ഓപ്പറേഷന്‍ റൈസിങ് ലയണിന്റെ തുടക്കത്തില്‍ അലി റാഷിദ് കൊല്ലപ്പെട്ടതോടെ തലതോട്ടപ്പനായി; യുദ്ധമുറകള്‍ ആസൂത്രണം ചെയ്യാനും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും ഖമനയി ചുമതലയേല്‍പ്പിച്ചതോടെ റവല്യൂഷണറി ഗാര്‍ഡിന്റെയും ഇറാന്‍ സൈന്യത്തിന്റെയും ചുമതല; ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റിരുന്ന സൈനിക കമാന്‍ഡര്‍ അലി ഷദ്മാനി കൊല്ലപ്പെട്ടു; പക വീട്ടുമെന്ന് ഇറാന്‍

സൈനിക കമാന്‍ഡര്‍ അലി ഷദ്മാനി കൊല്ലപ്പെട്ടു

Update: 2025-06-25 18:38 GMT

ടെഹ്‌റാന്‍: ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് കമാന്‍ഡ് സെന്റര്‍ മേധാവി അലി ഷദ്മാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കഴിഞ്ഞാഴ്ച ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഗുരുതര പരിക്കേറ്റ കമാന്‍ഡര്‍ ചികിത്സയില്‍ കഴിയവേയാണ് മരിച്ചത്. തങ്ങളുടെ മേജര്‍ ജനറലിന്റെ മരണത്തിന് കഠിനമായി പക വീട്ടുമെന്ന് ഐ ആര്‍ ജി സി ശപഥം ചെയ്തതായി ഇറാനിലെ സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയുമായി ഏറ്റവും അടുപ്പമുളള സൈനിക കമാന്‍ഡറായിരുന്നു അലി ഷദ്മാനി. 12 ദിവസത്തെ ഏറ്റുമുട്ടലിന് അറുതി വരുത്തി കൊണ്ട് ട്രംപ് മുന്‍കൈയെടുത്ത് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് പിന്നാലെയാണ് ഷദ്മാനിയുടെ മരണം ഇറാന് ആഘാതം ഏല്‍പ്പിച്ചത്.

ടെഹ്‌റാനിലെ ഐ ആര്‍ ജി സി കമാന്‍ഡ് സെന്ററിന് നേരേ നടന്ന ആക്രമണത്തില്‍ ഷദ്മാനി കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം കഴിഞ്ഞാഴ്ച അവകാശപ്പെട്ടിരുന്നു. ഇറാന്റെ യുദ്ധകാല സംയുക്ത സേനാ മേധാവിയും ഏറ്റവും മുതിര്‍ന്ന സൈനിക കമാന്‍ഡറുമാണ് ഷദ്മാനിയെന്ന് ഇസ്രയേല്‍ തിരിച്ചറിഞ്ഞിരുന്നു. ഷദ്മാനിയുടെ മുന്‍ഗാമി ഗൊലാം അലി റാഷിദ് മറ്റൊരു ആക്രമണത്തില്‍ കൊല്ലപ്പെട്ട് നാലുദിവസം പിന്നിട്ടപ്പോഴാണ് ഷദ്മാനിക്ക് നേരേ ആക്രമണമുണ്ടായത്.

ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സിന്റെ ഖാതം അല്‍ അന്‍ബിയ കേന്ദ്ര ആസ്ഥാനത്തെ പുതിയ കമാന്‍ഡറായി റാഷിദിന് പകരം അലി ഷദ്മാനി ചുമതല ഏല്‍ക്കുകയായിരുന്നു. ഇറാന്‍ സൈന്യത്തിന്റെ അടിയന്തര കമാന്‍ഡ് വിഭാഗം കമാന്‍ഡറായും സേവനം അനുഷ്ഠിച്ച ഷദ്മാനിയുടെ കീഴിലായിരുന്നു ഐ ആര്‍ ജി സിയും ഇറാന്‍ സൈന്യവുമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന( IDF) പറഞ്ഞിരുന്നു. ഓപ്പറേഷന്‍ റൈസിങ് ലയണിന്റെ തുടക്കത്തിലാണ് അല്ലാ അലി റാഷിദ് കൊല്ലപ്പെട്ടത്.

ഖാതം അല്‍ അന്‍ബിയ കമാന്‍ഡ് സെന്ററാണ് ഏറ്റുമുട്ടലിനും മിസൈല്‍, ഡ്രോണ്‍ ആക്രമണത്തിനും മറ്റും അംഗീകാരം നല്‍കി വന്നത്. മേജര്‍ ജനറല്‍ റാങ്കിലേക്ക് ഷദ്മാനിയെ ഉയര്‍ത്തുകയും റവല്യൂഷണറി ഗാര്‍ഡ്‌സ് പുതിയ കമാന്‍ഡറായി നിയമിക്കുകയും ചെയ്ത ശേഷം തന്ത്രപ്രധാന യുദ്ധമുറകള്‍ ആസൂത്രണം ചെയ്യാനും സൈന്യത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും ഷദ്മാനിയെ ഖമനയി നിയോഗിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

Tags:    

Similar News