അംഗങ്ങളുടെയെല്ലാം സമ്മതത്തോടെ മാത്രമേ ഇനി പ്രസിഡന്റ് സ്ഥാനത്തേക്കുള്ളൂവെന്ന കര്‍ശന നിലപാടില്‍ മോഹന്‍ലാല്‍; ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനെ പരിഗണിക്കേണ്ടതില്ലെന്നും ഒരു വിഭാഗം; താരസംഘടനയായ അമ്മയില്‍ മൂന്ന് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ധാരണ

അംഗങ്ങളുടെയെല്ലാം സമ്മതത്തോടെ മാത്രമേ ഇനി പ്രസിഡന്റ് സ്ഥാനത്തേക്കുള്ളൂവെന്ന കര്‍ശന നിലപാടില്‍ മോഹന്‍ലാല്‍

Update: 2025-06-22 14:00 GMT

കൊച്ചി: മലയാളം സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണ. മോഹന്‍ലാലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. മൂന്നു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തും. ഇന്ന് നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

അമ്മയിലെ അംഗങ്ങളുടെയെല്ലാം സമ്മതത്തോടെ മാത്രമേ താന്‍ അധികാരത്തില്‍ വരുകയുള്ളൂ എന്ന മോഹന്‍ലാലിന്റെ തീരുമാനത്തിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണയായിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടത്തണമെന്ന് മോഹന്‍ലാല്‍ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നാണ് വിവരങ്ങള്‍.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനെ പരിഗണിക്കേണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ബാബുരാജിനെതിരെ പീഡന ആരോപണങ്ങളും കേസുകളും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഒരു കൂട്ടം അംഗങ്ങള്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് അമ്മയുടെ പുതിയ ഭാരവാഹികള്‍ ആരാണെന്നതിനെക്കുറിച്ച് ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ചര്‍ച്ചകള്‍ നടന്നത്. 500ലേറെ അംഗങ്ങളുള്ള സംഘടനയിലെ പകുതി അംഗങ്ങള്‍ പോലും ഇന്നത്തെ യോഗത്തില്‍ എത്തിയിരുന്നില്ല.

മുഴുവന്‍ അംഗങ്ങളുടേയും പിന്തുണ ഇല്ലാതെ താന്‍ പ്രസിഡന്റ് സ്ഥാനത്ത് നില്‍ക്കില്ലെന്ന നിലപാടില്‍ മോഹന്‍ലാല്‍ ഉറച്ചുനിന്നു. സീനിയര്‍ അംഗങ്ങള്‍ ഉള്‍പ്പെടെ മോഹന്‍ലാലിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മോഹന്‍ലാല്‍ വഴങ്ങിയില്ല. ഒരാളുടെയെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ താന്‍ പ്രസിഡന്റ് സ്ഥാനത്തുണ്ടാകില്ല എന്ന് മോഹന്‍ലാല്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇതോടെയാണ് മൂന്ന് മാസത്തിന് ശേഷം തെരഞ്ഞെടുപ്പു നടത്താന്‍ തീരുമാനമായത്.

താര സംഘടന പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഘട്ടമാണിതെന്നും മോഹന്‍ലാല്‍ തുടരണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അഡ്ഹോക് കമ്മിറ്റിയുടെ കാലാവധി അവസാനിക്കാന്‍ ഇനി മൂന്ന് മാസമാണുള്ളത്. തിരഞ്ഞെടുപ്പില്ലാതെ തന്നെ ഭാരവാഹികളെ തീരുമാനിക്കാനായിരുന്നു കമ്മിറ്റി ആദ്യം നീക്കം നടന്നിരുന്നത്. ഇന്നത്തെ ജനറല്‍ ബോഡിയില്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടെന്നും പിന്നീട് നടത്തുമെന്നുമാണ് അഡ്ഹോക് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

Tags:    

Similar News