സര്‍ക്കാരിന് ഇരട്ടപ്രഹരമായി എം.വി.ഡി വിനോദിന്റെ സ്ഥലം മാറ്റത്തിനും സ്റ്റേ; അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധി ഡോ.ബി അശോകിന്റെ സ്ഥലംമാറ്റ ഉത്തരവിനും സ്‌റ്റേ അനുവദിച്ചതിന് പിന്നാലെ; അഴിമതി കാട്ടാത്ത പത്തനാപുരത്തെ റെയ്ഡുകള്‍ അപ്രിയമായപ്പോള്‍ നടത്തിയ പകപോക്കലിന് തിരിച്ചടി

സര്‍ക്കാരിന് ഇരട്ടപ്രഹരമായി എം.വി.ഡി വിനോദിന്റെ സ്ഥലം മാറ്റത്തിനും സ്റ്റേ

Update: 2025-09-09 10:49 GMT

തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ. ബി അശോകിനെ സ്ഥലംമാറ്റിയ നടപടി സ്റ്റേ ചെയ്തതിനു പിന്നാലെ കൊല്ലത്ത് നിന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടനാ നേതാവ് എ.വി. വിനോദിനെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടിക്കും സ്റ്റേ. ഉറച്ച നിലപാടുകളെത്തുടര്‍ന്ന് സ്ഥലംമാറ്റപ്പെട്ട രണ്ട് ഉദ്യോഗസ്ഥര്‍ക്കും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍െ്റ സ്റ്റേ ലഭിച്ചതോടെ പിണറായി സര്‍ക്കാരിനേറ്റത് ഇരട്ടപ്രഹരം.

പത്തനാപുരത്ത് മണ്ണ് മാഫിയയുടെ ഭീഷണിയെ ചെറുത്ത് അമിത ലോഡുകളുമായുള്ള ലോറി പിടിച്ച ഉദ്യോഗസ്ഥനാണ് എവി വിനോദ്. പത്തനാപുരത്തെ റെയ്ഡുകളെ മന്ത്രി കെബി ഗണേഷ് കുമാറിന് അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കേരളത്തില്‍ ഇന്നോളം ഇറങ്ങാത്ത വിധമുള്ള വിചിത്രമായ സ്ഥലം മാറ്റ ഉത്തരവാണ് വിനോദിന് ലഭിച്ചിരുന്നത്. പൊതുജന താല്‍പര്യ പ്രകാരം സ്ഥലം മാറ്റുന്നതായായിരുന്നു ഉത്തരവ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഫീല്‍ഡ് ഡ്യൂട്ടിയിലോ ജനങ്ങളുമായി സമ്പര്‍ക്കം വരുന്ന ഡ്യൂട്ടിയിലോ നിയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. കൊല്ലത്ത് ജോലി ചെയ്യുന്ന വിനോദിനെ ഇടുക്കി കണ്‍ട്രോള്‍ റൂമിലേക്ക് ആണ് മാറ്റിയിരുന്നത്്.

എന്ത് പരാതിയുടെ അടിസ്ഥാനത്തിലാണ് ഇതെന്ന് ആര്‍ക്കും അറിയില്ല. സംഘടനാ നേതാവായ വിനോദിനെതിരെ അഴിമതി ആരോപണങ്ങളും ഉയര്‍ന്നിട്ടില്ല. വിജിലന്‍സിന്റെ നോട്ടപ്പുള്ളിയുമല്ല. എന്നിട്ടും സ്ഥലം മാറ്റിയത് വിചിത്ര ന്യായത്തിലാണെന്നതാണ് വസ്തുത. ഇ ചെല്ലാന്‍ അപ്രൂവ് ചെയ്യാനുള്ള മഹത്തരമായ ജോലിയാണ് വിനോദിന് നല്‍കിയിരുന്നത്. തനിക്കെതിരെ യാതൊരു അന്വേഷണവും നടക്കുന്നില്ലെന്നും തന്റെ ട്രാക്ക് റെക്കോഡ് മികച്ചതാണെന്നും വിനോദ് പറഞ്ഞു. ഈ അടുത്ത ദിവസങ്ങളില്‍ കൊല്ലം ജില്ലയില്‍ ടിപ്പറുകള്‍ക്കെതിരെ താന്‍ നടപടി എടുത്തിരുന്നുവെന്നും ഇതാണോ സ്ഥലം മാറ്റാന്‍ കാരണമെന്ന് അറിയില്ലെന്നും വിനോദ് വ്യക്തമാക്കിയിരുന്നു. മന്ത്രി കെബി ഗണേഷ് കുമാറുമായി ഒരിക്കലും നല്ല ബന്ധത്തിലുമായിരുന്നില്ല വിനോദ്.

തിങ്കളാഴ്ചയാണ് സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയിരുന്നത്. ബുധനാഴ്ച തന്നെ ഇടുക്കിയില്‍ ജോലിയില്‍ പ്രവേശിക്കണമെന്നും ഗതാഗത കമ്മീഷണര്‍ നാഗരാജുവിന്‍െ്റ ഉത്തരവിലുണ്ടായിരുന്നു. വിനോദ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അടുത്ത ദിവസം തന്നെ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യുന്നതായും വിനോദിന് കൊല്ലത്തു തന്നെ തുടരാമെന്നും ട്രിബ്യൂണല്‍ ഉത്തരവിടുകയായിരുന്നു.

ഡോ. ബി അശോകിനെ കെടിഡിഎഫ്‌സി ചെയര്‍മാനായി നിയമിച്ച സര്‍ക്കാര്‍ നടപടിയാണ് സ്റ്റേ ചെയ്തത്. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റേതു തന്നെയായിരുന്നു ആ നടപടിയും. അതോടെ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ബി അശോകിന് തുടരാം. ഉത്തരവ് സ്റ്റേ ചെയ്തത് സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. കേര പദ്ധതി വാര്‍ത്ത ചോര്‍ത്തല്‍ വിവാദത്തിന് പിന്നാലെയാണ് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റിയത്. ടിങ്കു ബിസ്വാളിനായിരുന്നു പകരം ചുമതല നല്‍കിയത്. കേര പദ്ധതി വിവാദവുമായി ബന്ധപ്പെട്ട് ബി അശോകിന് ആയിരുന്നു അന്വേഷണ ചുമതല ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യ പ്രകാരമായിരുന്നു വാര്‍ത്ത ചോര്‍ന്നതെങ്ങനെ എന്ന കാര്യത്തില്‍ അന്വേഷണം നടത്തിയിരുന്നത്.

Tags:    

Similar News