താലിബാനെ ഭയന്ന് കള്ളവണ്ടി കയറി ഒരു വിധം ഫ്രാന്‍സിലെത്തി; ബ്രിട്ടനില്‍ സ്വര്‍ഗ്ഗമെന്ന് കരുതി ലോറിയില്‍ പമ്മിയിരുന്ന് യുകെയില്‍ എത്തിയപ്പോള്‍ ജോലിയുമില്ല കൂലിയുമില്ല; ജര്‍മ്മനിക്ക് കടക്കാനുള്ള നീക്കം പൊളിഞ്ഞതോടെ ഇപ്പോള്‍ തെരുവിലുറക്കം

താലിബാനെ ഭയന്ന് കള്ളവണ്ടി കയറി ഒരു വിധം ഫ്രാന്‍സിലെത്തി

Update: 2025-06-06 03:31 GMT

ലണ്ടന്‍: അഫ്ഗാനിസ്ഥാനില്‍ പലരും താലിബാന്റെ ഭരണത്തിന്‍ കീഴില്‍ അനുഭവിക്കുന്ന ദുരിതങ്ങളില്‍ നിന്ന് രക്ഷ നേടാനായി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കള്ളവണ്ടി കയറുന്നത് പതിവാക്കിയിരിക്കുകയാണ്. ഇത്തരത്തില്‍ ഫ്രാന്‍സിലേക്ക് ഒളിച്ചു കടന്നിരുന്ന സാഹിര്‍ എന്ന ഇരുപത്തിയൊമ്പതുകാരന്‍ പിന്നീട് ബ്രിട്ടനിലേക്കും കളളവണ്ടി കയറുകയായിരുന്നു. ഒരു ലോറിയില്‍ ഒളിച്ചിരുന്നാണ് ഇയാള്‍ യുകെയില്‍ എത്തിയത്. ഇപ്പോള്‍ ഇയാള്‍ക്ക് ജോലിയും കൂലിയും ഇല്ലാത്ത അവസ്ഥയിലാണ്. ഒടുവില്‍ ഇയാള്‍ ജര്‍മ്മനിയിലേക്ക് കടക്കാന്‍ ശ്രമിച്ച് അവിടെയും പരാജയപ്പെടുകയായിരുന്നു.

ഡോവര്‍ തുറമുഖത്ത് നിന്നാണ് ഇയാള്‍ ജര്‍മ്മനിയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹിര്‍ ഇപ്പോള്‍ ലണ്ടനിലെ ഒരു പാര്‍ക്കിലാണ് അന്തിയുറങ്ങുന്നത്. ബ്രിട്ടീഷ് അമേരിക്കന്‍ സേനകള്‍ക്ക് തന്റെ വീട്ടുകാര്‍ ഭക്ഷണം നല്‍കിയ വിവരം താലിബാന്‍ മനസിലാക്കിയ പശ്ചാത്തലത്തിലാണ് താന്‍ നാട് വിട്ടതെന്നാണ് ഇയാള്‍ വ്യക്തമാക്കുന്നത്.

ഫ്രാന്‍സില്‍ അഭയം ലഭിച്ച ഇയാള്‍ അവിടെം ഒരു കശാപ്പ് ശാലയില്‍ ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ കുറേക്കൂടി മെച്ചപ്പെട്ട ജീവിതം ലഭിക്കാനായി ഇയാള്‍ അവിടെ നിന്ന് ബ്രിട്ടനിലേക്ക് ഒളിച്ചു കടക്കുകയായിരുന്നു. ഇത്തരത്തില്‍ അനധികൃതമായി ആളുകളെ കടത്തുന്ന സംഘത്തിന് വലിയ തുക നല്‍കിയാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇയാള്‍ ബ്രിട്ടനില്‍ എത്തുന്നത്. എന്നാല്‍ ഈ തീരുമാനം തെറ്റായിപ്പോയി എന്നാണ് സാഹിര്‍ ഇപ്പോള്‍ മനസിലാക്കുന്നത്.

