹിതം എഫ് ഐ ആറിലുണ്ട്. എന്നാല്‍ ആ വണ്ടി ഓടിച്ച ഡ്രൈവറുടെ പേര് എഫ് ഐ ആറിലുമില്ല.
എഡിജിപിയുടെ ട്രാക്ടര്‍യാത്ര നിയമലംഘനമാണെന്നു കാണിച്ച് ശബരിമല സ്പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത് ചൊവ്വാഴ്ചയായിരുന്നു. ഈവിവരം പുറത്തുവന്നതോടെ അന്നുരാത്രി 10.59-നാണ് എഫ്ഐആര്‍ തയ്യാറാക്കിയത്. ട്രാക്ടറില്‍ കയറിയ എഡിജിപി അടക്കമുള്ളവരുടെ പേരുകള്‍ ഇല്ല. പ്രതി പേരില്ലാത്ത ഡ്രൈവര്‍മാത്രം. എഡിജിപി നിയമലംഘനം കാണിച്ചെന്ന് ഹൈക്കോടതി പറഞ്ഞ പശ്ചാത്തലത്തില്‍ അദ്ദേഹത്തെയും പ്രതിയാക്കേണ്ടിവരും. പക്ഷേ ഗതാഗത നിയമ ലംഘനമായതിനാല്‍ പെറ്റി കേസ് മാത്രമേ എടുക്കാന്‍ കഴിയൂ. എന്നാല്‍ സര്‍ക്കാരിന് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പു തല നടപടി എടുക്കാനാകും. ഇതിലേക്ക് സര്‍ക്കാര്‍ കടക്കുമോ എന്നതാണ് നിര്‍ണ്ണായകം. ഹൈക്കോടതിയുടെ നിര്‍്‌ദ്ദേശവും നിര്‍ണ്ണായകമായി മാറും. ശബരിമല ദര്‍ശനത്തിനെത്തിയ എഡിജിപി എം.ആര്‍. അജിത്കുമാര്‍ ട്രാക്ടര്‍ യാത്ര നടത്തിയതിനെതിരേ ഹൈക്കോടതി നിലപാട് എടുത്തിട്ടുണ്ട്.
സംഭവം ഏറെ ദൗര്‍ഭാഗ്യകരമാണെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. സുരക്ഷ കണക്കിലെടുത്ത് ശബരിമലയില്‍ ട്രാക്ടറുകളില്‍ ആളെ കയറ്റുന്നതു വിലക്കി 2021ല്‍ ഉത്തരവുള്ളതാണ്. ഇതു ലംഘിക്കുന്ന സ്ഥിതിയാണുണ്ടായതെന്നും കോടതി പരാമര്‍ശിച്ചു. കഴിഞ്ഞ 12, 13 തീയതികളിലാണ് എഡിജിപി പമ്പയില്‍നിന്നു സന്നിധാനത്തേക്കും തിരിച്ചും ട്രാക്ടറില്‍ യാത്ര ചെയ്തത്. പോലീസ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലായിരുന്നു യാത്ര. ഇതുസംബന്ധിച്ച് ശബരിമല സ്പെഷല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കോടതി ഹര്‍ജി പരിഗണനയ്‌ക്കെടുത്തത്. സംഭവത്തില്‍ എഡിജിപിയില്‍നിന്നു സംസ്ഥാന പോലീസ് മേധാവി വിശദീകരണം തേടിയിട്ടുണ്ടെന്നും ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരേ പമ്പ സ്റ്റേഷനില്‍ കേസെടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ശബരിമല ട്രാക്ടര്‍ യാത്രയില്‍ എഡിജിപി എം.ആര്‍ അജിത്കുമാറിനെ രക്ഷിക്കാന്‍ കേരള പോലീസ് ഒന്നടങ്കം രംഗത്ത് എന്നതാണ് വസ്തുത. ഇതിനായി പമ്പ പോലീസ് തയാറാക്കിയത് വിചിത്രമായ എഫ്ഐആര്‍. ട്രാക്ടര്‍ ഓടിച്ച പോലീസുകാരന്‍ ഒഴികെ എല്ലാവരും എഫ്ഐആറില്‍ അജ്ഞാതരാണ്. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരമാണ് കേസെടുക്കുന്നത് എന്ന് എസ്എച്ച്ഓ എഫ്ഐആറില്‍ പറയുന്നുണ്ട്. പക്ഷേ, വാഹനത്തിലുണ്ടായിരുന്ന പോലീസ് ഉന്നതനെ എസ്എച്ച്ഓ സി.കെ. മനോജിന് ഇതുവരെ മനസിലായിട്ടില്ല. പോലീസ് സ്വമേധയാ എടുത്ത കേസാണിത്. പ്രതിപ്പട്ടികയിലും ട്രാക്ടര്‍ ഡ്രൈവര്‍ മാത്രമാണുള്ളത്. തിരുവല്ല സ്്റ്റേഷനില്‍ നിന്നും ശബരിമല സ്പെഷല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വിവേക് എന്ന പോലീസ് ഡ്രൈവറാണ് ട്രാക്ടര്‍ ഓടിച്ചിരുന്നത്. ഇയാള്‍ക്ക് ട്രാക്ടര്‍ ഓടിക്കാനുള്ള ലൈസന്‍സ് ഉണ്ടോയെന്ന കാര്യവും പരിശോധിക്കേണ്ടതാണ്.
