'ഞാന്‍ യാഷ് ദയാലിന്റെ വീട്ടില്‍ 15 ദിവസം താമസിച്ചു; ഭര്‍ത്താവിനെ പോലെയായിരുന്നു പെരുമാറ്റം; ഊട്ടിയിലേക്ക് ഒരു യാത്രയ്ക്കും കൊണ്ടുപോയി'; പണം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ഗാസിയാബാദ് സ്വദേശിനി; ഇനിയും എത്ര ജീവിതങ്ങള്‍ നിങ്ങള്‍ ഇതു പോലെ തകര്‍ക്കുമെന്ന് മറ്റൊരു യുവതി; ആരോപണങ്ങളില്‍ മൗനം പാലിച്ച് ഇന്ത്യന്‍ താരവും കുടുംബവും

ഇന്ത്യന്‍ പേസര്‍ക്കെതിരെ വീണ്ടും വെളിപ്പെടുത്തലുമായി യുവതി

Update: 2025-06-30 13:02 GMT

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം യാഷ് ദയാലുമായി അഞ്ചു വര്‍ഷത്തോളം അടുത്ത ബന്ധമുണ്ടെന്നും വിവാഹ വാഗ്ദാനം നല്‍കി തന്നെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്തെന്നുമുള്ള ഗാസിയാബാദ് സ്വദേശിനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ താരത്തിനെതിരെ ആരോപണവുമായിമറ്റൊരു യുവതി കൂടി രംഗത്ത്. യാഷ് ദയാലുമൊത്തുള്ള ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ യുവതി സമൂഹമാധ്യമത്തില്‍ ഷെയര്‍ ചെയ്തു. വിശ്വാസ്യത ചൂഷണം ചെയ്യുകയാണ് ദയാലെന്നും, ദൈവമാണു രക്ഷിച്ചതെന്നും യുവതി സമൂഹമാധ്യമത്തിലെ കുറിപ്പില്‍ പ്രതികരിച്ചു.

നേരത്തേ യാഷ് ദയാല്‍ വിവാഹ വാഗ്ദാനം നല്‍കി മാനസികമായും ശാരീരികമായും ചൂഷണം ചെയ്തതെന്ന പരാതിയുമായി യുപി സ്വദേശിനി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാതി പരിഹാര പോര്‍ട്ടലിനെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം കേസെടുത്ത പൊലീസ് ആരോപണത്തില്‍ അന്വേഷണം തുടരുകയാണ്. അതിനിടെയാണു പുതിയ വെളിപ്പെടുത്തല്‍. ''ഇക്കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ എനിക്കു ബുദ്ധിമുട്ടുണ്ട്. പക്ഷേ ഞങ്ങളോടൊക്കെ അയാള്‍ എന്താണു ചെയ്തത്. ഇതൊരു ചതിയല്ല, വിശ്വസ്തതയെ ചൂഷണം ചെയ്യലാണ്. ഇനിയും എത്ര ജീവിതങ്ങള്‍ നിങ്ങള്‍ ഇതു പോലെ തകര്‍ക്കും?'' യുവതി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

നേരത്തെ യാഷ് ദയാലിനെതിരേ കൂടുതല്‍ ആരോപണങ്ങളുമായി ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിനിയായ യുവതി രംഗത്ത് വന്നിരുന്നു. യാഷ് ദയാല്‍ പണം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായാണ് യുവതി ആരോപിച്ചത്. യാഷ് ദയാലിന്റെ വീട്ടില്‍ 15 ദിവസം താമസിച്ചിരുന്നുവെന്നും ഇരുവരും ഒന്നിച്ച് ഊട്ടിയിലേക്ക് യാത്ര പോയിരുന്നതായും അവര്‍ പറഞ്ഞു. യാഷ് ദയാല്‍ വിവാഹ വാഗ്ദാനം നല്‍കി ചൂഷണം ചെയ്തുവെന്ന് യുവതി പരാതി നല്‍കിയതായുള്ള വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.

ഞാന്‍ യാഷ് ദയാലിന്റെ വീട്ടില്‍ 15 ദിവസം താമസിച്ചു. യാഷ് എന്നെ ഊട്ടിയിലേക്ക് ഒരു യാത്രയ്ക്കും കൊണ്ടുപോയിട്ടുണ്ട്. ഞാന്‍ പലതവണ വീട്ടില്‍ പോകുകയും യാഷിന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കി യഷ് ദയാലും കുടുംബവും എനിക്ക് പ്രതീക്ഷ നല്‍കിക്കൊണ്ടിരുന്നു. - യുവതി പറഞ്ഞതായി ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യാഷ് ദയാല്‍ പണം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയതായും യുവതി ആരോപിച്ചു. എനിക്ക് നിയമത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. യാഷ് ദയാലിന് നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് പോലീസ് അറിയിച്ചത്- യുവതി പറഞ്ഞു. 2022 ഐപിഎല്‍ ഫൈനല്‍ കാണാന്‍ യാഷ് ദയാലിന്റെ കുടുംബത്തോടടൊപ്പം യുവതി സ്റ്റേഡിയത്തില്‍ എത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

യാഷ് ദയാലുമായി അഞ്ചു വര്‍ഷത്തോളമായി അടുത്ത ബന്ധമുണ്ടെന്നും അയാള്‍ തന്നെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്തെന്നുമാണ് നേരത്തേ യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ഇയാള്‍ പലപ്പോഴായി പണം വാങ്ങിയിട്ടുണ്ടെന്നും നിരവധി പെണ്‍കുട്ടികളെ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടെന്നും യുവതി ആരോപിച്ചു. ഇക്കാര്യങ്ങള്‍ സാധൂകരിക്കുന്ന ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍, വിഡിയോ കോള്‍ രേഖകള്‍, ഫോട്ടോകള്‍ എന്നിവ തെളിവായി തന്റെ പക്കലുണ്ടെന്നും പരാതിയിലുണ്ട്.

മരുമകളെന്ന് പറഞ്ഞാണ് കുടുംബം പരിചയപ്പെടുത്തിയത്. ഭര്‍ത്താവിനെ പോലെയായിരുന്നു യാഷിന്റെ പെരുമാറ്റം. അങ്ങനെയാണ് താന്‍ അദ്ദേഹത്തെ വിശ്വസിച്ചത്. കബളിപ്പിക്കുകയാണെന്ന് മനസിലാക്കി പ്രതികരിച്ചപ്പോള്‍ യാഷ് ദയാല്‍ മര്‍ദിച്ചതായും പരാതിയിലുണ്ട്. തന്നെ ശാരീരികവും മാനസികവുമായി ദയാല്‍ പീഡിപ്പിച്ചുവെന്നും യുവതി പറയുന്നു. താനുമായി ബന്ധത്തിലായിരുന്ന സമയത്ത് ദയാലിന് മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും യുവതി ആരോപിച്ചു.

പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗാസിയാബാദിലെ ഇന്ദിരാപുരം പോലീസിനോട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഐജിആര്‍എസില്‍ സമര്‍പ്പിച്ച പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിന് ജൂലൈ 21 വരെ സമയം നല്‍കിയിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. 2025 ജൂണ്‍ 14-ന് വനിതാ ഹെല്‍പ്പ് ലൈനിലും പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. പക്ഷേ, ആ പരാതി മുന്നോട്ടുപോയില്ല. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാന്‍ യുവതി തീരുമാനിച്ചത്. ഇത്തവണ ഐപിഎല്‍ കിരീടം നേടിയ ആര്‍സിബിക്കായി 15 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരമാണ് യാഷ് ദയാല്‍.

Tags:    

Similar News