ഈ രാജ്യത്തെ കുറിച്ചുള്ള കണക്കു കൂട്ടലുകള്‍ തെറ്റിപ്പോയി എന്നാണ് ഇയാള്‍ പറയുന്നത്. അതേ സമയം ഇപ്പോഴും ഫ്രാന്‍സില്‍ നിന്ന് നിരവധി പേരാണ് തൊഴില്‍ തേടി ബ്രിട്ടനിലേക്ക് ഓരോ ദിവസവും എത്തുന്നത്. സ്വന്തം കുടുംബത്തെ കുറിച്ചുള്ള കാര്യങ്ങള്‍ വിശദമാക്കാന്‍ ഇയാള്‍ ഇപ്പോഴും തയ്യാറല്ല. എങ്ങനെയങ്കിലും കളളവണ്ടി കയറി നാട്ടിലേക്ക് മടങ്ങണം എന്നതാണ് സാഹിറിന്റെ ഇപ്പോഴത്തെ ചിന്ത. ബ്രിട്ടനിലേക്കുള്ള തന്റെ വരവ് തെറ്റായി പോയി എന്നാണ് സാഹിര്‍ പറയുന്നത്.

ഇതിനെല്ലാം കാരണക്കാരി തന്റെ അമ്മയാണ് എന്നാണ് ഇയാള്‍ കുറ്റപ്പെടുത്തുന്നത്. തങ്ങളുടെ കുടുംബം ബ്രിട്ടീഷ് സൈനികരെ സഹായിച്ചത് കൊണ്ട് അവര്‍ തന്നെയും തിരികെ സഹായിക്കും എന്ന് അമ്മ പറഞ്ഞത് കേട്ടിട്ടാണ് താന്‍ ഇങ്ങോട്ട് വന്നതെന്നാണ് സാഹിര്‍ വിശദീകരിക്കുന്നത്. യുകെയിലെ വളരെ വിദൂരമായ സ്തലത്ത് ഒറ്റയ്ക്ക് കഴിയുന്നതില്‍ അതീവ ദുഃഖിതനാണെന്നും ഇയാള്‍ പറയുന്നത് കണ്ണീരോടെയാണ്.

അഭയം തേടിയുള്ള തന്റെ അപേക്ഷ പരിഗണിക്കുമ്പോഴും തന്നെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും സാഹിര്‍ പരാതിപ്പെടുന്നു. ഇയാള്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാനും അറിയില്ല. അഭയം തേടുന്നവര്‍ നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായാല്‍ അവര്‍ക്ക് അധികൃതര്‍ മൂവായിരം പൗണ്ട് വരെ നല്‍കാറുണ്ട്. നാട്ടിലേക്ക് മടങ്ങിയാല്‍ താലിബാന്‍കാര്‍ തന്നെ കൊല്ലും എന്നാണ് സാഹിര്‍ പറയുന്നത്. അതിനാലാണ് ഇപ്പോള്‍ ജര്‍മ്മനിയിലേക്ക് പോകാന്‍ ഇയാള്‍ ശ്രമം നടത്തുന്നത്. നേരത്തേ ജര്‍മ്മനിയിലേക്ക് ഒരു ലോറിയില്‍ കടക്കാന്‍ ശ്രമിച്ച ഇയാളെ അധികൃതര്‍ പിടികൂടുകയായിരുന്നു.

ഇപ്പോള്‍ ലണ്ടനിലെ ഒരു പാര്‍ക്കില്‍ കഴിയുന്ന സാഹിറിന് നാട്ടുകാരാണ് ഭക്ഷണം നല്‍കുന്നത്. അതേ സമയം പാര്‍ക്കില്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്നവരെ കൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് ഇയാള്‍ പറയുന്നത്. സാഹിറിന്റെ അച്ഛനെയും സഹോദരനേയും താലിബാന്‍ നേരത്തേ വധിച്ചിരുന്നു. ഇറാന്‍, തുര്‍ക്കി, ഗ്രീസ്, ബോസ്‌നിയ, സെര്‍ബിയ, ക്രൊയേഷ്യ, ഇറ്റലി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച ശേഷമാണ് നേരത്തേ ഇയാള്‍ ഫ്രാന്‍സിലെത്തിയത്. സാഹിറിനെ പോലെ കെന്റിലെ ഒരു കടല്‍ത്തീരത്ത് ഒരു ബോട്ടിനടിയില്‍ താമസിക്കുന്ന അലാ എല്‍ഡിന്റെ ജീവിതവുമായി സമാനതകള്‍ ഉള്ളതാണ്. ഇയാള്‍ സിറിയക്കാരനാണ്.

Tags:    

Similar News