ശബരിമല നവഗ്രഹപൂജയ്ക്കായി നട തുറന്ന സമയത്ത് വന്ന പോലീസ് ഉന്നതന്‍ ട്രാക്ടറില്‍ സന്നിധാനത്തേക്ക് പോയി മടങ്ങി എന്ന മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത് എന്നാണ് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ എസ്എച്ച്ഓ എഴുതിയിട്ടുള്ളത്. 12 ന് രാത്രി 9.05 ന് സ്വാമി അയ്യപ്പന്‍ റോഡില്‍ നിന്ന് സന്നിധാനത്തേക്ക് കോടതി ഉത്തരവ് ലംഘിച്ച് മൂന്നു പേരുമായി ട്രാക്ടര്‍ പാഞ്ഞു. 13 ന് ഉച്ചയ്ക്ക് 1.40 ന് രണ്ടു പേരെ കയറ്റി സ്വാമി അയ്യപ്പന്‍ റോഡു വഴി പമ്പയിലേക്ക് പാഞ്ഞു. ഈ പറയുന്ന അഞ്ചു പേരില്‍ ഡ്രൈവര്‍ ഒഴികെയുള്ളത് ആരെന്ന് കണ്ടെത്താന്‍ എസ്എച്ച്ഓയ്ക്ക കഴിഞ്ഞിട്ടില്ല.
ഇനിയാണ് രസം. ട്രാക്ടറുമായി സന്നിധാനത്തേക്ക് പോകാന്‍ ഡ്രൈവര്‍ വിവേകിനോട് നിര്‍ദേശിച്ചത് പമ്പ എസ്.എച്ച്.ഓ സി.കെ. മനോജാണ്. ഇക്കാര്യം വെഹിക്കിള്‍ ഡ്യൂട്ടി രജിസ്റ്ററില്‍ ഡ്രൈവര്‍ എഴുതിയിട്ടുണ്ട്. സ്വാമി അയ്യപ്പന്‍ റോഡില്‍ ചെളിക്കുഴിക്ക് സമീപം മങ്കി ക്യാപും ധരിച്ച് തല വഴി കറുത്ത മുണ്ടും മൂടി നിന്ന എ.ഡി.ജിപിയെയും കയറ്റി പോവുകയാണ് ഉണ്ടായത്. ഇതിനല്ലാതെ മറ്റൊന്നിനും ആയിരുന്നില്ല ട്രാക്ടര്‍ വിട്ടത് എന്നും വ്യക്തമാണ്. പോലീസുകാരന്‍ സ്വമേധയാ ട്രാക്ടറുമായി പോയി എന്ന തരത്തിലാണ് എഫ്ഐആര്‍. ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ പ്രകാരം 1500 രൂപ പിഴ മാത്രമാണ് വരിക.
അജിത്കുമാറിന്റേത് ഔദ്യോഗിക സന്ദര്‍ശനം ആയിരുന്നില്ല. തികച്ചും വ്യക്തിപരമായിരുന്നു. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാറിന്റെയും പമ്പ എസ്എച്ച്ഓയുടെയും കൃത്യമായ അറിവോടെയാണ് എഡിജിപി ട്രാക്ടര്‍ സഞ്ചാരം നടത്തിയത്. മറുനാടന്‍ വാര്‍ത്ത പുറത്തു വിട്ടപ്പോള്‍ തങ്ങള്‍ ഇത് ആദ്യം കേള്‍ക്കുന്നുവെന്ന തരത്തിലായിരുന്നു ഇവരുടെ പ്രതികരണം. കുറ്റം തന്റെ തലയില്‍ ആകുമെന്ന് വന്നപ്പോള്‍ പതിവു പോലെ ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാര്‍ അത് ഒരു കീഴുദ്യോഗസ്ഥന്റെ തലയില്‍ കെട്ടി വയ്ക്കുകയാണ്. ആറന്മുള പോക്സോ അട്ടിമറി, കോയിപ്രം കസ്റ്റഡി പീഡനം, കരിക്കിനേത്ത് സ്പെഷല്‍ പ്രോസിക്യൂട്ടറായി ക്രിമിനല്‍ കേസ് പ്രതിയായ അഭിഭാഷകനെ നിയമിക്കാനുള്ള ശിപാര്‍ശ തുടങ്ങി നിരവധി വിവാദ വിഷയങ്ങളില്‍ മറ്റ് ഉദ്യോഗസ്ഥരെ ബലിയാടാക്കി സ്വന്തം തൊപ്പി സംരക്ഷിച്ചു നില്‍ക്കുന്നയാളാണ് വിനോദ് കുമാര്‍. ഇവിടെയും ഒരു പാവം പോലീസ് ഡ്രൈവറുടെ തൊപ്പി തെറിപ്പിച്ചു കൊണ്ട് തലയൂരാനാണ് എസ്പിയും എസ്എച്ച്ഓയും എഡിജിപിയും ശ്രമിക്കുന്നത്.